മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ( 86) അന്തരിച്ചു

 

konnivartha.com: മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ (86)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാനഅധ്യക്ഷനും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു ആനത്തലവട്ടം ആനന്ദൻ.

1971-ൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതൽ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.1985-ൽ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1987-ലും കാവിയാട് ദിവാകര പണിക്കരെ തോൽപ്പിച്ച് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ൽ വക്കം പുരുഷോത്തമനെ 1016 വോട്ടുകൾക്ക് തോൽപ്പിച്ച് വീണ്ടും ആറ്റിങ്ങലിൻ്റെ ജനപ്രതിനിധിയായി. 2006-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ 11208 വോട്ടുകൾക്ക് സി മോഹനചന്ദ്രനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലെത്തി.

1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു.

കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1957-ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹക സമിതി അംഗമായി. 1960 മുതൽ 71-വരെ ട്രാവന്കോർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി. 1971 മുതൽ കേരള കയർ വർക്കേഴ്സ് സെൻറർ (സിഐടിയു) ഭാരവാഹിയാണ് ആനത്തലവട്ടം ആനന്ദൻ.

ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍

ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു ആനത്തലവട്ടം ആനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സംഘാടനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു.

തൊഴിലാളികളുടെ പൊതുവിലും, കയർതൊഴിലാളികളുടെ പ്രത്യേകിച്ചും അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിലും അതിന് വിപുലമായ ജനസ്വീകാര്യത ഉണ്ടാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യം ഉള്ളതാണ്.

സി ഐ ടി യുവിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. പ്രഗൽഭനായ നിയമസഭാ സാമാജികൻ, ആശയപ്രചാരകൻ, പ്രഭാഷകൻ, സംഘാടകൻ എന്നിങ്ങനെ നിരവധി തലങ്ങളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വർഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് തൊഴിലാളികളുടെയും ജനങ്ങളുടെയാകെയും ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു.

സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലും മറ്റ് വിവിധ ചുമതലകൾ വഹിച്ചും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനും നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്. സി പി ഐ (എം) രൂപീകരണഘട്ടത്തിൽ ആശയ വ്യക്തത വരുത്തുന്നതിലും നയവ്യതിയാനങ്ങൾക്കെതിരെ പൊരുതി പാർട്ടി കെട്ടിപ്പടുക്കുന്നതിലും വഹിച്ച പങ്കും അവിസ്മരണീയമാണ്.

അടിയന്തരാവസ്ഥക്കാലത്ത് ദീർഘകാലം ഒളിവിൽ കഴിഞ്ഞ അദ്ദേഹത്തിന് ജയിൽവാസം അനുഷ്ഠിക്കേണ്ടതായും വന്നു.

തൊഴിലാളികളുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തീരദേശത്തുകൂടി നേത്യത്വം നൽകിയ ജാഥ സഖാവ് ആനത്തലവട്ടത്തിന്റെ സംഘാടക മികവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നായി. 1954 ൽ കൂലിക്കുവേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്ക് മുതലിങ്ങോട്ട് കയർ തൊഴിലാളി സമരങ്ങളിൽ സജീവമായിരുന്നു. കയർ അപെക്‌സ് ബോർഡിന്റെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം കയർ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങളും മാതൃകാപരമായിരുന്നു.

തൊഴിലാളിയുടെ ശബ്ദം നിയമസഭാ വേദിയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് മാതൃകാപരമാണ്. സഭയിലെ സംവാദമായാലും പൊതുഇടങ്ങളിലെ പ്രക്ഷോഭമായാലും തന്റെ ഇടപെടലുകളെ ആകെ സംയോജിപ്പിച്ചുകൊണ്ടുള്ള രീതിയാണ് അദ്ദേഹം പിന്തുടർന്നത്. അദ്ദേഹത്തിന്റെ പാർട്ടി പഠന ക്ലാസുകൾ ഒരു പാഠപുസ്തകത്തിൽ എന്നതുപോലെ പാർട്ടിപ്രവർത്തകരെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്നതായിരുന്നു. മാർക്‌സിസം-ലെനിനിസത്തെ പറ്റിയുള്ള അറിവ് അദ്ദേഹത്തെ പാർട്ടി പ്രവർത്തകരുടെ പ്രിയങ്കരനായ അധ്യാപകൻ ആക്കി മാറ്റി.

പാർട്ടി ആക്രമിക്കപ്പെടുന്ന ഘട്ടത്തിലെല്ലാം പൊതുവേദികളിലും മാധ്യമങ്ങളിലും അവശത മാനിക്കാതെപോലും ചെന്നുനിന്ന് അതിശക്തമായ പ്രതിരോധവും പ്രത്യാക്രമണവും നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവും സന്നദ്ധതയും എടുത്തുപറയേണ്ടതാണ്

സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റിൽ അടക്കം ഒരുമിച്ച് പ്രവർത്തിച്ച കാലഘട്ടത്തിൽ തെളിമയുള്ള കാഴ്ചപ്പാടുകളും സംഘടനപാടവവും നേരിട്ടറിയാൻ കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായ നിലയിൽ വളരെ പ്രിയപ്പെട്ട ഒരു സഖാവിനെയാണ് നഷ്ടമായിരിക്കുന്നത്.

 

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആക്രമണത്തിനിരയായ ഘട്ടങ്ങളിലൊക്കെ പാർട്ടിയുടെ ശരിയായ നിലപാട് ജനങ്ങളിലെത്തിക്കാനും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ആനത്തലവട്ടം സജീവമായി ഇടപെട്ടിരുന്നു. കേരളത്തിലെ പൊതുസമൂഹത്തിന് ആകെയും ഇടതുപക്ഷപ്രസ്ഥാനത്തിനും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും വിശേഷിച്ചും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം ഉണ്ടായിരിക്കുന്നത്. ആ സ്മരണകൾക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു.