Trending Now

വോട്ട് അഭ്യര്‍ഥനയ്ക്കിടെ ആലിംഗനം, ഹസ്തദാനം ഒഴിവാക്കുക

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും കോവിഡ് കാര്യത്തില്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജില്ലയില്‍ നിലവില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യയുണ്ട്. കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പാണിത്.

വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങള്‍, ആള്‍ക്കൂട്ടം, മുഖാമുഖം സമ്പര്‍ക്കമുണ്ടാകുന്ന അവസരം എന്നീ സാഹചര്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം നടക്കുന്നത്. ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്. അതിനാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും എല്ലാവരും ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭവന സന്ദര്‍ശനത്തിനുള്ള സംഘത്തില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരമാവധി അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ.

വീടിനകത്തേക്ക് പ്രവേശിക്കാതെ പുറത്തുനിന്നുകൊണ്ടുതന്നെ വോട്ടഭ്യര്‍ത്ഥിക്കണം. അവര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം.

വീട്ടിലുള്ളവരും സ്ഥാനാര്‍ത്ഥിയും ടീമംഗങ്ങളും നിര്‍ബന്ധമായും മൂക്കും വായും മൂടത്തക്കവിധം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.

സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തരുത്. സാനിറ്റൈസര്‍ കൈയില്‍ക്കരുതി ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കണം.വോട്ട് അഭ്യര്‍ഥനയ്ക്കിടെ ആലിംഗനം, ഹസ്തദാനം, അനുഗ്രഹം വാങ്ങല്‍, ദേഹത്ത് സ്പര്‍ശിക്കല്‍, കുട്ടികളെ എടുക്കല്‍ എന്നിവ ഒഴിവാക്കുക.

വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി എന്നിവരോട് ഒരുകാരണവശാലും അടുത്ത് ഇടപെടരുത്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും പ്രചാരണത്തിനിറങ്ങരുത്. ഈ രോഗലക്ഷണങ്ങളുള്ള വീട്ടുകാരും സന്ദര്‍ശനത്തിനെത്തുന്നവരെ കാണരുത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിതരണം ചെയ്യുന്ന നോട്ടീസുകളും ലഘുലേഖകളും പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയ പരമാവധി പ്രയോജനപ്പെടുത്തണം.നോട്ടിസുകളോ മറ്റോ വാങ്ങിയാല്‍ അതിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.

ഹാരം, ബൊക്കെ, നോട്ടുമാല, ഷോള്‍ തുടങ്ങിയ പരിപാടികളില്‍ ഒഴിവാക്കണം.പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ കോവിഡ് നിയന്ത്രണങ്ങള്‍ (സോപ്പ്/സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹ്യ അകലം) പാലിച്ചു മാത്രമേ നടത്താന്‍ പാടുള്ളൂ.

വോട്ടര്‍മാര്‍ സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ഉപയോഗിക്കണമെന്നും രണ്ടു മീറ്റര്‍ ശാരീരിക അകലം പാലിക്കണമെന്നുമുള്ള സന്ദേശം കൂടി സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം.

ഏതെങ്കിലും സ്ഥാനാര്‍ത്ഥി കോവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റീനില്‍ പ്രവേശിക്കുകയോ ചെയ്യുന്നപക്ഷം ഉടന്‍തന്നെ പ്രചാരണരംഗത്തുനിന്ന് മാറിനില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. പരിശോധനാഫലം നെഗറ്റീവായതിനുശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മാത്രമേ തുടര്‍പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ.

കോവിഡ് പോസിറ്റീവായ രോഗികളുടെയോ ക്വാറന്റീനിലുള്ളവരുടെയോ വീടുകളില്‍ സ്ഥാനാര്‍ത്ഥി നേരിട്ടുപോകാതെ ഫോണ്‍ വഴിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ വോട്ടഭ്യര്‍ത്ഥിക്കുന്നതാണ് ഉചിതം.

പ്രചാരണശേഷം സ്വന്തം വീടുകളില്‍ മടങ്ങിയെത്തിയാലുടന്‍ സ്ഥാനാര്‍ത്ഥിയും ടീമംഗങ്ങളും ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ സോപ്പുവെള്ളത്തില്‍ കുതിര്‍ത്തുവച്ച്, സോപ്പുപയോഗിച്ച് വൃത്തിയായി കുളിച്ചശേഷമേ മറ്റുള്ളവരുമായി ഇടപഴകാന്‍ പാടുള്ളൂ.

പത്തനംതിട്ട ജില്ലയി കോവിഡ് വ്യാപനം ഒരു പരിധിവരെ വര്‍ധിക്കാതിരുന്നത് പൊതുജനങ്ങള്‍ പുലര്‍ത്തിയ ജാഗ്രത കൊണ്ടുകൂടിയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലയളവിലും ഈ കരുതല്‍ നിലനിര്‍ത്താന്‍ നമ്മുക്ക് കഴിയണം. അതിനായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും ശ്രദ്ധയോടെ പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

error: Content is protected !!