Trending Now

കോന്നി ഇക്കോ ടൂറിസം: കാഴ്ചകളിലേക്ക് ഇനിയെങ്കിലും മിഴി  തുറക്കുക

Spread the love

konnivartha.com: കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ. കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് നമ്മുടെ കോന്നി അരുവാപ്പുലം കൊക്കാത്തോട്‌ കാട്ടാത്തി പാറ എങ്കിലും വനം വകുപ്പിന്‍റെ ടൂറിസം പദ്ധതി ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല .

കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കൊക്കാത്തോട്‌ കാട്ടാത്തി പാറയിലേക്ക് വിനോദ സഞ്ചാരം സാധ്യമാക്കുവാന്‍ മുന്‍പ് നടപടി ഉണ്ടായി എങ്കിലും ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഈ പദ്ധതി സര്‍ക്കാര്‍ ഫയലില്‍ ഉറക്കം പിടിച്ചിരിക്കുന്നു.

സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ്‌ കുളിര്‍ തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം.

പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാതോട് എന്ന വനാന്തര ഗ്രാമം .അച്ചന്‍കോവില്‍ നദി യുടെ കുഞ്ഞോളങ്ങള്‍ തഴുകി വളര്‍ത്തിയ വനാന്തരം.കോന്നി വനം ഡിവിഷന്‍റെ ഭാഗം.കോന്നി -കല്ലേലി -കൊക്കാതോട് വനയാത്ര ആരിലും ഉണര്‍വ് പകരും.

കല്ലേലിയിലൂടെ ഒഴുകുന്ന അച്ചന്‍കോവില്‍ നദിയില്‍ നീരാടി കൊക്കാത്തോട്ടിലേക്ക് നമ്മള്‍ക്ക് പ്രവേശിക്കാം.ഇന്ത്യ ബര്‍മ യുദ്ധത്തില്‍ ഏര്‍പ്പെട്ട പട്ടാളകാര്‍ക്ക് കൃഷി ചെയ്യാന്‍ അന്നത്തെ സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ വനമേഖല ആണ് കൊക്കാതോട്.വികസന പാതയില്‍ അനേകം നേട്ടം കൊക്കാത്തോട് കൈ വരിച്ചു.അല്ലുങ്കല്‍ തുടങ്ങി കോട്ടാം പാറയില്‍ അവസാനിക്കുന്ന ഈ വനാന്തര ഗ്രാമം സഞ്ചാരികളെ കാത്തിരിക്കുന്നു.ഇക്കോ ടൂറിസം വികസനത്തില്‍ കാട്ടാത്തി പാറക്കുള്ള സ്ഥാനം വലുതാണ്‌.

കാട്ടാത്തി പാറയിലേക്കുള്ള യാത്ര തുടരാം

മലപണ്ടാര വിഭാഗത്തില്‍ ഉള്ള ആദിവാസികളുടെ ഉന്നതിയിലൂടെ കടന്നു മല കയറാം.വനത്തിലൂടെ പിന്നെയും നാല് കിലോ മീറ്റര്‍ നടക്കാം.ചിലപ്പോള്‍ ആന,കാട്ടുപോത്ത്,കേഴ,മ്ലാവ്,കൂരന്‍,പന്നി എന്നിവയുടെ മുന്നില്‍ പെടാം.കാട്ടു വള്ളികള്‍ കുടപിടിച്ച വനം.വിശാലമായ പുല്‍ പരപ്പ്,ചെറിയ നീരുറവയില്‍ മുഖം കഴുകി കാട്ടു പുല്ലുകളെ വകഞ്ഞു മലയേറാം.കുത്തനെ ഉള്ള മലകയറ്റം അങ്ങ് അകലെ കിഴക്ക് തലയുയര്‍ത്തിപ്പിടിച്ച് അനേക പാറകള്‍.ഉളക്ക ചാണ്ടി,കൊതകുത്തി,പാപ്പിനി,എന്നീ  വിളി പേരുള്ള പാറകള്‍,അകലെ മഞ്ഞു മൂടി നില്‍കുന്ന കിഴക്കിന്റെ മല നിരകള്‍.മല കയറുമ്പോള്‍ പേരറിയാത്ത അനേക കാട്ടു പൂക്കള്‍ ഇതള്‍ വിടര്‍ത്തി തുമ്പികളെ അരികിലേക്ക് ക്ഷണിക്കുന്നു.പൂമ്പൊടി തേടി തീനീച്ചകള്‍ വട്ടം ഇടുന്നു.താഴെ വന്യ മൃഗത്തോട് മല്ലിട്ട് കൃഷി ചെയ്യുന്ന അനേകായിരങ്ങള്‍.

ഉച്ച സൂര്യന്റെ ചൂട് കൂടുമ്പോള്‍ നടത്തം മെല്ലെ ആകുന്നു.എന്നാലും മുകള്‍ പരപ്പില്‍ ചെന്ന് എത്താന്‍ ഉള്ള വെമ്പല്‍.ഒടുവില്‍ കാനന നടുവിലെ കാട്ടാത്തി പാറയുടെ നെറുകയില്‍ എത്തി.രണ്ടു കിലോമീറ്റര്‍ ഉള്ള മുകള്‍ പരപ്പ്.ചുറ്റും ബ്രഹത്‌ പാറകള്‍.അകലെ പുല്ലു തിന്നുന്ന ആനകള്‍.ശുദ്ധ വായു ഉണര്‍വ് നല്‍കുന്നു. ഇവിടെ നിന്നും സായംസന്ധ്യ കാണാന്‍ മനോഹരം അല്പം കൂടി നിന്നാല്‍ ആനകള്‍ തീറ്റ തേടി എത്തും…..

പഴമക്കാരുടെ വാ മൊഴിയിലൂടെ ഇവിടെ ഒരു പ്രണയ കഥ കേള്‍ക്കാം..

വനത്തിലെ ആദിവാസി പെണ്‍കൊടി ശാപം മൂലം പാറയായെന്നും,അതല്ല സ്നേഹിച്ച യുവാവിനെ കിട്ടാതെ ആദിവാസി യുവതി ഇവിടെ നിന്നും ചാടി മരിച്ചെന്നും,സ്നേഹിച്ച പുരുഷനെ ചതിയില്‍ പെടുത്തിയ ആദിവാസി യെ യുവതി ഇവിടെ നിന്നും തള്ളി താഴെ ഇട്ടു എന്നുള്ള കഥകള്‍ പലരും പറയുന്നു.എന്നാല്‍ ഒരു പ്രതികാര കഥയാണ് ഏറെ പേരും ചെവിയില്‍ ഓതിയത്.ഈ പാറയുടെ ചരുവില്‍ തീനീച്ചകൂടുകള്‍ ഉണ്ട്.ഇത് എടുക്കുക്ക പ്രയാസം.

അകലെ സൂര്യന്‍ തന്റെ പകല്‍ പ്രഭാവം അവസാനിപ്പിക്കുന്നു.ആകാശം ചുമന്നു.മനോഹര കാഴ്ച.യാത്ര ഇഷ്ടപെടുന്നവര്‍ക്ക് കൊക്കാതോട് കാട്ടാത്തി പാറ നല്ല ഒരു അനുഭവം പകരും.കോന്നി ഇക്കോ ടൂറിസം വിപുലീകരിക്കുമ്പോള്‍ കൊക്കാതോട് കാട്ടാത്തി പാറ ഇടം പിടിക്കും എന്ന് ഏറെ പ്രത്യാശിക്കുന്നു .

കാട്ടാത്തി പാറയോട് തല്ക്കാലം വിട പറയാം.കഥകള്‍ ഉറങ്ങുന്ന ഇവിടെ വീണ്ടും എത്താന്‍ എല്ലാവരും ആഗ്രഹിക്കും .കാരണം പ്രകൃതി നശീകരണം ഇവിടെ ഇല്ല.പച്ചപ്പ്‌ പുതച്ച ഈ വനം ടൂറിസം ഭൂപടത്തില്‍ ഇനി ഇടം പിടിക്കും.

കാട്ടാത്തി പാറ ചൊല്ലി …കാട്ടു പെണ്ണിന് കഥ ചൊല്ലി…കൂട്ട്കൂടാന്‍ വന്ന കാട്ടു തുമ്പി പെണ്ണിനോട്…കാട്ടാത്തി പാറ ചൊല്ലി………….പ്രകൃതി മാടി വിളിക്കുന്നു ..കാട്ടാത്തി പാറയെ അടുത്തറിയാന്‍ .എന്നാല്‍ എല്ലാത്തിനും ഉടമകള്‍ തങ്ങള്‍ ആണെന്ന ഭാവത്തോടെ വനം വകുപ്പ് സഞ്ചാരികളെ തടയുന്നു . മുന്‍പ് സഞ്ചാരികള്‍ ഈ പാറ മുകളിലേക്ക് എത്തിയിരുന്നു ഇന്ന് വനം വകുപ്പ് സഞ്ചാര സ്വാതന്ത്ര്യം വിലക്കി .പേരില്‍ കാട്ടാന ശല്യം എന്നാണു പറയുന്നത് .എന്നാല്‍ വനത്തിലേക്ക് ആരും പ്രവേശിക്കരുത് എന്നുള്ള കാടന്‍ കാട്ടു നീതി ആണ് ഇവിടെ പ്രയോഗിക്കുന്നത് .എന്നാല്‍ കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യ കാലത്ത് ഇവിടെയ്ക്ക് വിനോദ സഞ്ചാരം ലക്ഷ്യമാക്കി പദ്ധതികള്‍ വിഭാവന ചെയ്തിരുന്നു . എന്നാല്‍ തുടക്കത്തിലേ ആവേശം നിലനിര്‍ത്തി പദ്ധതി കൊണ്ട് വരാന്‍ ബന്ധപെട്ടവര്‍ തയാറായില്ല .സഹാസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കായി കാട്ടാത്തി- ചെളിക്കല് ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ജീപ്പ് സഫാരി ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു .എന്നാല്‍ വനം വകുപ്പ് എന്തിനു തടസ്സം നില്‍ക്കുന്നു എന്ന് ചോദിച്ചാല്‍ വനത്തില്‍ കടന്നു കയറ്റം നടക്കുമെന്ന് ആണ് പറയുന്നത് .

അച്ചന്‍ കോവില്‍ നദീതട സംസ്‌കാരത്തിന്‍റെയും പ്രാചീന സംസ്‌കൃതിയുടെയും തിരുശേഷിപ്പുകളോടെ സ്ഥിതി ചെയ്യുന്ന വനാന്തര്‍ ഭാഗത്തെ പുരാതന ക്ഷേത്രങ്ങള്‍ വനം വകുപ്പിന്‍റെ മര്‍ക്കട മുഷ്ടിയില്‍ നാമാവിശേഷമായതിന്‍റെ തിരു ശേഷിപ്പുകള്‍ ഇന്നും കാണാന്‍ കഴിയും .പ്രകൃതിയുടെ കരലാളനകള്‍ കോന്നി വനാന്തരങ്ങള്‍ക്ക് ഒരു പ്രത്യേക ഭാവം നല്കി.കോന്നി ഇക്കോ ടൂറിസം കോന്നി ആനകൂട്ടിലും അടവി കുട്ടവഞ്ചി സവാരിയിലും മാത്രം ഒതുക്കി നിര്‍ത്തുന്ന അധികാരികള്‍ കാഴ്ചകളിലേക്ക് ഇനിയെങ്കിലും മിഴി  തുറക്കുക എന്ന് അനേകായിരങ്ങള്‍ക്ക് വേണ്ടി കോന്നി വാര്‍ത്തയിലൂടെ ആവശ്യം ഉന്നയിച്ചു

error: Content is protected !!