
മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്ന ശേഷമുള്ള ആദ്യ കളഭാഭിഷേകം നടന്നു.
ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറന്നതിന് ശേഷമുള്ള ആദ്യ കളഭാഭിഷേകം ഇന്ന് (ഡിസംബർ 31ന്) നടന്നു.
ശബരിമല സന്നിധാനത്തെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് കളഭാഭിഷേകം.
ഉച്ചപൂജയ്ക്ക് മുൻപായി 12 മണിക്കാണ് കളഭാഭിഷേകം നടന്നത്.
തന്ത്രി കണ്‌ഠരര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ പൂജിച്ച ശേഷം കളഭാഭിഷേകത്തിനുള്ള കളഭകുംഭവുമായി മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിനുചുറ്റും പ്രദക്ഷിണം വച്ചു. അതേ തുടർന്ന് കളഭാഭിഷേകം നടത്തി.
ദേവസ്വം ബോർഡ് മെമ്പർ അജികുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മകരവിളക്ക് തീർത്ഥാടനം: നെയ്യഭിഷേകത്തിന് തുടക്കമായി
ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്നലെ നട തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നെയ്യഭിഷേകത്തിന് ഇന്ന് (ഡിസംബർ 31) തുടക്കമായി.
രാവിലെ 3.30ന് തുടങ്ങി 7 വരെയും തുടർന്ന് രാവിലെ 8 മുതൽ 11 വരെയും നെയ്യഭിഷേകം നടന്നു.
അയ്യപ്പനുള്ള മുഖ്യമായ വഴിപാടാണ് നെയ്യഭിഷേകം. നെയ്യഭിഷേകം നടത്തിയ ശേഷം ശ്രീകോവിലിൽ നിന്ന് ലഭിക്കുന്ന നെയ്യ് ദിവ്യപ്രസാദമായി അയ്യപ്പഭക്തർ സ്വീകരിക്കുന്നു. ജനുവരി 19 വരെയാണ് തീർത്ഥാടകർക്ക് നെയ്യഭിഷേകത്തിന് അവസരം ലഭിക്കുന്നത്. ജനുവരി 20ന് രാവിലെ നടയടയ്ക്കും.