മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു

മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. സ്ഥാനമൊഴിഞ്ഞ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നട തുറന്നു. മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് പുതിയ ശബരിമല മേല്‍ശാന്തിയായി എന്‍.പരമേശ്വരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ശംഭു നമ്പൂതിരിയെയും അവരോധിച്ചു. സ്‌പെഷല്‍ കമ്മീഷണറും കൊല്ലം ജില്ലാ ജഡ്ജിയുമായ എം. മനോജ് സന്നിഹിതനായിരുന്നു.

വൃശ്ചികം ഒന്നായ നാളെ (16 ) പുലര്‍ച്ചെ ഇരുക്ഷേത്രനടകളും പുറപ്പെടാ ശാന്തിമാരായ എന്‍.പരമേശ്വരന്‍ നമ്പൂതിരിയും ശംഭു നമ്പൂതിരിയും തുറക്കും. ഒരു വര്‍ഷത്തെ ശാന്തി വൃത്തി പൂര്‍ത്തിയാക്കിയ ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും മാളികപ്പുറം മേല്‍ശാന്തി രജികുമാര്‍ നമ്പൂതിരിയും തിങ്കളാഴ്ച രാത്രി തന്നെ പതിനെട്ടാം പടികള്‍ ഇറങ്ങി കലിയുഗവരദന് യാത്രാവന്ദനം നടത്തി വീടുകളിലേക്ക് മടങ്ങി.

(16) മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡലപൂജാ മഹോല്‍സവം. മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. മകരവിളക്ക് ഉല്‍സവം ഡിസംബര്‍ 30 മുതല്‍ ജനുവരി 20 വരെയാണ്. 2022 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അനുമതി ഉണ്ട്. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 26ന് നടക്കും. മകരവിളക്ക് ദിവസമായ ജനുവരി 14ന് വൈകുന്നേരം 6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.

 

ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തലില്‍ നടന്ന ചടങ്ങില്‍ പോലീസ് സേനയുടെ ആദ്യ സംഘം ചുമതലയേല്‍ക്കുന്നു. പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എ. പ്രേം കുമാര്‍ നിര്‍ദേശങ്ങള്‍ നല്‍കി

error: Content is protected !!