കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ( 1/11/2021) മുതല്‍ പ്രവർത്തനമാരംഭിക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ.മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ( 1/11/2021) മുതല്‍ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ആദ്യഘട്ടമായി നിലവിലുള്ള സൗകര്യങ്ങൾ മാത്രം ഉപയോഗപ്പെടുത്തിയാണ് അത്യാഹിത വിഭാഗം ആരംഭിക്കുന്നത്. 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവർത്തിക്കും.മൂന്നു മാസത്തിനുള്ളിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രവർത്തനം പൂർണ്ണതോതിലാക്കും.

അത്യാഹിത വിഭാഗം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ക്രമീകരണങ്ങൾ മന്ത്രിയും, അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും, ജില്ലാ കളക്ടറും മെഡിക്കൽ കോളേജിലെത്തി വിലയിരുത്തി. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മെഡിക്കൽ കോളേജിൽ സ്ഥാപിച്ച അൾട്രാസൗണ്ട് സ്കാനിംഗ് സെൻ്ററിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.
ഒപ്പറേഷൻ തീയറ്റർ, ഐ.സി.യു തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. രക്ത ബാങ്ക് ഉൾപ്പടെയുള്ള മറ്റു ക്രമീകരണങ്ങളും ഏർപ്പെടുത്തേണ്ടതുണ്ട്. ഇവയെല്ലാം സജീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ജനറൽ മെഡിസിൽ, സർജറി, അസ്ഥിരോഗം,ശിശുരോഗം തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ 24 മണിക്കൂർ സേവനമാണ് നാളെ മുതൽ അത്യാഹിത വിഭാഗത്തിൽ ആരംഭിക്കുന്നത്. അടിയന്തിര ശസ്ത്രക്രിയകൾ, അസ്ഥിരോഗ വിഭാഗത്തിലെ ശസ്ത്രക്രിയകൾ, ഹൃദയാഘാതം, പക്ഷാഘാതം, പ്രസവസംബന്ധമായ ചികിത്സകൾ തുടങ്ങിയ രോഗികൾ എത്തിച്ചേർന്നാൽ പ്രാഥമിക ചികിത്സ മാത്രമേ തല്ക്കാലം ലഭ്യമാകുകയുള്ളു.

സർജറി പോലുള്ള ചികിത്സകൾ ലഭ്യമാക്കാൻ സൗകര്യമില്ലാത്തതുമൂല മാണിത്. കിടത്തി ചികിത്സ ഉൾപ്പടെ മറ്റു ചികിത്സ ആവശ്യമുള്ള രോഗികൾക്കെല്ലാം നിലവിൽ ആരംഭിക്കുന്ന അത്യാഹിത വിഭാഗത്തിൽ നിന്നും മികച്ച ചികിത്സ ഉറപ്പാക്കാനാകും.

എക്സറേ, അൾട്രാസൗണ്ട് സ്കാനിംഗ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ലബോറട്ടറിയും ഫാർമസിയും തുടങ്ങിയവയെല്ലാം ഇപ്പോൾ ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായ ഡോക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം ആരംഭിച്ച ശേഷം കൂടുതൽ ഡോക്ടർമാരെ ആവശ്യമെങ്കിൽ അവരെയും എത്തിക്കും.
അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം ആരംഭിക്കുന്നത് കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് സഹായകമാകും. പൂർണ്ണ സജ്ജമാക്കുമ്പോഴേക്കും എല്ലാ പ്രായോഗിക പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഇപ്പോൾ പ്രവർത്തനമാരംഭിക്കുന്നതിലൂടെ സൗകര്യമൊരുങ്ങും.
മെഡിക്കൽ കോളേജിൽ ഒ.പി,ഐ.പി വിഭാഗങ്ങൾ ആരംഭിച്ച ശേഷം അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനവും വേഗത്തിൽ ആരംഭിക്കാൻ കഴിയുന്നത് സർക്കാരിൻ്റെ ഇച്ചാശക്തിയോടെയുള്ള പ്രവർത്തനം മൂലമാണ്.നിലവിലെ പരിമിതികൾക്കുള്ളിലും ചികിത്സ തേടി എത്തുന്നവർ ആശുപത്രി സേവനം സംബന്ധിച്ച് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.

ഒ.പി.യുടെ എണ്ണം 800 ആയി ഉയർന്നിട്ടുണ്ട്. കോടതിയിൽ നിലവിലുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ച്
രണ്ടാം ഘട്ടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ടു പോകുകയാണ്. പരിസ്ഥിതി അനുമതിയും വ്യവസ്ഥകളോടെ ലഭ്യമായിട്ടുണ്ട്.2022-23 അക്കാദമിക്ക് വർഷത്തിൽ ക്ലാസുകൾ ആരംഭിക്കാൻ കഴിയും.അക്കാദമിക്ക് ബ്ലോക്കിൻ്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയോടൊപ്പം എം.എൽ.എയെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ജില്ലാ പഞ്ചായത്തംഗം
ജിജോ മോഡി, ജില്ലാ കളക്ടർ ഡോ: ദിവ്യ.എസ്.അയ്യർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ , ബ്ലോക്ക് പഞ്ചായത്തംഗം വർഗ്ഗീസ് ബേബി, ആശുപത്രി സൂപ്രണ്ട് ഡോ: സി.വി.രാജേന്ദ്രൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

error: Content is protected !!