കോന്നി മെഡിക്കല്‍ കോളേജ് : കിടത്തി ചികില്‍സ ഈ മാസം 10 മുതല്‍

തൃശൂർ, കോഴിക്കോട് ഉൾപ്പടെയുള്ള മെഡിക്കൽ കോളേജുകളിൽ നിന്നുംഉള്ള ജീവനക്കാർ ജോലിയില്‍ പ്രവേശിച്ചു .

സംസ്ഥാനത്ത് ആദ്യമായി പെഷ്യന്‍റ് അലാം എല്ലാ കിടക്കയോടും ചേർന്ന് സ്ഥാപിച്ചു

കോന്നി വാര്‍ത്ത :ഫെബ്രുവരി 15 ൽ നിന്നും പത്തിലേക്ക് മെഡിക്കൽ കോളേജ് കിടത്തി ചികില്‍സ ഉദ്ഘാടന തീയതി മാറിയതോടെ മെഡിക്കൽ കോളേജിൽ ഒരുക്കങ്ങൾ ദ്രുതഗതിയിലായി. ആരോഗ്യ മന്ത്രി ഉദ്ഘാടന തീയതി നേരത്തേയാക്കി നല്‍കിയതോടെ എല്ലാ ക്രമീകരണവും വേഗത്തിലാക്കാൻ കെ യു.ജനീഷ് കുമാർ എം.എൽ.എ മെഡിക്കൽ കോളേജിൽ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

 

ജോലിക്ക് എത്തിച്ചേരുന്ന ജീവനക്കാർക്ക് താമസ സൗകര്യമൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ തന്നെ നടന്നു വരുന്നു.മെഡിക്കൽ കോളേജിൻ്റെ സമീപ പ്രദേശങ്ങളിൽ ഹോസ്റ്റൽ, ഹോം സ്റ്റേ സൗകര്യങ്ങൾ ഒരുക്കി ജീവനക്കാരെ താമസിപ്പിക്കാനാണ് പരിശ്രമിക്കുന്നത്.ഇന്നും നിരവധി ജീവനക്കാർ പുതിയതായി ജോലിക്ക് ഹാജരായി. എം.എൽ.എയും ജീവനക്കാരുമായി സംസാരിച്ച് താമസ സൗകര്യം ഏർപ്പെടുത്താൻ ഇടപെടുന്നുണ്ട്.

തൃശൂർ, കോഴിക്കോട് ഉൾപ്പടെയുള്ള മെഡിക്കൽ കോളേജുകളിൽ നിന്നാണ് ജീവനക്കാർ എത്തിക്കൊണ്ടിരിക്കുന്നത്.
കിടത്തി ചികിത്സാ വാർഡുകൾ എം.എൽ.എയും, സൂപ്രണ്ടും മറ്റ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.എല്ലാ കിടക്കയ്ക്കും സമീപത്തായി 2 പ്ലഗ് പോയിൻ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.ഒരു പോയിൻ്റിൽ എല്ലായ്പ്പോഴും വൈദ്യുതി ലഭ്യമാകുന്ന നിലയിലാണ് ക്രമീകരണം.

സംസ്ഥാനത്ത് ആദ്യമായി പേഷ്യൻ്റ് അലാം എല്ലാ കിടക്കയോടും ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്. വയർലെസ് ഹാൻ്റ് സെറ്റ് മാതൃകയിലുള്ള അലാമിൻ്റെ കൺട്രോൾ യൂണിറ്റ് രോഗി കയ്യിലെടുത്താൽ നേഴ്സിംഗ് സ്റ്റേഷനിൽ അറിയിപ്പ് ലഭിക്കുകയും ഉടൻ നേഴ്സ് കിടക്കയ്ക്ക് സമീപം എത്തുന്ന നിലയിലുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിരി
ക്കുന്നത്.

കാരുണ്യ ഫാർമസിയുടെ നിർമ്മാണവും വേഗത്തിൽ പുരോഗമിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് ഔഷധങ്ങൾ ലഭ്യമാക്കുന്ന കാരുണ്യ കമ്യൂണിറ്റി ഫാർമസി മെഡിക്കൽ കോളേജിനുള്ളിൽ തന്നെയാണ് സ്ഥാപിക്കുന്നത്.
കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനത്തിനായി ഫെബ്രുവരി 10ന് വൈകിട്ട് 3 മണിയ്ക്ക് എത്തിച്ചേരുമെന്ന് എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനം ആരംഭിച്ച ശേഷം ആദ്യമായാണ് ആരോഗ്യ മന്ത്രി എത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉദ്ഘാടനം നടത്തുകയെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!