
konnivartha.com/ പത്തനംതിട്ട : കാലിലുണ്ടായ വ്രണം പഴുത്ത് പുഴുവരിക്കുന്ന നിലയിൽ, ആരും നോക്കാനില്ലാതെ നരകയാതനഅനുഭവിച്ചുകഴിഞ്ഞ വയോധികയ്ക്ക് പോലീസ് രക്ഷകരായി.
വെച്ചൂച്ചിറ കുംഭിത്തോട് തൈക്കൂട്ടത്തിൽ വീട്ടിൽ ബധിരയും, മൂകയുമായ ചിന്നമ്മയ്ക്കാണ് വെച്ചൂച്ചിറ പോലീസ് സഹായമെത്തിച്ചത്. കാൽ പഴുത്ത് വ്രണമായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു ചിന്നമ്മ. ഇവർ ഏകമകനും മരുമകളുമൊപ്പം താമസിച്ചുവരികയാണ്.
ഭർത്താവ് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടു, പിന്നീട് കഷ്ടതകൾ ഏറെ അനുഭവിച്ചാണ് മകനെ ചിന്നമ്മ വളർത്തിയത്. എന്നാൽ ഇയാൾ, അസുഖബാധിതയും അവശയുമായ ഇവരെ
സംരക്ഷിക്കുന്നില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും പരാതിയുയർന്നിരുന്നു. ഇയാളെ ഇക്കാര്യത്തിന് പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പലതവണ താക്കീത് നൽകിയതാണ്.
വർഷങ്ങൾക്ക് മുമ്പ് ചിന്നമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റിരുന്നു., കടിയേറ്റഭാഗം കൂടെക്കൂടെ പഴുത്തു വ്രണമാകുക പതിവാണ്. ഇത്തവണയും ഇത് പഴുത്ത് പുഴുവരിക്കുന്ന നിലയിലായി. സഹായിക്കാനാരുമില്ലാതെ തീവ്രവേദന അനുഭവിച്ചും, ഭക്ഷണം ചോദിച്ചുവാങ്ങി കഴിക്കാൻ
നിർവാഹമില്ലാതെയും,ദുരിതത്തിലും കഴിഞ്ഞ വൃദ്ധയുടെ അവസ്ഥ പ്രദേശവാസികൾ വെച്ചൂച്ചിറ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇൻസ്‌പെക്ടറുടെ
നിർദേശാനുസരണം ജനമൈത്രിപൊലീസ് ഉദ്യോഗസ്ഥരായ ശ്യാം മോഹൻ, നിവാസ് എന്നിവർ വീട്ടിലെത്തുമ്പോൾ കണ്ടത് ഇവരുടെ കാലിലെ മുറിവിലെ പുഴുക്കളെ കോഴികൾ കൊത്തി
തിന്നുന്ന ദയനീയ കാഴ്ചയാണ്. ഉടൻ തന്നെ ഇവർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. മനു വർഗീസിന്റെ സേവനം ലഭ്യമാക്കി. അദ്ദേഹം മുറിവ് വൃത്തിയാക്കി മരുന്ന് വച്ചുകെട്ടി പ്രഥമ ശുശ്രുഷ നൽകി.
അയൽവാസിയുടെ വീട്ടിൽ നിന്നും പോലീസ് ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തു, അവരത് ആർത്തിയോടെ കഴിക്കുന്നത് കൂടിനിന്നവരുടെ കണ്ണ് നനയിച്ചു. വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, എസ് ഐ സണ്ണിക്കുട്ടി,ജനമൈത്രി ബീറ്റ് ഓഫീസർമാർ ,എ എസ് ഐ സുഭാഷ്, സി പി ഓ രാഹുൽ, പഞ്ചായത്ത് അംഗം രാജൻ, സമീപവാസികളായ ജോമോൻ, ശ്രീദാസ്, എന്നിവരുടെ സഹായത്തോടെ വെച്ചൂച്ചിറ നവോദയയിൽ പ്രവർത്തിച്ചു
വരുന്ന അഗതിമന്ദിരമായ മേഴ്‌സി ഹോമിൽ എത്തിച്ചു.