പത്തനംതിട്ട ജില്ല :സര്‍ക്കാര്‍ വാര്‍ത്തകള്‍ ..

രോഗീപരിചരണത്തിനായി കുടുംബശ്രീ സംവിധാനം
………………………………….
വൃദ്ധജനങ്ങളുടെയും രോഗികളുടെയും പരിചരണത്തിനായി കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ജറിയാട്രിക്/ പാലിയേറ്റീവ് മേഖലയില്‍ പരിശീലനം ലഭിച്ച സ്ത്രീകളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. രാപകല്‍ സേവനം ലഭിക്കുന്നതിന് 15,000 രൂപയും പകല്‍ മാത്രം സേവനം ലഭിക്കുന്നതിന് 10,000 രൂപയുമാണ് ഫീസ്. താല്‍പര്യമുള്ളവര്‍ കളക്ടറേറ്റിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-

വെറ്റിനറി സര്‍ജന്മാരുടെ പാനല്‍ തയാറാക്കുന്നു
……………………………..
തെരുവ് നായ നിര്‍മാര്‍ജനത്തിനുള്ള എബിസി പദ്ധതിയുടെ ഭാഗമായി വെറ്റിനറി സര്‍ജന്മാരുടെ പാനല്‍ കുടുംബശ്രീ തയാറാക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരേയും പരിഗണിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 14. കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നു നേരിട്ടും 0468-2221807 എന്ന നമ്പരിലും ലഭിക്കും.

കംപ്യൂട്ടര്‍ പരിശീലനം
……………….
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിസിഎ, പിജിഡിസിഎ, ഡിറ്റിപി, ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ജൂണ്‍ 15ന് ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 0469-2785525, 8078140525 എന്നീ നമ്പരുകളില്‍ ലഭിക്കും.

ഹാള്‍ടിക്കറ്റ്
……………….
ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപന പദ്ധതിയിലെ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചിട്ടുള്ളവര്‍ ഹാള്‍ ടിക്കറ്റുകള്‍ www.fisherieskerala.gov.in എന്ന വെബ്‌സൈറ്റിലെ കരിയേഴ്‌സ് എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച ഈ മാസം ഒന്‍പതിനും കൊല്ലം, തിരുവനന്തപുരം ജില്ലകളിലേത് എട്ടിനും നടക്കും.
മിനി ഡയറി യൂണിറ്റ് ഉദ്ഘാടനം നാളെ(10)
………………………………….
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ 30 മിനി ഡയറി യൂണിറ്റുകളുടെ ഉദ്ഘാടനം നാളെ(ജൂണ്‍10) ഉച്ചയ്ക്ക് 1.30ന് കടപ്ര ക്ഷീരസംഘത്തില്‍ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ചെറിയാന്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനില്‍ മേരി ചെറിയാന്‍, ബിനില്‍ കുമാര്‍, സൂസമ്മ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.സതീഷ് ചാത്തങ്കേരി, അനുരാധ സുരേഷ്, കെ.ജി. പ്രസാദ്, ശോശാമ്മ മജു, അംബികമോഹന്‍, അഡ്വ.എം.പി. നൈനാന്‍, അന്നമ്മ വര്‍ഗീസ്, ടി. പ്രസന്നകുമാരി, കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. മധു, ജോസ് വി. ചെറി, സുരേഷ് തോമസ്, ക്ഷീരവികസന ഓഫീസര്‍ ശങ്കരന്‍ നമ്പൂതിരി, വിവിധ ക്ഷീര സംഘം പ്രസിഡന്റുമാരായ ജോണ്‍ ജേക്കബ് വള്ളക്കാലില്‍, മോഹനന്‍ തൈക്കടവില്‍, തോമസ് പി. വര്‍ഗീസ്, തോമസ് പി. ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് ചെറുകിട സംരംഭങ്ങളും ബാങ്ക് വായ്പകളും, കന്നുകാലി രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്നീ വിഷയങ്ങളില്‍ ക്ലാസുകളും നടക്കും. ക്ഷീര വികസന ഓഫീസര്‍ പി.എന്‍. ശങ്കരന്‍ നമ്പൂതിരി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് സീനിയര്‍ മാനേജര്‍ ജയശ്രീ മേരി ദേവസ്യ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

കംപ്യൂട്ടര്‍ കോഴ്‌സ്
……………..
ഐഎച്ച്ആര്‍ഡി ജൂലൈയില്‍ ആരംഭിക്കുന്ന വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ, ഡിസിഎ, ഡിഡിറ്റിഒഎ, സിസിഎല്‍ഐസി, പിജിഡിഎഇ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പിജിഡിസിഎ, പിജിഡിഎഇ എന്നീ കോഴ്‌സുകളിലേക്ക് ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡിസിഎ കോഴ്‌സിന് അപേക്ഷിക്കാം. ഡിഡിപിഒഎ, സിസിഎല്‍ഐസി കോഴ്‌സുകള്‍ക്ക് എസ്എസ്എല്‍സിയാണ് യോഗ്യത. എസ് സി, എസ്ടി വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. അപേക്ഷാഫോറം www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 150 രൂപയുടെ ഡിഡി സഹിതം(എസ് സി, എസ്ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഈമാസം 29ന് മുന്‍പ് ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0471-2322985.
ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഒഴിവ്
…………………………………
സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഒഴിവുള്ള മുഴുവന്‍ സമയ വനിതാ അംഗത്തിന്റെയും ജനറല്‍ അംഗത്തിന്റെയും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 35 വയസിനു മേല്‍ പ്രായമുള്ള അംഗീകൃത സര്‍വകലാശാലാ ബിരുദമുള്ളവരായിരിക്കണം. ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുഭരണം, പൊതുകാര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുണ്ടാകണം. നിയമന കാലാവധി അഞ്ചുവര്‍ഷം വരെയോ അല്ലെങ്കില്‍ 67 വയസ് പൂര്‍ത്തിയാകുന്നതു വരെയോ ആയിരിക്കും. അപേക്ഷകള്‍ കളക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം എന്നിവിടങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ഈമാസം 30ന് മുന്‍പ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. ജില്ലാ കളക്ടര്‍മാരില്‍നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് ചുരുക്കപ്പട്ടിക തയാറാക്കി സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
കാരുണ്യ ഓഫീസിലെ ഫോണ്‍ നമ്പര്‍
ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ ചികിത്സാ പദ്ധതിയുടെ ഓഫീസ് ഫോണ്‍ നമ്പര്‍ 0468 2322709.
………………………………………….

ഐടിഐ പ്രവേശനം
റാന്നി ഗവണ്‍മെന്റ് ഐടിഐയില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിന് പത്താംക്ലാസ് പാസായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ ഈമാസം 24ന് അകം ഐടിഐയില്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04735-221085.
അപ്പര്‍ക്കുട്ടനാട്ടിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു;
ആദ്യ ഘട്ടം ഉദ്ഘാടനം നാളെ(ജൂണ്‍ 10)
…………………………….
പുളിക്കീഴ് ബ്ലോക്കിലെ നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിലെ ശുദ്ധജല വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര കുടിവെള്ള പദ്ധതി ഒന്നാംഘട്ടം നടപ്പിലാകുന്നതോടെ അപ്പര്‍ക്കുട്ടനാട്ടിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നാളെ(ജൂണ്‍ 10) വൈകിട്ട് നാലിന് വീയപുരം സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് നിര്‍വഹിക്കും. ജലഗുണനിലവാര ബാധിത പ്രദേശങ്ങളായി കണ്ടെത്തിയ നെടുമ്പ്രം പഞ്ചായത്തിലെ ആറ്, ഏഴ്, നിരണം പഞ്ചായത്തിലെ രണ്ട്, ആറ്, ഏഴ്, ഒന്‍പത്, കടപ്ര പഞ്ചായത്തിലെ ഒന്‍പത് എന്നീ വാര്‍ഡുകള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ 4.62 കോടി രൂപയുടെ ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. ഇതിനു പുറമേ 27 കോടി രൂപ ഭരണാനുമതി ലഭിച്ചിട്ടുള്ള പദ്ധതിയുടെ ബാക്കി ഭാഗം ഭാഗികമായി പൂര്‍ത്തിയായിട്ടുണ്ട്.
തിരുവല്ല ജലശുദ്ധീകരണ ശാലയില്‍ നിന്നും ആലംതുരുത്തി ജലസംഭരണിയില്‍ ശേഖരിക്കുന്ന വെള്ളം ആലംതുരുത്തിയില്‍ പുതുതായി നിര്‍മ്മിച്ച പമ്പ് ഹൗസില്‍ സ്ഥാപിച്ചിട്ടുള്ള 25 എച്ച്പി പമ്പ് ഉപയോഗിച്ച് എട്ട് കി. മീ ദൂരത്തില്‍ പമ്പ് ചെയ്ത് പുതുതായി ഇരതോടില്‍ പണിത ഒരു ലക്ഷം ലിറ്റര്‍ ശേഷിയുളള ഉപരിതലടാങ്കില്‍ എത്തിച്ച് നിലവിലുളളതും പുതിയതായി സ്ഥാപിച്ചതുമായ വിതരണശൃംഖലവഴി ജലവിതരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. തിരുവല്ല ജലശുദ്ധീകരണ ശാലയില്‍ നിന്നുളള വെള്ളത്തിന്റെ ലഭ്യത അപര്യാപ്തമായതിനാലാണ് പെരിങ്ങര കൂടി ഉള്‍പ്പെടുന്ന അപ്പര്‍ കുട്ടനാട് പഞ്ചായത്തുകള്‍ക്ക് മാത്രമായി സമഗ്ര കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കിയത്.

നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പ്രതിദിനം 70 ലിറ്റര്‍ ജലം എന്ന തോതില്‍ 30 വര്‍ഷത്തെ ആവശ്യം മുന്‍കൂട്ടികണ്ടാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കടപ്ര പഞ്ചായത്തിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് ഫാക്ടറിക്കു സമീപം റവന്യൂ വകുപ്പ് കൈമാറിയ 1.50 ഏക്കര്‍ ഭൂമിയിലാണ് പദ്ധതിക്കാവശ്യമായ കിണറും പ്രതിദിനം 14 ദശലക്ഷം ലിറ്റര്‍ ശേഷിയുളള ജലശുദ്ധീകരണശാലയും നിര്‍മ്മിച്ചത്. നിരണം, നെടുമ്പ്രം, കടപ്ര എന്നീ പഞ്ചായത്തുകളില്‍ നിലവിലുളള ജലസംഭരണികളും പദ്ധതിയില്‍ ഉപയോഗപ്പെടുത്തും. കടപ്ര പഞ്ചായത്തിലെ മോടിശേരിയില്‍ നിര്‍മ്മാണം നടത്തുന്ന ഉപരിതലജലസംഭരണിക്കാവശ്യമായ സ്ഥലം കടപ്ര പഞ്ചായത്താണ് ലഭ്യമാക്കിയത്. നിരണം, കടപ്ര ഗ്രാമപഞ്ചായത്തുകളിലെ മുപ്പതിനായിരത്തോളം ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ പദ്ധതിയിലൂടെ കഴിയും.
തൊഴില്‍ വകുപ്പ് 2.41 കോടി രൂപയുടെ
ധനസഹായം വിതരണം ചെയ്തു
………………………
ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം തൊഴില്‍ വകുപ്പ് 2.41 കോടി രൂപയുടെ ധനസഹായം വിവിധ വിഭാഗങ്ങളിലുള്ള തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. അസംഘടിത തൊഴിലാളി ക്ഷേമ പെന്‍ഷന്‍ പദ്ധതിയുടെ കീഴില്‍ നിലത്തെഴുത്ത് ആശാന്‍, ആശാട്ടി, പാല്‍കറവ, പര്‍പ്പടക നിര്‍മാണം തുടങ്ങിയ തൊഴിലുകള്‍ ചെയ്തുവരുന്ന 1744 ഗുണഭോക്താക്കള്‍ക്ക് കുടിശിക ഉള്‍പ്പെടെ 2.29 കോടി രൂപ വിതരണം ചെയ്തു. മരംകയറ്റ തൊഴിലാളി ക്ഷേമ പദ്ധതിയുടെ കീഴില്‍ രണ്ട് ഗുണഭോക്താക്കള്‍ക്ക് 1.5 ലക്ഷം രൂപയും മരംകയറ്റ തൊഴിലാളി അവശതാ പെന്‍ഷന്‍ പദ്ധതിയുടെ കീഴില്‍ 61 ഗുണഭോക്താക്കള്‍ക്ക് കുടിശിക ഉള്‍പ്പെടെ 5.89 ലക്ഷം രൂപയും അസംഘടിത മേഖലയിലെ തൊഴിലാളികളില്‍ മാരക രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവര്‍ക്ക് 2.56 ലക്ഷം രൂപയും വിതരണം ചെയ്തു.
അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമപ്രകാരം ജില്ലയില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഏഴ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ നടത്തി സൗജന്യ മരുന്നു വിതരണവും തുടര്‍ ചികിത്സകളും നല്‍കി വരുന്നുണ്ട്. തൊഴില്‍ വകുപ്പ്, ചിയാക്, ആരോഗ്യവകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ സൗജന്യ ചികിത്സയും അപകടമരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയും നല്‍കുന്ന പദ്ധതി ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കി വരുന്നു. വിദേശ തൊഴിലിന് അപേക്ഷിക്കുന്നവരെ ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നോര്‍ക്ക, ഒഡേപക് എന്നീ ഏജന്‍സികള്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ തൊഴില്‍ അന്വേഷകര്‍ക്ക് നല്‍കി വരുന്നുണ്ടെന്നും ജില്ലയിലെ തൊഴിലാളി-തൊഴിലുടമാ ബന്ധം ഉഷ്മളമായി നിലനിര്‍ത്തുന്നതിന് തൊഴില്‍ വകുപ്പിന് കഴിഞ്ഞിട്ടുള്ളതായും ജില്ലാ ലേബര്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡെപ്യുട്ടി ലേബര്‍ ഓഫീസര്‍ ടി. സൗദാമിനി അറിയിച്ചു.

കാരുണ്യ ബനവലന്റ് ഫണ്ട് :
20.8 കോടി രൂപ ധനസഹായം അനുവദിച്ചു
……………………………….
ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കാരുണ്യ പദ്ധതിയിന്‍കീഴില്‍ 1551 രോഗികള്‍ക്ക് 20.8 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. ഇതില്‍ 1371 പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയവരും 150 പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുമാണ്. ഹൃദയശസ്ത്രക്രിയ, തലച്ചോര്‍ ശസ്ത്രക്രിയ, കാന്‍സര്‍, ഡയാലിസിസ് തുടങ്ങിയ ചികിത്സകള്‍ക്കാണ് മുഖ്യമായും സഹായം അനുവദിച്ചത്. ഈ സര്‍ക്കാര്‍ വന്നശേഷം ഡയാലിസിസ് ചികിത്സാ ധനസഹായം മൂന്നു ലക്ഷം രൂപയായി ഉയര്‍ത്തി. ജില്ലാ കളക്ടര്‍, എഡിഎം, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍, ഡെപ്യുട്ടി ഡി.എം.ഒ, കാരുണ്യ ബനവലന്റ് ഫണ്ട് ലെയ്‌സണ്‍ ഓഫീസര്‍ തുടങ്ങിയവര്‍ അംഗങ്ങളായ സമിതിയാണ് ധനസഹായത്തിനുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ ട്രഷറിക്കു സമീപമുള്ള ജില്ലാ ഭാഗ്യക്കുറി ഓഫീസിലാണ് കാരുണ്യ പദ്ധതിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ :0468 2322709.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!