കോന്നി മെഡിക്കൽ കോളേജ് രണ്ടാംഘട്ട നിർമാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

 

കോന്നി വാര്‍ത്ത : കോന്നി ഗവ. മെഡിക്കൽ കോളേജിൻ്റെ രണ്ടാംഘട്ട നിർമാണം ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 18) പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്.
എൽ.ഡി.എഫ് സർക്കാരിൻ്റെ ഇച്ഛാശക്തിയോടെയുള്ള നടപടികളിലൂടെ മെഡിക്കൽ കോളേജിൻ്റെ രണ്ടാംഘട്ട നിർമാണം എന്ന സ്വപ്നവും യാഥാർത്ഥ്യമാകുകയാണ്. 2014 -ൽ ആരംഭിച്ച് വിവിധ കാരണങ്ങളാൽ തടസപ്പെട്ടു കിടന്ന മെഡിക്കൽ കോളേജ് നിർമാണം 2016-ൽ എത്തിയ എൽഡിഎഫ് സർക്കാരാണ് പുനരാരംഭിച്ച് പൂർത്തിയാക്കിയത്.

2020 സെപ്തംബറിൽ മെഡിക്കൽ കോളേജ് ഒ.പി വിഭാഗം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു. 26 ഡോക്ടർമാർ ഉൾപ്പെടെ 286 തസ്തികകൾ അനുവദിച്ചു കൊണ്ട് മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സാ വിഭാഗവും കഴിഞ്ഞ ദിവസം ആരംഭിച്ചു കഴിഞ്ഞു. പ്രതിദിനം 50 ലക്ഷം ലിറ്റർ ജലം സംഭരിക്കാവുന്ന ടാങ്കും നിർമിച്ചു.13.98 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിച്ചത്.
അഡ്വ. കെ യു. ജനീഷ് കുമാർ എംഎൽഎയുടെ നിരന്തര ഇടപെടലും സംസ്ഥാന സർക്കാർ നടത്തിയ അതിവേഗ നടപടികളുമാണ് പണം അനുവദിച്ച് മൂന്ന് മാസത്തിനുള്ളിൽ രണ്ടാം ഘട്ട നിർമ്മാണം ആരംഭിക്കാൻ സഹായകമായത്. രണ്ടാം ഘട്ടം നിർമ്മിക്കുന്ന മന്ദിരത്തിലെ 200 കിടക്കകൾ ഉൾപ്പെടെ നിർമാണം പൂർത്തിയാകുമ്പോൾ 500 കിടക്കകൾ ഉള്ള ആശുപത്രിയായി കോന്നി മെഡിക്കൽ കോളേജ് മാറും.

ആശുപത്രിയിലേക്ക് കൂടുതൽ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പണവും ഉടൻ ലഭിക്കും.
ഉദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയാകും.

രാജ്യത്തെ മുൻനിര ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റും: ജനീഷ് കുമാർ
കോന്നി: സമയ ബന്ധിതമായി രണ്ടാം ഘട്ടം പൂർത്തിയാക്കി രാജ്യത്തെ മുൻനിര ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമായി കോന്നി മെഡിക്കൽ കോളേജിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. 200 കിടക്കകളുള്ള ആശുപത്രി ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ഒരുങ്ങുന്നതെന്ന് അഡ്വ. കെ. യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഐസൊലേഷൻ വാർഡും ഇതിൽ ഉൾപ്പെടും.

അക്കാദമിക്ക് ബ്ലോക്കിൻ്റെ എക്സ്റ്റൻഷൻ മൂന്ന് നിലയിൽ നിർമ്മിക്കും. അഞ്ച് നിലയിലുള്ള ആൺകുട്ടികളുടെ ഹോസ്റ്റലിൽ 200 കുട്ടികൾക്കുള്ള താമസ സൗകര്യമാണ് തയ്യാറാക്കുന്നത്. 235 പേർക്ക് താമസ സൗകര്യമൊരുക്കുന്ന പെൺകുട്ടികളുടെ ഹോസ്റ്റൽ അറ് നിലയിലാണ് നിർമ്മിക്കുന്നത്.
11 നിലകളിൽ നിർമ്മിക്കുന്ന ക്വാർട്ടേഴ്സിൽ എ, ബി, സി, ഡി എന്നീ നാല് വിഭാഗങ്ങൾ ഉൾപ്പെടുന്നു. ഓരോ വിഭാഗത്തിലും 40 അപ്പാർട്ട്മെൻറുകൾ വീതം ഉണ്ടാകും.1000 സീറ്റുകൾ ക്രമീകരിച്ചിട്ടുള്ള ഓഡിറ്റോറിയവും നിർമ്മിക്കും. മോർച്ചറിയും പോസ്റ്റ്മോർട്ടം സൗകര്യങ്ങളും ക്രമീകരിച്ചിട്ടുള്ള ഓട്ടോപ്സി ബ്ലോക്ക്, ലോൺട്രി ബ്ലോക്ക് എന്നിവയും രണ്ടാം ഘട്ടത്തിൽ നിർമ്മിക്കും.

രണ്ട് ലക്ഷം ലിറ്റർ ശേഷിയുള്ള സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, 7000 ലിറ്റർ ശേഷിയുള്ള ഇഫ്ളുവൻ്റ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, മഴവെള്ളം ശേഖരിക്കുന്നതിനുള്ള സംഭരണി തുടങ്ങിയവയും നിർമ്മിക്കും.
പ്രിൻസിപ്പാളിനു താമസിക്കുന്നതിനുള്ള ഡീൻ വില്ല, 400 മീറ്റർ ട്രാക്കോടുകൂടിയ കളിസ്ഥലം തുടങ്ങിയവയും രണ്ടാം ഘട്ടത്തിൻ്റെ ഭാഗമാണ്.
241 കോടി രൂപ കിഫ്ബിയിലൂടെ അനുവദിച്ച സംസ്ഥാന സർക്കാരിന് മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണവും ആരംഭിക്കാൻ കഴിയുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!