കേരളം ആസ്ഥാനമായുള്ള  “പോപ്പുലര്‍ ഫ്രണ്ടിനെ” നിരോധിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) എന്ന സംഘടന അത്യന്തം അപകടകരം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ തീവ്രവാദ ക്യാംപുകള്‍ സംഘടിപ്പിക്കുന്നുവെന്നും, ബോംബ് നിര്‍മാണം നടത്തുന്നുവെന്നുമാണ് എന്‍ ഐ എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കിയത്.

ഭീകരപ്രവര്‍ത്തനങ്ങളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് നിരോധനമടക്കമുള്ള നടപടികള്‍ ആലോചിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആരോപണങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് തള്ളി.പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും ബോംബുകള്‍ നിര്‍മിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

കേരളത്തില്‍ പ്രൊഫസറുടെ കൈപ്പത്തി വെട്ടിയ കേസ്, കണ്ണൂരിലെ ക്യാമ്പില്‍ എന്‍.ഐ.എ. വാളുകള്‍ കണ്ടെത്തിയ സംഭവം, ബോംബുനിര്‍മാണം, ബെംഗളൂരുവിലെ ആര്‍.എസ്.എസ്. നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഇസ്ലാമിക് സ്റ്റേറ്റ് അല്‍-ഹിന്ദിയോടൊപ്പം ചേര്‍ന്ന് ദക്ഷിണേന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍ തുടങ്ങിയവയാണ് എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍.
ഇക്കാരണങ്ങളാല്‍ യു.എ.പി.എ. പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ കാഴ്ചക്കാരായി നില്‍ക്കാനാവില്ലെന്നും നടപടിയെടുക്കാന്‍ വൈകിക്കൂടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നിരോധനമടക്കമുള്ള കാര്യങ്ങളാണോ സ്വീകരിക്കുകയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.
എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ എക്സിക്യുട്ടീവ് കൗണ്‍സിലംഗം പി. കോയ ആരോപണങ്ങള്‍ നിഷേധിച്ചു. അന്വേഷണത്തിനായി എന്‍.ഐ.എ. തങ്ങളുടെ സംഘടനയെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “ദേശവിരുദ്ധമായി പോപ്പുലര്‍ ഫ്രണ്ട് ഒന്നും ചെയ്യുന്നില്ല. ഞങ്ങള്‍ ഭീകരവാദ ക്യാമ്പുകള്‍ നടത്തിയിട്ടില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടെ 10 കേസുകള്‍ മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പേരിലുള്ളത്. കേരളത്തിലെ ആര്‍.എസ്.എസ്.-സി.പി.എം. സംഘര്‍ഷങ്ങളില്‍ നൂറോളംപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇരുസംഘടനകളെയും ദേശവിരുദ്ധമെന്ന് വിളിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എൻ.ഡി.എഫ്., കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (KFD), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (MNP) എന്നീ സംഘടനകൾ ചേർന്നു രൂപം കൊടുത്ത ദേശീയ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ . തുടക്കത്തിൽ ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം സ്വാധീനമുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് ഇപ്പോൾ ഉത്തരേന്ത്യയിലടക്കം പല സംസ്ഥാനങ്ങളിലും സജീവ സാന്നിധ്യമാണ്.ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ്‌ എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക്‌ അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ്‌ സോഷ്യൽ ഫോറം എന്നിവയും പോപ്പുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.
2009 ഫെബ്രുവരി 15 നു കോഴിക്കോട്ട് നടന്ന ദേശീയ രാഷ്ട്രീയ സമ്മേളനത്തിൽ വെച്ച് ഈ മൂന്ന് ദക്ഷിണേന്ത്യൻ സംഘടനകളോടൊപ്പം ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ സോഷ്യൽ ആന്റ് എജ്യുകേഷണൽ ഫോറം, പശ്ചിമബംഗാളിലെ നാഗരിക് അധികാർ സുരക്ഷാ സമിതി, മണിപ്പൂരിലെ ലിലോങ്ങ് സോഷ്യൽ ഫോറം എന്നീ സംഘടനകൾ കൂടി ലയിച്ച് ചേർന്ന് പോപുലർ ഫ്രണ്ട് ദേശീയ തലത്തിൽ ഒറ്റ സംഘടനയായി മാറി.ജൂനിയർ ഫ്രന്റ്സ് ,കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ,നാഷണൽ വിമൻസ് ഫ്രണ്ട് ,ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ ,നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ്‌ ഓർഗനൈസേഷൻ ,നാഷണൽ ലോയേഴ്സ് നെറ്റ്‌വർക്ക്,മീഡിയ റിസർച്ച് ആന്റ് ഡവലപ്മെന്റ് ഫൗണ്ടേഷൻ ,സത്യസരണി എന്നീ പോഷക ഘടകങ്ങൾ ഉണ്ട് .ലക്ഷ കണക്കിന് പ്രവര്‍ത്തകര്‍ കേരളത്തില്‍ ഉണ്ട് .ഇന്ത്യൻ മുസ്ലിംകളൂടെ സമ്പൂർണ്ണ ശാക്തീകരണവും ഇതര പാർശ്വവൽകൃത വിഭാഗങ്ങളുടെ വിശാലകൂട്ടായ്മയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നവസാമൂഹിക പ്രസ്ഥാനമാണു പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. അടിസ്ഥാനപരമായ സാമൂഹിക മാറ്റത്തിനു വേണ്ടി യത്നിക്കുമ്പോൾ തന്നെ നാടിന്റെ പരമാധികാരത്തിനു വെല്ലുവിളി ഉയർത്തുന്ന സാമ്രാജ്യത്ത്വ ശക്തി‍കൾക്കും സാമൂഹിക ഭദ്രതക്ക് ഭീഷണിയായ ഹിന്ദുത്വ വർഗ്ഗീയ ഫാഷിസ്റ്റുകൾക്കുമെതിരെ ജനകീയ ചെറുത്തുനില്പ് സംഘടിപ്പിക്കുകയെന്നതുമാണ് തങ്ങളുടെ ദൗത്യമെന്ന് പോപ്പുലർ ഫ്രണ്ട് അവകാശപ്പെടുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു