കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇളവ് വരുത്തും

 

കെട്ടിടനിർമ്മാണം നടക്കുന്ന പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിംഗ് സംവിധാനം ഒരുക്കണം എന്ന കെട്ടിടനിർമാണ ചട്ടത്തിലെ വ്യവസ്ഥയിൽ ഇളവ് വരുത്തുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററികാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

കേരളം പോലെ ഭൂമി ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് ഈ വ്യവസ്ഥ തടസം സൃഷ്ടിക്കുന്നുവെന്ന വർഷങ്ങളായുള്ള പരാതികളെത്തുടർന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന പരിഷ്‌കരണ നടപടികൾ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.

കെട്ടിടം നിർമിക്കുന്ന വ്യക്തിയുടെ പേരിലുള്ള സമീപ പ്ലോട്ടിൽ കൂടി പാർക്കിംഗ് സംവിധാനം അനുവദിക്കുന്നതിനാണ് നടപടി സ്വീകരിട്ടത്. 25 ശതമാനം പാർക്കിംഗ് എങ്കിലും നിർമ്മാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75 ശതമാനം വരെ സമീപ പ്ലോട്ടിലും പാർക്കിംഗ് ആകാം. ഭൂമി ഉടമസ്ഥന്റെ പേരിലായിരിക്കണം, നിർമാണ നടക്കുന്ന പ്ലോട്ടിന്റെ 200 മീറ്റർ ദൂരത്തിനുള്ളിലാകണം, വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോകാനും വരാനും സൗകര്യമുണ്ടായിരിക്കണം, പാർക്കിങ്ങിന് ഉപയോഗിക്കുന്ന തൊട്ടടുത്ത ഭൂമി മറ്റ് നിർമാണ പ്രവർത്തനത്തിന് ഉപയോഗിക്കില്ല, മറ്റാർക്കും കൈമാറില്ല എന്ന് ഉടമയും തദ്ദേശസ്ഥാപന സെക്രട്ടറിയും കരാറിൽ ഏർപ്പെടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇളവ് നടപ്പിലാക്കുന്നത്. നിർമാണ രംഗത്ത് ഈ തീരുമാനം വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്റ്റേക്ക് ഹോൾഡേഴ്സും നിർദേശിച്ച നൂറുകണക്കിന് പരിഷ്‌കരണ നടപടികൾ സർക്കാരിന്റെ പരിഗണനയിലാണ്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് മാത്രം 106 ചട്ടങ്ങളിലായി 351 ഭേദഗതി നിർദേശങ്ങളാണ് സർക്കാരിന്റെ മുന്നിലുള്ളത്. ബൃഹത്തായ പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ നിശ്ചയിച്ച പരിഷ്‌കരണ നടപടികൾക്ക് ആവശ്യമായ ഉത്തരവുകൾക്കുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. നിയമഭേദഗതി ഉൾപ്പെടെയുള്ള നടപടികൾ സമീപ ദിവസങ്ങളിൽ ആരംഭിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സ്‌കൂൾ/കോളജ് ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് ഫ്ളോർ ഏരിയ അനുസരിച്ചുള്ള കാർ പാർക്കിംഗ് സൗകര്യം നിലവിൽ ആവശ്യമാണ്. ഈ പാർക്കിംഗ് നിബന്ധന ലഘൂകരിക്കും. നിലവിലുള്ള കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം ഒരു പ്ലോട്ടിന്റെ അളവിൽ ഏതെങ്കിലും കാരണത്താൽ വ്യത്യാസം വന്നാൽ (ഉദാ. വിൽപ്പന, ദാനം, റോഡിന് വിട്ടുനൽകൽ, ഭൂമി അധികമായി ആർജിക്കൽ…) അനുവദിച്ച പെർമിറ്റ് റദ്ദാകുന്ന സ്ഥിതിയുണ്ട്. കെട്ടിട നിർമാണത്തിന് മറ്റ് വിധത്തിൽ ചട്ടലംഘനങ്ങൾ വരാത്തവർക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതിനാൽ പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നതിനു ശേഷവും ചട്ടലംഘനം ഇല്ലാത്ത പക്ഷം പെർമിറ്റ് നിലനിൽക്കുന്ന നിലയിൽ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവരും.

നിലവിൽ കെട്ടിട നിർമാണ പെർമിറ്റുകളുടെ കാലാവധി 5 വർഷമാണ്. അടുത്ത 5 വർഷത്തേക്ക് കൂടി പെർമിറ്റ് നീട്ടുന്നതിന് നിലവിൽ വ്യവസ്ഥയുണ്ട്. പിന്നീടും പെർമിറ്റ് കാലാവധി നീട്ടേണ്ടി വരികയാണെങ്കിൽ സങ്കീർണമായ നടപടികൾ ആവശ്യമാണ്. അതിനാൽ പ്രവൃത്തിയുടെ ആവശ്യമനുസരിച്ച് പരമാവധി 5 വർഷത്തേക്ക് കൂടി (മൊത്തം 15 വർഷം) ലളിതമായ നടപടികളിലൂടെ പെർമിറ്റ് കാലാവധി നീട്ടുന്നതിന് സൗകര്യം ഒരുക്കും.

റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഡെവലപ്‌മെന്റ് പെർമിറ്റ് എടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളായി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്ലോട്ട് ഉടമസ്ഥർക്ക് ലഭിക്കേണ്ട പൊതുസൗകര്യങ്ങൾ ഇതുവഴി നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തിൽ ചെറു പ്ലോട്ടുകളുടെ ഉടമകൾക്ക് പെർമിറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. റിയൽ എസ്റ്റേറ്റ് ഡവലപ്പറുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ചെറു പ്ലോട്ടുകളുടെ ഉടമസ്ഥർക്ക് പെർമിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കികൊണ്ടും, നിയമലംഘനം നടത്തിയവർക്കെതിരെ നടപടി ഉറപ്പാക്കുന്ന തരത്തിലും ചട്ടങ്ങൾ ഭേദഗതി ചെയ്യും.

നിലവിൽ കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണലിലാണ്. ഇത് തിരുവനന്തപുരത്ത് മാത്രമാണുള്ളത്. പൊതുജനങ്ങൾക്ക് സഹായകരമായ നിലയിൽ ജില്ലാതല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒന്നാം അപ്പലെറ്റ് അതോറിറ്റി സംവിധാനം ഏർപ്പെടുത്തും.

ടർഫുകളെ നിലവിൽ അസംബ്ലി ഒക്കുപ്പൻസിയിലാണ് പരിഗണിക്കുന്നത്. അതായത് ഓഡിറ്റോറിയത്തിന് തുല്യമായ പാർക്കിംഗ് സംവിധാനം വേണം. ഗാലറി ഇല്ലാത്ത ടർഫുകൾക്ക് ഇത്രയും പാർക്കിംഗ് ആവശ്യമില്ല. അതിനാൽ ഇത്തരം ടർഫുകൾക്ക് പാർക്കിംഗ് കാര്യത്തിൽ ഇളവ് നൽകും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസൻസ് ഫീസ് കണക്കാക്കുന്നതിനുള്ള സ്ലാബുകൾ പരിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ സ്ലാബുകൾ കൊണ്ടുവരും. ഇതോടെ വ്യാപാരി-വ്യവസായി മേഖലയിൽ നിന്നുള്ള സംഘടനകളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് പരിഹാരം കാണുന്നത്. കൂടാതെ നഗരസഭകളിൽ നിന്നും വ്യാപാര ലൈസൻസ് എടുക്കാൻ വൈകിയാൽ ചുമത്തുന്ന പിഴയിൽ കുറവു വരുത്തും. നിലവിൽ യഥാർഥ ലൈസൻസ് ഫീസിന്റെ മൂന്നും നാലും ഇരട്ടിവരെ പിഴ വരുന്ന സാഹചര്യമുണ്ട്. നിയമലംഘനമില്ലാത്ത കേസുകളിൽ പരമാവധി ഇത്ര ശതമാനം എന്ന് നിശ്ചയിച്ച് ലഘൂകരിക്കും. വീടുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ-ഉദ്പാദക-വാണിജ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്ന തരത്തിൽ ലൈസൻസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും.

ഹരിതകർമ്മസേനയുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദവും കാര്യക്ഷമവുമാക്കും. വ്യാപാര സ്ഥാപനങ്ങൾക്ക് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം യൂസർഫീസ് നിശ്ചയിച്ച് നൽകും. ചില നഗരസഭകളിൽ എല്ലാ കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഒരേ ഫീസ് വാങ്ങുന്നുവെന്ന പരാതി പരിഗണിച്ചാണ് നടപടി. വാങ്ങാവുന്ന പരമാവധി ഫീസ് സർക്കാർ നിശ്ചയിച്ചുനൽകും. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആഴ്ചയിലൊരിക്കൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഹരിതകർമ്മസേന ശേഖരിക്കുന്ന വിവിധ തരം ഖര മാലിന്യങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കും. നിശ്ചിത യൂസർഫീക്കകത്ത് പ്ലാസ്റ്റിക് മാത്രമല്ല, കലണ്ടർ പ്രകാരമുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സാധാരണ നിലയിലുള്ള ശേഖരണത്തിനാണ് ഇത് ബാധകമാവുക. വിവിധ തരം മാലിന്യങ്ങൾക്ക് ഈടാക്കുന്ന തുകയിലെ അന്തരം കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കലണ്ടർ പ്രകാരമല്ലാതെ, ഉപഭോക്താവിന്റെ പ്രത്യേക ആവശ്യപ്രകാരം അജൈവ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിൽ അധിക ഫീസ് ഈടാക്കാം.

തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് സമയബന്ധിതമായി സേവനം ഉറപ്പാക്കാനും അഴിമതി പൂർണമായി തടയാനും ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പൊതുജനങ്ങൾക്ക് തത്സമയം പരാതി നൽകുന്നതിനും പ്രശ്നപരിഹാരം തേടുന്നതിനുമായി കോൾ സെന്ററും വാട്‌സപ്പ് നമ്പറും ഏർപ്പെടുത്തും. ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായ തുടർനടപടി ഉറപ്പാക്കും.

തദ്ദേശസ്വയംഭരണ വകുപ്പിന്റെ പുതുക്കിയ സേവനാവകാശ നിയമം വിജ്ഞാപനം ചെയ്തിട്ടുണ്ട്. പ്രായോഗികവും ജനോപകാരപ്രദവുമായ നിരവധി നിർദേശങ്ങൾ ഇതിലുണ്ട്. ഉദാ. വാലിഡായ ലൈസൻസ് സ്പോട്ടിൽ പുതുക്കുന്നതിന് ചട്ടത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ പലപ്പോഴും ഇത് നടന്നിരുന്നില്ല. പുതുക്കിയ വിജ്ഞാപനത്തിൽ അന്നേ ദിവസം തന്നെ ലൈസൻസ് പുതുക്കി നൽകണമെന്ന വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. ചെയ്തുകൊടുത്തില്ലെങ്കിൽ അപ്പീൽ നൽകാനും ശിക്ഷ നൽകാനുമുള്ള വ്യവസ്ഥയുമുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ മഹാഭൂരിപക്ഷവും ഓൺലൈനിലാണെങ്കിലും അപേക്ഷ നൽകുന്നവരെ നേരിട്ട് വിളിച്ചുവരുത്തുന്ന സ്ഥിതി പലയിടത്തുമുണ്ട്. ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷിച്ചവരെ കൃത്യമായ കാരണമില്ലാതെ വിളിച്ചുവരുത്തിയാൽ ശക്തമായ നടപടി സ്വീകരിക്കും. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളിൽ സേവനം ഓൺലൈനിൽ തന്നെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കും. ഓരോ അപേക്ഷയും സമർപ്പിക്കുന്ന സമയത്തുതന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് കൈമാറുകയും രേഖകളെല്ലാമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഓൺലൈനിലും ഓഫ്‌ലൈനിലും ഈ സൗകര്യം ഉറപ്പാക്കും. പുതിയ സേവനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക് ലിസ്റ്റ് കാലികമായി പുതുക്കും. പൂർണമായ അപേക്ഷകളിൽ സേവനാവകാശ നിയമപ്രകാരം പരിഹാരം/സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന തീയതി കൈപ്പറ്റ് റസീതിനൊപ്പം അപേക്ഷകന് നൽകും. പുതിയ രേഖകൾ ആവശ്യമായി വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അപേക്ഷകനോട് രേഖാമൂലം കാരണം വിശദീകരിച്ച് ആവശ്യപ്പെടണം. വാക്കാൽ ആവശ്യപ്പെടാനാവില്ല.

പൊതുജനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് സേവനം കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ നിലവിലുള്ള 66 ഇന്റേണൽ വിജിലൻസ് ഓഫീസർമാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല വീതിച്ചുനൽകുമെന്ന് മന്ത്രി പറഞ്ഞു. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും റീജിയണൽ പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും, മുൻസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചുമതല നിർവഹിക്കുക. കെ സ്മാർട്ട്, ഐ എൽ ജി എം എസ് സംവിധാനങ്ങൾ വഴി ഇവർക്ക് ഫയൽ നീക്കവും ഓരോ ഉദ്യോഗസ്ഥനും കൃത്യസമയത്ത് സേവനം നൽകുന്നുണ്ടോ എന്ന കാര്യവും നിരീക്ഷിക്കാനാവും. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ആഴ്ചയും ഇവർ പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. എല്ലാ രണ്ട് ആഴ്ചയിലും മന്ത്രിതലത്തിൽ ഈ വിവരങ്ങൾ പരിശോധിക്കും.

സേവനം ലഭ്യമാക്കേണ്ട സമയപരിധി, ഓരോ സീറ്റിലും ഫയൽ കൈവശം വക്കാവുന്ന പരമാവധി ദിവസങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള സേവന ബോർഡ്, ഹാജർ ബോർഡ്, അദാലത്ത് സമിതി/സേവനാവകാശ നിയമ പ്രകാരമുള്ള അപ്പീൽ അധികാരികൾ ഉൾപ്പെടെയുള്ളവയുടെ വിവരങ്ങൾ, പരാതിപ്പെടാനുള്ള നമ്പർ എന്നിവ കൃത്യതയോടെ തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തീർപ്പാക്കാനാവാത്ത പരാതികൾ സ്ഥിരം അദാലത്ത് സമിതികൾക്ക് കൈമാറി തുടർനടപടി ഉറപ്പാക്കും.

ടേക്ക് എ ബ്രേക്കുകളുടെ നടത്തിപ്പ് കുറ്റമറ്റരീതിയിൽ ആക്കുന്നതിനും വൃത്തിയുള്ള ശുചിമുറികൾ ഉറപ്പുവരുത്തുന്നതിനുള്ള പുതുക്കിയ നടപടിക്രമം പുറപ്പെടുവിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വൻകിട പ്രവൃത്തികളുടെ ഡിസൈൻ നിലവിൽ തയ്യാറാക്കുന്നത് എഞ്ചിനിയറിംഗ് കോളേജുകൾ മുഖേനയാണ്. ഇതിനായി വലിയ ഫീസ് നൽകേണ്ടിവരുന്നത് പല തദ്ദേശ സ്ഥാപനങ്ങളും പരാതികളായി ഉന്നയിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച് തദ്ദേശസ്വയംഭരണ വകുപ്പിൽ നിലവിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ള എഞ്ചിനീയർമാരെ ഉപയോഗപ്പെടുത്തി പ്രത്യേക ഡിസൈൻ വിംഗ് രൂപീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ക്വാളിറ്റി മോണിറ്ററിംഗ് ലാബുകൾ സ്ഥാപിക്കും.

തദ്ദേശസ്വയംഭരണ വകുപ്പിലെ ഓവർസിയർമാരുടെ നിയമനം നിലവിൽ സംസ്ഥാനടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നാണ് നടത്തുന്നത്. ഇതുമൂലം ചില ജില്ലകളിൽ ഓവർസിയർമാരുടെ ഒഴിവുകൾ സ്ഥിരമായി ഉണ്ടാകുന്നു. ഇത് പരിഹരിക്കുന്നതിനായി ഓവർസിയർമാരുടെ നിയമനം ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്നതിന് നടപടി സ്വീകരിക്കും. പെർഫോമൻസ് ഓഡിറ്റ് സംവിധാനം അവസാനിപ്പിച്ചതിനാൽ പ്രസ്തുത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജൂനിയർ സൂപ്രണ്ട് തസ്തികയിലുള്ളവരെ ഇപ്പോൾ തന്നെ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക ഇല്ലാതിരുന്ന ഗ്രാമപഞ്ചായത്തുകളിലേക്ക് പുനർവിന്യസിപ്പിച്ചിട്ടുണ്ട്. സീനിയർ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ് തസ്തികയിലുള്ളവരെ പുനർവിന്യസിക്കുന്ന നടപടി നടന്നുവരുകയാണ്. കൂടാതെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള അധിക ജീവനക്കാരെയും തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കും. ജീവനക്കാർക്കുള്ള പരിശീലനം സമയബന്ധിതമായും കാര്യക്ഷമമായും നടത്തും. കില കൂടാതെ ഐ എം ജി യുടെ സഹായം കൂടി തേടും.