ഗൾഫിൽനിന്നും മൃതദേഹം എത്തിക്കുന്ന പ്രശ്നത്തിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. കേന്ദ്രത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ നിബന്ധന വ്യോമയാന മന്ത്രാലയത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
വിദേശത്തുനിന്ന് മൃതദേഹം എത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ എയര്‍ പോര്‍ട്ടില്‍ എത്തിക്കണമെന്ന പുതിയ വ്യവസ്ഥ അപ്രായോഗികവുംഅംഗീകരിക്കാനാവാത്തതുമാണ്. ഇത് പിന്‍വലിക്കണമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിക്കയച്ച കത്തില്‍ കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സൗദിയില്‍ മരണപ്പെട്ട വയനാട് സ്വദേശിയായ ജയപ്രകാശിന്റെ മൃതദേഹം എല്ലാ രേഖകളും നല്‍കിയിട്ടും പുതിയ വ്യവസ്ഥയുടെ പേരുപറഞ്ഞ് കൊണ്ടുവരാന്‍ അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാരേഖകളും കൊടുത്ത് 48 മണിക്കൂര്‍ കഴിഞ്ഞാലേ കൊണ്ടുവരാന്‍ അനുവദിക്കൂ എന്ന നിലപാട് പ്രായോഗികമല്ല.
ഗള്‍ഫ് മേഖലയില്‍ നിന്ന് മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാവശ്യമായ നടപടികളാണ് വേണ്ടത്. അടിയന്തിരമായി ഈ പ്രശ്നത്തില്‍ ഇടപെട്ട് പുതിയ വ്യവസ്ഥകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പുമന്ത്രി തയ്യാറാകണമെന്ന് പിണറായി വിജയന് ആവശ്യപ്പെട്ടു.
Trending Now