![](https://konnivartha.com/wp-content/uploads/2023/08/11-1.jpg)
സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിശേഷം വിക്രം ലാന്‍ഡറുമായി ആശയവിനിമയം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ നിന്ന് ലാന്‍ഡര്‍ പകര്‍ത്തിയ ചിത്രങ്ങളും എക്സ് പ്ലാറ്റ്ഫോമിലൂടെ ഇസ്രോ പങ്കുവെച്ചു.
ലാന്‍ഡിങ്ങിന് ശേഷം വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ലാന്‍ഡിങ് സൈറ്റിന്‍റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ചന്ദ്രോപരിതലത്തില്‍ പതിഞ്ഞ ലാന്‍ഡറിന്‍റെ കാലുകളുടെ ഭാഗവും നിഴലിനൊപ്പം പതിഞ്ഞിട്ടുണ്ട്.വിജയകരമായി ലാന്‍ഡിങ് പൂര്‍ത്തിയാക്കിയ ശേഷം ‘ഇന്ത്യ,,ഞാന്‍ എന്‍റെ ലക്ഷ്യത്തിലെത്തി ഒപ്പം നിങ്ങളും’ എന്ന സന്ദേശമാണ് ഇസ്രോ എക്സില്‍ കുറിച്ചത്.ഇന്ത്യന്‍ സമയം 5.45ന് ആരംഭിച്ച സോഫ്റ്റ് ലാന്‍ഡിങ്ങ് പ്രക്രിയ 6.03 ഓടെ പൂര്‍ത്തിയായി. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് സുരക്ഷിതമായി ലാന്‍ഡര്‍ ഇറങ്ങി.അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറി. ഒപ്പം ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തമായി.
ചന്ദ്രനില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം. ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയതോടെ ലാൻഡറിന്റെ പ്രധാന ജോലി പൂർത്തിയായി. പ്രഗ്യാന്‍ റോവറിനാണ് ഇനിയുള്ള ജോലി. ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും അവ ലാന്‍ഡറിലേക്ക് കൈമാറും. ലാന്‍ഡര്‍ അത് ഓര്‍ബിറ്ററിലേക്കും ഓര്‍ബിറ്റര്‍ ഭൂമിയിലേക്കും ആ വിവരങ്ങള്‍ കൈമാറും