Trending Now

ഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ തീര്‍ഥാടനകാലം: ദേവസ്വം മന്ത്രി കെ.രാധകൃഷ്ണന്‍

ശബരിമല: വന്‍ഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ മണ്ഡലകാലമാണ് കഴിയുന്നത് എന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. 30 ലക്ഷത്തിലധികം ഭക്തരെത്തിയിട്ടും വിവിധ വകുപ്പുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ പറയത്തക്കരീതിയിലുള്ള പ്രയാസങ്ങളുണ്ടാകാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞുവെന്നും ശബരിമലയിലെ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകനയോഗശേഷം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
മകരവിളക്ക് കാലത്ത് ഇതില്‍ കൂടുതല്‍ ഭക്തരെത്തുമെന്നാണ് കണക്കാക്കുന്നത്. അതുമനസിലാക്കിക്കൊണ്ട് ദേവസ്വം ബോര്‍ഡും വാട്ടര്‍ അതോറിട്ടി, കെ.എസ്.ഇ.ബി, വനംവകുപ്പ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളും എടുക്കേണ്ട നടപടികളെക്കുറിച്ച് ധാരണയായിട്ടുണ്ട്. എല്ലാതരത്തിലുമുള്ള മുന്‍കരുതലും എടുക്കും.
പരമാവധി പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്്. 1500 വാഹനങ്ങള്‍ക്കു കൂടി പാര്‍ക്ക് ചെയ്യാനാകുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അതുപരിശോധിച്ചു പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും.

അധികമായി ടോയ്ലറ്റുകള്‍ വേണ്ട സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എവിടെയെങ്കിലും അപകടകരമായ രീതിയില്‍ മരങ്ങള്‍ നില്‍പ്പുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ വനംവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ ശല്യം നേരിടാന്‍ നടപടികള്‍ എടുക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ കുറച്ചുകൂടി ശക്തമാക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.

കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ., തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, എ.ഡി.എം. വിഷ്ണുരാജ്, സന്നിധാനം സ്പെഷല്‍ ഓഫീസര്‍ ആര്‍. അനന്ദ്, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്‍, ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ചീഫ് എന്‍ജിനീയര്‍ അജിത് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!