പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ്: വിദേശത്ത് കോടികള്‍ നിക്ഷേപിച്ചു

 

കോന്നി വകയാര്‍ പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിന് പിന്നിലെ പ്രധാനികൾ ഉടമകളുടെ മക്കളാണെന്ന് പോലീസ്. പോപ്പുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേൽ മാനേജിങ് പാർട്ണർ പ്രഭാ തോമസ് എന്നിവരുടെ മക്കളായ റീനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെ പ്രധാന ആസൂത്രകർ.നിക്ഷേപകരിൽനിന്ന് സ്വീകരിച്ച പണം ഇരുവരും ചേർന്ന് വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ചതായും പോലീസ് കണ്ടെത്തി.

2014-ൽ രജിസ്റ്റർ ചെയ്ത ഒരു കേസിനെ തുടർന്ന് തോമസ് ഡാനിയേലിനും ഭാര്യയ്ക്കും പണം സ്വീകരിക്കാൻ സാങ്കേതികമായി തടസങ്ങളുണ്ടായിരുന്നു.ഇതോടെയാണ് മക്കളുടെ പേരിലേക്ക് പണം മാറ്റിയത്.നിക്ഷേപകരുടെ പണം വകമാറ്റി. ഓസ്ട്രേലിയ അടക്കമുള്ള വിദേശരാജ്യങ്ങളിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു. ആന്ധ്രയിൽ 2 കോടിയുടെ ഭൂമി വാങ്ങി.ഫിനാൻസിന്റെ മറവിൽ നിരവധി എൽ.എൽ.പി. കമ്പനികൾ തുടങ്ങി.ഈ കമ്പനികളിലേക്കാണ് ആളുകളെ കബളിപ്പിച്ച് പണം സ്വീകരിച്ചത്. ഇവയിൽ പലതും കടലാസ് കമ്പനികളാണ്.പോപ്പുലർ ഫിനാൻസിൽ രണ്ടായിരം കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. നിക്ഷേപകർ പരാതിയുമായി രംഗത്തുവന്നതോടെ തോമസ് ഡാനിയേലും പ്രഭയും മുങ്ങി.തോമസിന്റെ രണ്ട് മക്കളെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽനിന്ന് പിടികൂടി.തോമസ് ഡാനിയേലിനെയും ഭാര്യയെയും ചങ്ങനാശ്ശേരിയിൽനിന്നും കസ്റ്റഡിയിലെടുത്തു.

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ്: അന്വേഷണത്തിന് 25 പേരടങ്ങുന്ന പ്രത്യേക സംഘത്തിന് രൂപം നൽകി

പോപ്പുലർ ഫിനാൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന പ്രത്യേക സംഘത്തിന് രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്ത് പണമിടപാട് നടന്നതായി സംശയിക്കുന്നതിനാൽ ഇൻറർപോളിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദൽഹിയിൽ രണ്ടുപേരും ചങ്ങനാശ്ശേരിയിൽ നിന്ന് രണ്ടുപേരും കേസിൽ പിടിയിലായതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!