Trending Now

സംസ്ഥാനത്ത് കരിമീന്‍, കാളാഞ്ചി, പൂമീന്‍ ഹാച്ചറി വരുന്നു

 

സിബയും ഫിഷറീസ് വകുപ്പും ധാരണാപത്രം ഒപ്പുവെച്ചു

സംസ്ഥാനത്ത് കരിമീന്‍, കാളാഞ്ചി, പൂമീന്‍ എന്നിവയുടെ വിത്തുല്‍പാദന കേന്ദ്രം വരുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) സാങ്കേതിക സഹായത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് വിത്തുല്‍പാദന കേന്ദ്രം വരുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓടയത്താണ് മള്‍ട്ടി സ്പീഷീസ് ഹാച്ചറി സ്ഥാപിക്കുന്നത്. കേരളത്തിലെ ഓരുജല മത്സ്യകര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്.

 

അയല്‍ സംസ്ഥാനങ്ങളില്‍ ഉല്‍പാദിപ്പിച്ച മത്സ്യക്കുഞ്ഞുങ്ങളാണ് നിലവില്‍ കേരളത്തിലെ കര്‍ഷകര്‍ കൃഷിക്കായി ഉപയോഗിക്കുന്നത്. വിത്തുകളുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലക്കാണ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയുടെ താല്‍പര്യമപ്രകാരം ഫിഷറീസ് വകുപ്പ് സിബയുടെ വിത്തുല്‍പാദന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ മുന്നോട്ടുവന്നത്.

 

ആദ്യപടിയായി, സിബയും ഫിഷറീസ് വകുപ്പിന് കീഴിലെ അഡാക്കും (ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍) ധാരണാപത്രം ഒപ്പുവെച്ചു. വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഹാച്ചറിയുടെ പ്രവര്‍ത്തനം രൂപകല്‍പന ചെയ്തിരിക്കുന്നത്. വിത്തുല്‍പാദനത്തോടൊപ്പം, ഈ മേഖലയില്‍ മതിയായ പരിശീലനം നല്‍കി മാനവവിഭവശേഷി വികസിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

 

ഓരുജല മത്സ്യകൃഷിയില്‍ ഏറെ സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. പക്ഷെ, വേണ്ട സമയത്ത് ആവശ്യാനുസരണം മത്സ്യക്കുഞ്ഞുങ്ങള്‍ ലഭ്യമല്ലാത്തതാണ് ഈ മേഖല നേരിടുന്ന മുഖ്യ പ്രതിസന്ധി. സംസ്ഥാനത്ത് ഏറെ ആവശ്യക്കാരുള്ളതും വാണിജ്യമൂല്യമുള്ളതുമായ കരിമീന്‍, കാളാഞ്ചി, പൂമീന്‍ എന്നിവയുടെ വിത്തുല്‍പാദനം കേരളത്തില്‍ തന്നെ നടക്കുന്നതോടെ ഈ മേഖലയില്‍ വന്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്.

 

പുതിയ ഹാച്ചറി കേരളത്തിലെ ഓരുജലമത്സ്യ കൃഷിയില്‍ വഴിത്തിരിവാകുമെന്ന് സിബ ഡയറക്ടര്‍ ഡോ കെ കെ വിജയന്‍ പറഞ്ഞു. ഗുണനിലവാരമുള്ള വിത്തുകള്‍ ആവശ്യാനുസരണം മത്സ്യകര്‍ഷകര്‍ക്ക് ലഭ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ ആഭ്യന്തര മത്സോല്‍പാദനം ഗണ്യമായി കൂട്ടാനാകും. ഗവേഷണ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും കൈകോര്‍ക്കുന്നതിലൂടെ സുസ്ഥിര മത്സ്യകൃഷി സമ്പ്രദായം വികസിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

 

ഓരുജലമത്സ്യ കൃഷിയില്‍ മുന്നേറാന്‍ നിര്‍ദിഷ്ട ഹാച്ചറി സഹായകരമാകുമെന്ന് ഫിഷറീസ് സെക്രട്ടറിയും അഡാക് എക്‌സിക്കുട്ടീവ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ റ്റിങ്കു ബസ്വാള്‍ പറഞ്ഞു. വിത്തുല്‍പാദനം, തദ്ദേശീയ തീറ്റ, രോഗപരിപാലനം തുടങ്ങിയ മേഖലകളില്‍ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് നീങ്ങാനാണ് അഡാക്ക് ലക്ഷ്യമിടുന്നതെന്ന് എക്‌സിക്കുട്ടീവ് ഡയറക്ടര്‍ ഡോ ദിനേശന്‍ ചെറുവത്ത് പറഞ്ഞു.

© 2025 Konni Vartha - Theme by
error: Content is protected !!