
konnivartha.com: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ മൈലപ്ര റോഡിൽ ചരക്ക് ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു . അപകടത്തിൽ ഒരാൾ മരിച്ചു.
കാര്‍ ഓടിച്ച തിരുവനന്തപുരം ഉള്ളൂര്‍ കൃഷ്ണ നഗര്‍ പൌര്‍ണമിയില്‍ ആര്‍ എല്‍ ആദര്‍ശ് ( 36 )ആണ് മരിച്ചത്.തിരുവനന്തപുരം ലുലുവില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരാണ്.
മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും കൊല്ലത്ത് നിന്നുള്ള സി പി ഐ എം സംസ്ഥാന സമിതി അംഗവുമായ എസ് .രാജേന്ദ്രന്‍റെ മകനാണ്.ഇരു വാഹനവും നേര്‍ക്ക് നേരെ ഇടിച്ചു . ഇടിയുടെ ആഘാതത്തില്‍ വട്ടം കറങ്ങിയ കാര്‍ സമീപത്തെ വീടിന്‍റെ മതിലില്‍ ഇടിച്ചാണ് നിന്നത് . ആദര്‍ശ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു .
പത്തനംതിട്ട അഗ്നിശമനസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് കാറിൽകുടുങ്ങിയ ആളിനെ പുറത്ത് എടുത്തത്. റാന്നി ഭാഗത്ത് നിന്നും ആണ് ആദര്‍ശ് വന്നത് .കുമ്പഴ ഗവ സ്കൂള്‍ മുന്നില്‍ വെച്ചാണ് കാറും ലോറിയും നേര്‍ക്ക് നേരെ ഇടിച്ചത് . കാറിന്‍റെ എയര്‍ ബാഗ് വിടര്‍ന്നു എങ്കിലും യുവാവ് കുടുങ്ങിക്കിടക്കുകയായിരുന്നു . ലോറിയുടെ ഡ്രൈവര്‍ ഭാഗം തകര്‍ന്നു .മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ലീനാ കുമാരിയാണ് ആദര്‍ശിന്റെ അമ്മ.ഭാര്യ.മേഘ. മകന്‍: ആര്യന്‍,സഹോദരന്‍ :ഡോ.ആശിഷ്