ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമായി കിഡംബി ശ്രീകാന്ത്

 

സ്‌പെയിനിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെള്ളി നേടി. ഫൈനലിൽ സിംഗപ്പൂരിന്റെ ലോഹ് കീൻ യൂവിനോട് തോറ്റു(21-15,22-20). കടുത്ത പോരാട്ടത്തിനൊടുവിലാണ് കിഡംബി തോൽവി സമ്മതിച്ചത്.

ഫൈനലിൽ ആദ്യ സെറ്റിൽ പകുതി സമയത്ത് 11-7ന് മുന്നിട്ട് നിന്ന ശ്രീകാന്തിന് പിന്നീട് മേധാവിത്വം നഷ്ടപ്പെട്ടു. ഒരു ഘട്ടത്തിൽ ശ്രീകാന്ത് 9-3 ന് മുന്നിലായിരുന്നു. അതിനുശേഷം സിംഗപ്പൂർ താരം കളി തിരിച്ചുപിടിക്കുകയായിരുന്നു. ആദ്യ സെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം സെറ്റ് കൂടുതൽ കടുത്ത മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്.
രണ്ടാം സെറ്റിൽ തുടക്കത്തിൽ 7-4 ലീഡ് നേടിയ ശേഷം ശ്രീകാന്ത് തന്റെ എതിരാളിയെ തിരിച്ചുവരാൻ അനുവദിച്ചു. സ്‌കോർ 20-20 എന്ന നിലയിൽ തുടരെ രണ്ട് പോയിന്റുകൾ നേടി സിംഗപ്പൂർ താരം കിരീടം ഉറപ്പിച്ചു.

ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ സിംഗപ്പൂരുകാരനായി കീൻ യൂ. 24 കാരനായ ലോഹ് കീൻ യൂ അധികം വിയർക്കാതെ തന്നെ ശ്രീകാന്തിനെ മറികടന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ, ഒളിമ്പിക് ചാമ്പ്യൻ വിക്ടർ അക്‌സൽസൺ ഉൾപ്പെടെയുള്ള മികച്ച 10 കളിക്കാരിൽ ആറ് പേരെ പിന്തള്ളിയാണ് ഈ റാങ്കിംഗിൽ ഉയർന്നത്.

ഒക്ടോബറിൽ ഡച്ച് ഓപ്പൺ നേടിയ അദ്ദേഹം ജർമ്മനിയിലെ ഹൈലോ ഓപ്പണിലും വിജയിച്ചു. ലോക ബാഡ്മിന്റൻ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ശ്രീകാന്ത്. ലക്ഷ്യ സെൻ (2021), പ്രകാശ് പദുക്കോൺ (1983), എച്ച്എസ് പ്രണോയ്(2019) എന്നിവർക്ക് ശേഷം ടൂർണമെന്റിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം. സെമിയിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യസെന്നിനെയാണ് കിഡംബി പരാജയപ്പെടുത്തിയത്.

error: Content is protected !!