കാട്ടുതീ: പ്രതിരോധ മുന്നൊരുക്കങ്ങള്‍ക്ക് പത്തനംതിട്ട ജില്ലയില്‍ രൂപം നല്‍കി

 

കാട്ടുതീ ഭീഷണി നേരിടുന്നതിനുള്ള പ്രതിരോധ മുന്നൊരുക്കങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം രൂപം നല്‍കി. കാട്ടുതീ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കാട്ടുതീ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് വാര്‍ റൂം നമ്പര്‍ ലഭ്യമാക്കും.

വനം വകുപ്പിന് കീഴില്‍ തീ കെടുത്തുന്നതിനുള്ള ഉപകരണങ്ങളും, മാനവ വിഭവ ശേഷിയും ഉറപ്പാക്കും. കാട്ടുതീ ഉണ്ടാകാനിടയുള്ള മേഖലയിലെ പ്രദേശവാസികള്‍ക്കും ജനപ്രതിനിധികള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ബോധവല്‍ക്കരണത്തിനായി അഗ്‌നിശമന സേനാ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. കാട്ടുതീ സാധ്യതാ മേഖലകളില്‍ ഫയര്‍ ലൈനുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് വനം വന്യജീവി വകുപ്പ് ഉറപ്പു വരുത്തും.

വനത്തിനുള്ളിലും വനാതിര്‍ത്തികളിലും പകല്‍ സമയത്തും രാത്രികാലങ്ങളിലും പട്രോളിംഗ് ശക്തമാക്കും. കാട്ടുതീ സാധ്യത മേഖലകളിലും മുന്‍ വര്‍ഷങ്ങളില്‍ കാട്ടുതീ ബാധിച്ച സ്ഥലങ്ങളിലും പ്രത്യക ജാഗ്രത പുലര്‍ത്തും. അകാരണമായി വനത്തിനുള്ളിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കും. വനത്തിനുള്ളിലെ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ അനാവശ്യമായി വനത്തില്‍ നിര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തും. ടൂറിസം മേഖലകളില്‍ ക്യാമ്പ് ഫയര്‍, സിഗരറ്റ് ഉപയോഗം എന്നിവ നിരോധിക്കും. ഫയര്‍ വാച്ചര്‍മാരെ നിയോഗിക്കുന്നുണ്ടെന്നും അവരുടെ എണ്ണം പര്യാപ്തമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കും. കാട്ടുതീ നേരിട്ടുന്നതിനായി റേഞ്ച് തലത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കും.

വന സംരക്ഷണ സമിതികള്‍ വഴി അംഗങ്ങള്‍ക്ക് കാട്ടുതീ നേരിടാനുള്ള പരിശീലനം നല്‍കും. വനത്തിനുളളിലെ പട്ടികജാതി-പട്ടികവര്‍ഗ കോളനികളുടെ സുരക്ഷ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് ഉറപ്പുവരുത്തും. കോളനികളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. കോളനികളില്‍ കാട്ടുതീ ബോധവല്‍ക്കരണം പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് നടത്തും. കാട്ടുതീ ഉണ്ടായാല്‍ അവരെ മാറ്റിപാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് സജ്ജമാക്കും. വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാട്ടുതീ ബോധവല്‍ക്കരണം പരമാവധി ആളുകളിലേക്ക് എത്തിക്കും. സന്നദ്ധ സേനയുടെ മാതൃകയില്‍ കാട്ടുതീ പ്രതിരോധത്തിനായി പ്രദേശവാസികളുടെ കൂട്ടായ്മ ഉണ്ടാക്കും. പഞ്ചായത്തുകളില്‍ നിലവിലുള്ള എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിലെ അംഗങ്ങളെ സജ്ജരാക്കാനും ആവശ്യമായ പരിശീലനം നല്‍കാനും ആവശ്യമായ നടപടികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിക്കും. കാട്ടുതീ ഉണ്ടായാല്‍ വനം വകുപ്പിന് ആവശ്യമായ സഹായങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

യോഗത്തില്‍ കോന്നി ഡിഎഫ്ഒ കെ.എന്‍. ശ്യാം മോഹന്‍ലാല്‍, റാന്നി ഡിഎഫ്ഒ ജയകുമാര്‍ ശര്‍മ്മ, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ആര്‍.ഐ. ജ്യോതിലക്ഷ്മി,
പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, പട്ടിക വര്‍ഗ വികസന ഓഫീസര്‍ എസ്. സുധീര്‍, പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍ എസ്എഫ്ഒ ടി. സനല്‍രാജ്, പത്തനംതിട്ട സോഷ്യല്‍ ഫോറസ്റ്ററി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജിലീഫ്, ഫയര്‍ ഫോഴ്‌സ് പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!