കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു: പത്തനംതിട്ട ജില്ലയില്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണം

 

കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു എല്ലാവരും വാക്സിന്‍ സ്വീകരിക്കണം : ഡി.എം.ഒ
ജില്ലയില്‍ കോവിഡ് 19 കേസുകള്‍ കൂടുന്ന സാഹചര്യത്തിലും, ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും പൊതുജനങ്ങള്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും, കോവിഡ് 19 വാക്സിനേഷന്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു .

ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.കോവിഡ് വാക്സിന്‍ സ്വീകരിച്ചാലും പ്രതിരോധ മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണം.കൈകള്‍ ഇടയ്ക്കിടെ സേപ്പോ, സാനിട്ടൈസറോ ഉപയോഗിച്ച് അണുവിമുക്തമാക്കണം.ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും, കൃത്യമായ ശാരീരിക അകലം പാലിക്കുകയും വേണം.

വിവാഹം, മരണം എന്നീ ചടങ്ങുകളില്‍ പരമാവധി 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ.ഓഫീസുകളിലും സ്ഥാപനങ്ങളിലും ജനാലകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പു വരുത്തണം. സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. വീട്ടില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

രോഗലക്ഷണമുളളവര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്നറിഞ്ഞതിനുശേഷം മാത്രമേ സ്‌കൂളിലും, ജോലിചെയ്യുന്ന സ്ഥാപനങ്ങളിലും എത്താന്‍ പാടുളളൂ. കോവിഡ് രോഗ പരിശോധന നടത്തി ഫലം വരുന്നതുവരെ നിര്‍ബന്ധമായും വീടുകളില്‍ ഐസൊലേഷനില്‍ കഴിയണം.

പരിശോധനയ്ക്ക് ശേഷം റിസള്‍ട്ട് വരുന്നതു വരെ ഓഫീസിലും മറ്റ് പൊതു സ്ഥലങ്ങളിലും പോകരുത്. വിദേശത്തു നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ഏഴു ദിവസം ഹോം ക്വാറന്റൈന്‍ പാലിക്കണം. സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം ദിവസവും കൂടി വരുന്നതിനാല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഡിഎംഒ അറിയിച്ചു.

error: Content is protected !!