മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എ.എം.ഹാരിസിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ സംഘം കണ്ടെത്തി. കോട്ടയത്തെ വ്യവസായില്‍ നിന്ന് 25,000 രൂപ വാങ്ങിയതിന് ഹാരിസ് ഇന്നലെ പിടിയിലായിരുന്നു.കോട്ടയം ജില്ലാ എന്‍വൈറണ്‍മെന്റല്‍ എന്‍ജിനീയര്‍ എ.എം. ഹാരിസിനെയാണ് കിഴക്കന്‍മേഖല വിജിലന്‍സ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്
ആലുവയിലെ ഫ്ലാറ്റിലും പരിശോധന നടന്നു . ഫ്ലാറ്റിൻ്റെ മൂല്യം 80 ലക്ഷം രൂപയാണ്. ഫ്ലാറ്റില്‍ രണ്ടുലക്ഷത്തിന്റെ ടെലിവിഷനും, ഒന്നരലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റവും കണ്ടെത്തി. എ.എം ഹാരിസിന് ബാങ്ക് നിക്ഷേപം 18 ലക്ഷം രൂപയുണ്ടെന്നും പത്തിലേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി രേഖ ലഭിച്ചെന്നും വിജിലൻസ് അറിയിച്ചു.ആലുവയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 25 ലക്ഷത്തോളം രൂപ വിജിലന്‍സ് പിടിച്ചെടുത്തു. എ.എം. ഹാരിസിന് തിരുവനന്തപുരത്ത് വീട്, പന്തളത്ത് വീടും സ്ഥലവും, ആലുവയില്‍ മൂന്ന് ബെഡ്‌റൂം ആഡംബര ഫ്‌ലാറ്റ് എന്നിവയുള്ളതായി വിജിലന്‍സ് സംഘം കണ്ടെത്തി