Trending Now

തീര്‍ഥാടനത്തിന് മുന്‍പ് ശബരിമല റോഡുകള്‍ സഞ്ചാരയോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല തീര്‍ഥാടനത്തിന് മുന്‍പ് 19 റോഡുകളുടെയും അനുബന്ധ റോഡുകളുടേയും നവീകരണം പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കി മാറ്റുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. രണ്ട് ദിവസമായി ജില്ലയില്‍ നടത്തിയ ശബരിമല റോഡുകളുടെ സന്ദര്‍ശനത്തിനു ശേഷം കളക്‌ട്രേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് കാലത്തിന് ശേഷം ഇത്തവണ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ ശബരിമലയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നത്്. മുഖ്യമന്ത്രി ഇക്കാര്യം നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു.  കരാറുകാരും ഉദ്യോഗസ്ഥരും എംഎല്‍എമാരും ജനപ്രതിനിധികളും ജില്ലാകളക്ടറും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്. സന്നിധാനത്ത് നടപ്പന്തലിന് സമീപമുള്ള പൊതുമരാമത്ത് കെട്ടിടത്തില്‍ ഡോര്‍മെറ്ററി സംവിധാനം ഏര്‍പ്പെടുത്തും. ഇവിടെ തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്.

 

റസ്റ്റ് ഹൗസുകളിലും തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ലഭ്യമാണ്. വകുപ്പുകളുടെ ഏകോപനത്തിനായി എല്ലാ നടപടികളും സ്വീകരിക്കും. എല്ലാ വകുപ്പുകളും ഒത്ത് ചേര്‍ന്നതാണ് സര്‍ക്കാര്‍.

ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള റോഡുകളും അനുബന്ധമായ മറ്റു പ്രധാന റോഡുകളുടേയും പൊതുമരാമത്ത് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിനായി വകുപ്പ് ടൈം ലൈന്‍ നിശ്ചയിച്ചിരുന്നു. സെപ്റ്റംബര്‍ 23ന് ഈ റോഡുകളുടെ പരിശോധന നടത്തുകയും അവലോകനയോഗം കൂടുകയും ചെയ്തിരുന്നു. ഇങ്ങനെ പരിശോധന നടത്തിയപ്പോള്‍ 19 റോഡുകളില്‍ 14 എണ്ണത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കണ്ടെത്തി. പ്രയാസങ്ങളില്ലാത്ത അഞ്ചു റോഡുകളാണ് ഉണ്ടായിരുന്നത്. 14 റോഡുകള്‍ സമയം നിശ്ചയിച്ച് ഓരോ പ്രവര്‍ത്തിയും തീരുമാനിച്ചു. ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിഗതമായി ഉത്തരവാദിത്വങ്ങള്‍ വിഭജിച്ച് നല്‍കി. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 19നും 20നും ഈ റോഡുകളുടെ പ്രവര്‍ത്തന പുരോഗതി മന്ത്രി ഉള്‍പ്പെടുന്ന ടീമായി നേരിട്ടു വിലയിരുത്താനും തീരുമാനിച്ചിരുന്നു.

 

പരിശോധന നടത്തിയതില്‍ നിലവില്‍ 19 റോഡില്‍ മൂന്നു റോഡുകളിലാണ് ചെറിയ പ്രശ്നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 16 റോഡുകളും നിശ്ചയിച്ചതുപോലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നു. ഇതില്‍ ചെറിയ കുഴപ്പങ്ങള്‍ ഉള്ള റോഡുകള്‍ കെഎസ്ടിപി പ്രവര്‍ത്തിയുമായി ബന്ധപ്പെട്ടതാണ്. ഈ റോഡുകളുടെ പ്രവര്‍ത്തനത്തിന് സമയം നിശ്ചയിച്ചിട്ടുള്ളതാണ്. പുനലൂര്‍- പത്തനാപുരം റോഡില്‍ പത്തനാപുരം ടൗണുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ഈ റോഡിന്റെ 16 കിലോമീറ്റര്‍ ബിഎം പ്രവര്‍ത്തിയും ബാക്കി 14 കിലോമീറ്റര്‍ ഗതാഗത യോഗ്യമാക്കുന്ന പ്രവര്‍ത്തിയും ഒക്ടോബര്‍ 25ന് അകം പൂര്‍ത്തിയാക്കും. ക്യാമ്പ് ചെയ്തു കൊണ്ട് ഇതു നിരീക്ഷിക്കുന്നതിന് കെഎസ്ടിപിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിശ്ചയിച്ചിട്ടുണ്ട്. പത്തനാപുരം ടൗണില്‍ പോയപ്പോള്‍ ദയനീയമായിരുന്നു സ്ഥിതി. അടിയന്തിര ഇടപെടലാണ് അവിടെ നടത്താന്‍ നിര്‍ദേശിച്ചത്. ബുധനാഴ്ച വൈകുന്നേരം ആകുമ്പോഴേക്കും പത്തനാപുരം ടൗണിലെ അറ്റകുറ്റപ്പണി നടത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

വൈകുന്നേരമായപ്പോഴേക്കും ടൗണിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ബാക്കിയുള്ള പ്രവര്‍ത്തികള്‍ കൂടി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. പുനലൂര്‍ -കോന്നി റോഡ്, ഇരവിപേരൂര്‍ – പത്തനംതിട്ട റോഡ്, കോഴഞ്ചേരി – റാന്നി റോഡ് എന്നീ റോഡുകളുടെ പ്രവൃത്തികള്‍ ഒക്ടോബര്‍ 30 ഓടെ പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കി തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലാപ്പള്ളി- ആങ്ങമൂഴി റോഡിന്റെ ബിഎം പ്രവര്‍ത്തി നവംബര്‍ 10ന് മുന്‍പ് പൂര്‍ത്തിയാക്കും. ഇതിനു പുറമേ ജനപ്രതിനിധികളും ജനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ള റോഡുകള്‍ ഉണ്ട്. ഇളമണ്ണൂര്‍-കലഞ്ഞൂര്‍-പാടം റോഡിന്റെ പരാതികള്‍ നിരവധി വന്നിട്ടുണ്ട്. ഇതിന്റെ 10 കിലോമീറ്റര്‍ ബിഎം പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു. ഈ റോഡിന്റെ ബിഎം-ബിസി പ്രവര്‍ത്തി ഡിസംബര്‍ 30ന് മുന്‍പ് പൂര്‍ത്തീകരിക്കും. ഈ മാസം 26 നും നവംബര്‍ ആറിനും റോഡ് നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേക യോഗം ചേരും. റോഡുകളില്‍ ആവശ്യമായ ദിശാസൂചക ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനായി കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍ പ്രമോദ് ശങ്കറിനെ ചുമതലപ്പെടുത്തി.

ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ അവസ്ഥ വിലയിരുത്തുന്നതിനായി എല്ലാ വര്‍ഷവും ഇതേ സമയക്രമത്തില്‍ മന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള പരിശോധനായാത്ര തുടരുമെന്നും തീര്‍ഥാടനപാതയിലെ പാലങ്ങള്‍ക്ക് സൗന്ദര്യവത്ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസമായി നടത്തിയ പ്രവര്‍ത്തി നാടിന്റെയാകെ യശസ് വര്‍ധിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശബരിമല തീര്‍ഥാടനത്തിന് ഇത്തവണ വലിയ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. തീര്‍ഥാടനകാലം ആരംഭിച്ചതിന് ശേഷം റോഡ് അറ്റകുറ്റപ്പണികള്‍ ധൃതി പിടിച്ച് നടത്തുന്നുവെന്ന ആക്ഷേപത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നതെന്നും മന്ത്രിയും വകുപ്പും  ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ അത്രത്തോളം ആത്മാര്‍ഥതയോടെയുള്ള ഇടപെടലാണ് നടത്തിയതെന്നും എംഎല്‍എ പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് ശബരിമല തീര്‍ഥാടന കാലത്തിന് മുന്‍പായി പൊതുമരാമത്ത് റോഡ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമലയിലേക്കുള്ള ജില്ലയിലെ എല്ലാ റോഡുകളും മന്ത്രി നേരിട്ട് സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തിയെന്നും കുറവുകള്‍ കണ്ടെത്തി തിരുത്തുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, പിഡബ്ല്യുഡി സെക്രട്ടറി അജിത്കുമാര്‍, ജോയിന്റ് സെക്രട്ടറി സാംബശിവറാവു,  പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ അജിത് രാമചന്ദ്രന്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

ശബരിമല പാതകളില്‍ ഉള്‍പ്പെടുന്ന റാന്നി – കോഴഞ്ചേരി – തിരുവല്ല റോഡും പന്തളം -കൈപ്പട്ടൂര്‍ – പത്തനംതിട്ട റോഡും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പരിശോധിച്ചു.

ജില്ലയില്‍ തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന 19 റോഡുകളില്‍ 16 റോഡുകളും സഞ്ചാരയോഗ്യമാണെന്ന് മന്ത്രി പറഞ്ഞു. മൂന്ന് റോഡുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ജില്ലയിലെ ഭൂരിപക്ഷം റോഡുകളും നിള്‍ചയിച്ചതിനേക്കാള്‍ വേഗത്തില്‍ തന്നെ സഞ്ചാരയോഗ്യമാക്കി. ശബരിമല തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യാനുള്ള റോഡുകളെ മികച്ച നിലയിലാക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനമുണ്ടായെന്നും മന്ത്രി പറഞ്ഞു.

അഡ്വ. മാത്യു ടി തോമസ് എംഎല്‍എ, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പിഡബ്ലുഡി സെക്രട്ടറി അജിത് കുമാര്‍, കെഎസ്ടിപി – പിഡബ്ലുഡി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പാലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റും: മന്ത്രി മുഹമ്മദ് റിയാസ്

പാലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നി കീക്കൊഴൂര്‍ പേരൂര്‍ച്ചാല്‍ പാലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലങ്ങള്‍ വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനായി 2023 വര്‍ഷത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇതിലേക്ക് തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ള പാലങ്ങളിലൊന്നാണ് പേരൂര്‍ച്ചാല്‍ പാലം എന്നും മന്ത്രി പറഞ്ഞു.

 

പാലങ്ങളെ മോടി പിടിപ്പിച്ചാല്‍ ഗതാഗത്തിന് മറ്റ് തടസമെന്നുമില്ലാതെ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനാകും.പാലങ്ങള്‍ പെയിന്റ് ചെയ്ത് ലൈറ്റ് അലങ്കാരങ്ങള്‍ക്കൊപ്പം നടപ്പാതയും വൃത്തിയാക്കിയാല്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട ഇടമായി മാറ്റാം.  സംസ്ഥാനത്ത് വലിയഴീക്കല്‍ പാലവും അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ഫറോക്ക് പാലവും സന്ദര്‍ശിക്കാന്‍  ജനങ്ങള്‍ കൂടുതലായി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, പിഡബ്ലുഡി സെക്രട്ടറി അജിത് കുമാര്‍, കെഎസ്ടിപി – പിഡബ്ലുഡി പ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ശബരിമല തീര്‍ഥാടനം: പൊതുമരാമത്ത് മന്തി റോഡുകള്‍ പരിശോധിച്ചു
ശബരിമല പാതകളില്‍ ഉള്‍പ്പെടുന്ന റാന്നി – കോഴഞ്ചേരി – തിരുവല്ല റോഡും പന്തളം -കൈപ്പട്ടൂര്‍ – പത്തനംതിട്ട റോഡും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പരിശോധിച്ചു.
ജില്ലയില്‍ തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന 19 റോഡുകളില്‍ 16 റോഡുകളും സഞ്ചാരയോഗ്യമാണെന്ന് മന്ത്രി പറഞ്ഞു. മൂന്ന് റോഡുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ജില്ലയിലെ ഭൂരിപക്ഷം റോഡുകളും നിള്‍ചയിച്ചതിനേക്കാള്‍ വേഗത്തില്‍ തന്നെ സഞ്ചാരയോഗ്യമാക്കി. ശബരിമല തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യാനുള്ള റോഡുകളെ മികച്ച നിലയിലാക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനമുണ്ടായെന്നും മന്ത്രി പറഞ്ഞു.

അഡ്വ. മാത്യു ടി തോമസ് എംഎല്‍എ, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പിഡബ്ലുഡി സെക്രട്ടറി അജിത് കുമാര്‍, കെഎസ്ടിപി – പിഡബ്ലുഡി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!