Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/03/2025 )

Spread the love

ശുചിത്വ-കാര്‍ഷിക മേഖല കുടുംബശ്രീ സാഹിത്യ ശില്‍പശാലയ്ക്ക് തുടക്കം

സ്ത്രീകളിലെ എഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനുമായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് ‘വിത’ സംഘടിപ്പിച്ചു.

 

30നും 60 നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കായി കുളനട പ്രീമിയം കഫേ ഹാളില്‍  സംഘടിപ്പിച്ച റസിഡന്‍ഷ്യല്‍ സാഹിത്യ ക്യാമ്പ് 21 വരെ നടക്കും. സര്‍ഗശേഷി വളര്‍ത്തുന്നതിനും സാഹിത്യ മേഖലയില്‍ നൂതന ആശയങ്ങളും അറിവും നല്‍കാനാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. രചനകളുടെ വായനയും വിലയിരുത്തലും, സാഹിത്യം എന്ത് എങ്ങനെ എന്തിന്, പെണ്ണ് എഴുതുമ്പോള്‍, കഥ ഇന്നലെ ഇന്ന്, വര്‍ത്തമാനകാല സാഹിത്യം, സാഹിത്യം ജീവിതം, കാവ്യവിചാരം, മലയാള നോവലുകള്‍ ഇന്ന് എന്നീ വിഭാഗങ്ങളിലായി ക്ലാസുകള്‍ നടക്കും.

 

ശുചിത്വ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

ശുചിത്വ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീനാ പ്രഭ 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്‍റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി.
129,57,16,151 രൂപ ആകെ വരവും, 124,36,06,721 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 5,21,09,430 രൂപ നീക്കിയിരിപ്പുണ്ട്. ശുചിത്വമേഖലയ്ക്ക് 10 കോടി 30 ലക്ഷം രൂപയും കാര്‍ഷിക മേഖലയ്ക്ക് ഏഴ് കോടി 16 ലക്ഷം രൂപയും വകയിരുത്തി. മൃഗസംരക്ഷണത്തിനും തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് രണ്ട് കോടി 45 ലക്ഷം രൂപയും മാറ്റിവച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് രണ്ട് കോടി രൂപയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് ഉപജീവനപദ്ധതികള്‍, ഷെല്‍റ്റര്‍ ഹോമുകള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള പെര്‍ഫോമിംഗ് ഗ്രൂപ്പുകള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് രണ്ട് കോടി 12 ലക്ഷം രൂപയും വകയിരുത്തി. വനിതാ വികസനത്തിന് മൂന്ന് കോടി 53 ലക്ഷം രൂപയും യുവജന ക്ഷേമത്തിന് ഒരു കോടി 96 ലക്ഷം രൂപയും മാറ്റിവച്ചു. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് ഏഴ് കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് നാല് കോടി 87 ലക്ഷം രൂപയും വകയിരുത്തി. ഭവനനിര്‍മ്മാണത്തിന് 10 കോടി 87 ലക്ഷം രൂപയും പട്ടികജാതി, പട്ടികവര്‍ഗക്ഷേമത്തിനായി 13 കോടി 69 ലക്ഷം രൂപയും 58 ലക്ഷം രൂപയും വകയിരുത്തി. പൊതുമരാമത്ത് പ്രവര്‍ത്തനത്തിന് 17 കോടി 37 ലക്ഷം രൂപയും ഊര്‍ജമേഖലയ്ക്ക് ഒരു കോടി 36 ലക്ഷം രൂപയും മാറ്റിവച്ചു. വയോജന ക്ഷേമത്തിന് ഒരു കോടി 72 ലക്ഷം രൂപയും വകയിരുത്തി.

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി കെ ലതാകുമാരി , ലേഖാ സുരേഷ്, ആര്‍. അജയകുമാര്‍, ജിജി മാത്യൂ, അംഗങ്ങളായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മായാ അനില്‍ കുമാര്‍, ജെസി അലക്സ്, ജിജോ മോഡി,. കൃഷ്ണകുമാര്‍, റോബിന്‍ പീറ്റര്‍, സാറാ തോമസ്, വി.റ്റി. അജോമോന്‍, സെക്രട്ടറി ഷെര്‍ലാബീഗം, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

മോക്ഡ്രില്‍ സംഘടിപ്പിച്ചു

റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മൈലപ്ര പള്ളിപ്പടിയില്‍ മോക്ഡ്രില്‍   സംഘടിപ്പിച്ചു. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക്ഡ്രില്‍ നടത്തിയത്. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ രക്ഷപെടുത്തി ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കുന്ന  ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചു.  ഗ്രാമപഞ്ചായത് പ്രസിഡന്‍റുമാരായ രജനി ജോസഫ്, ടി കെ ജെയിംസ്, എ ബഷീര്‍ , ജയശ്രീ മനോജ്, ഡി എം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, കോഴഞ്ചേരി തഹസില്‍ദാര്‍ ടി കെ നൗഷാദ്, സബ് ഇന്‍സ്പെക്ടര്‍ കെ ആര്‍ രാജേഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ അഭിജിത് , ഡോ.ശരത് തോമസ് റോയ് , കില ജില്ലാ കോര്‍ഡിനേറ്റര്‍ ഇ നീരജ് എന്നിവര്‍ പങ്കെടുത്തു.

അടൂര്‍ കൃഷിഭവനെ നവീകരിക്കും: ഡെപ്യൂട്ടി സ്പീക്കര്‍

സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി അടൂര്‍ കൃഷിഭവനെ നവീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. ഒരു കോടി 42 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. കേരള ലാന്‍ഡ് ഡെവലപ്മെന്‍റ് കോര്‍പറേഷനാണ് നിര്‍വഹണ ഏജന്‍സി. പദ്ധതി തയ്യാറാക്കുന്നതിനും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തികരിക്കുന്നതിനുമായി കെഎല്‍ഡിസിയുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

‘സായംപ്രഭ’ സാര്‍ഥകം
രണ്ടാംബാല്യത്തിന്‍റെ നിറവില്‍ ഇരവിപേരൂരിലെ വാര്‍ധക്യം

ഇരവിപേരൂര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ ആഹ്ലാദത്തിലാണ് എപ്പോഴും. കലാമേളയും യാത്രകളുമൊക്കെയായി രണ്ടാംബാല്യം ആഘോഷമാക്കുകയാണവര്‍. പഞ്ചായത്തുതന്നെയാണ് പ്രായംചെന്നവരുടെ ക്ഷേമത്തിനായി മുന്‍കൈയെടുക്കുന്നതും. ഏറ്റവും ഒടുവിലായി കാണാനായ കാഴ്ചയാണ് 60 വയസ് പിന്നിട്ട നൂറപേരടങ്ങുന്ന  സംഘത്തിന്‍റെ വിനോദയാത്ര.

ആടിയും പാടിയും കാഴ്ചകള്‍കണ്ടും സെല്‍ഫിയെടുത്തും തലമുറമാറ്റത്തിന് വഴങ്ങാതെ വഴങ്ങുകയായിരുന്നു ‘സായംപ്രഭ’ വിനോദയാത്രാസംഘാംഗങ്ങള്‍.പഞ്ചായത്തിന്‍റെ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് വയോജന വിനോദയാത്ര സംഘടിപ്പിച്ചത്.  60 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാനസികഉല്ലാസംപകരാനുള്ള പദ്ധതിയാണ് സായംപ്രഭ. ആരോഗ്യ സജീവതയ്ക്കൊപ്പം മാനസികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും യാത്രകള്‍ സഹായകമാകുന്നതായാണ് അനുഭവം.

സമപ്രായക്കാരായ 100 പേരാണ് വിനോദയാത്രയില്‍ പങ്കുകൊണ്ടത്.  വയോജനങ്ങളുടെ ഉന്നമനത്തിനായി  ഒന്നര ലക്ഷം രൂപയാണ്  പഞ്ചായത്ത് വകയിരുത്തിയത്.  50000 രൂപ കലാമേളക്കും ഒരു ലക്ഷം രൂപ വിനോദ യാത്രക്കുമാണ്. നേരത്തെ സ്പോണ്‍സറെ കണ്ടെത്തി വയോധികര്‍ക്കായി വിമാനയാത്രയും സംഘടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി സംഘടിപ്പിച്ച സെക്കന്‍റ് ഷോയില്‍ വലിയതിക്കുമുണ്ടായി.

വയോജന വാട്ട്സ്ആപ് ഗ്രൂപ്പുകളില്‍ അംഗമായതോടെയാണ് വയോജനങ്ങളുടെ പൊതുരീതിയായ യാത്രാവിരക്തിക്ക് മാറ്റുണ്ടായത്.  സമപ്രായക്കാരുമായുള്ള പുനസമാഗമം മാനസികോല്ലാസത്തിന്‍റെ അതിരുകളാണ് മറികടന്നത്.  കുടുംബാംഗങ്ങളില്ലാതെ കൂട്ടായ്മയുടെ കരുത്തിലാണ് ബീച്ചിലും പാര്‍ക്കിലും അവര്‍ ആനന്ദം കണ്ടെത്തിയത്.

രാവിലെ ആറരയോടെയാണ് പഞ്ചായത്ത് അങ്കണത്തില്‍ നിന്നും യാത്ര തിരിച്ചത്.  ആദ്യ സന്ദര്‍ശനം തൃപ്പൂണിത്തുറ ഹില്‍ പാലസില്‍. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, സുഭാഷ് പാര്‍ക്ക്, മറൈന്‍ ഡ്രൈവ്, വല്ലാര്‍പാടം പള്ളി എന്നിവിടങ്ങളിലേക്കാണ് യാത്രനീണ്ടത്.

് വയോജന കലാമേള ഉള്‍പ്പെടെ ഒട്ടേറെ പരിപാടികള്‍ ഇവിടെ നടത്തുന്നു. പകല്‍ സമയങ്ങളില്‍ വയോജനങ്ങള്‍ നേരിടുന്ന ഒറ്റപ്പെടല്‍, വിരസത, സുരക്ഷയില്ലായ്മ തുടങ്ങിയവ മൂലമുണ്ടാകുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ക്ക്  പരിഹാരമാണ് പരിപാടികള്‍. വയോജനങ്ങള്‍ക്കായി കെയര്‍ ഗീവര്‍മാരുടെ സേവനം, പോഷകാഹാരം നല്‍കല്‍, യോഗ, മെഡിറ്റേഷന്‍, കൗണ്‍സിലിംഗ്, നിയമ സഹായങ്ങള്‍, വിനോദോപാധികള്‍ തുടങ്ങിയ സൗകര്യങ്ങളും പഞ്ചായത്ത്  ഒരുക്കുന്നുണ്ട്.

വൈകുന്നേരങ്ങളില്‍ വയോജനങ്ങള്‍ക്ക് സൗഹൃദ സംഭാഷണത്തിനായൊരിടാം എന്ന ലക്ഷ്യത്തില്‍ ‘സൊറയിടം’പഞ്ചായത്ത് അങ്കണത്തിനു സമീപത്തായി തുടങ്ങാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. തുടര്‍ന്നും വയോജനങ്ങളുടെ മാനസികാരോഗ്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രസിഡന്‍റ് കെ ബി ശശിധരന്‍ പിള്ള പറഞ്ഞു.

പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാം

പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍-ധന്‍ യോജന, നാഷനല്‍ പെന്‍ഷന്‍ സ്കീം ഫോര്‍ ട്രേഡേഴ്സ് ആന്‍ഡ് സെല്‍ഫ് എംപ്ലോയിഡ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ അവസരം.  18നും 40 നും ഇടയില്‍ പ്രായമുള്ള മാസവരുമാനം 15,000 രൂപയില്‍ താഴെയുള്ളവര്‍ക്ക് അംഗമാവാം. 3000 രൂപയില്‍ കുറയാത്ത തുക പെന്‍ഷന്‍ ലഭിക്കും. പ്രതിമാസ വിഹിതം 60 വയസ് വരെ അടയ്ക്കണം. ഗുണഭോക്താവ്  മരണപ്പെട്ടാല്‍  പങ്കാളിക്ക് പെന്‍ഷന്‍ തുകയുടെ 50 ശതമാനം കുടുംബപെന്‍ഷനായി ലഭിക്കും. ഇ.എസ്.ഐ, ഇ.പി.എഫ് ദേശീയ പെന്‍ഷന്‍ പദ്ധതി എന്നിവയില്‍ അംഗങ്ങളായവര്‍ക്ക്  പദ്ധതിയില്‍ ചേരാനാകില്ല.  ആധാര്‍ നമ്പരും സേവിംഗ് ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. ഫോണ്‍ :  0468  2222 234, 8547 655 259.

വായ്പാ കുടിശിക : സമയപരിധി നീട്ടി

ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നിന്നും സി.ബി.സി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്തു കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശിക അടച്ച്  തീര്‍പ്പാക്കാനുള്ള  സമയപരിധി  മാര്‍ച്ച്  31  വരെ നീട്ടി.  ഫോണ്‍ :   0468 2362070.

അവാര്‍ഡ് വിതരണം

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ കുട്ടികളില്‍ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ബിരുദം, പ്രൊഫഷണല്‍ ബിരുദം, പി.ജി, പ്രൊഫഷണല്‍ പി.ജി, ഐ.ടി.ഐ , ടി.ടി.എസ്, പോളിടെക്നിക്, ജനറല്‍ നഴ്സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ അവാര്‍ഡ് ദാനത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ബോര്‍ഡ് അംഗം വര്‍ഗീസ് ഉമ്മന്‍ നിര്‍വഹിച്ചു.
ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍  ടി.ആര്‍ ബിജുരാജ്  അധ്യക്ഷനായി. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്‍റ്  പി.എസ്. കൃഷ്ണകുമാര്‍, ഡി.കെ.ടി.എഫ്  ജില്ലാ പ്രസിഡന്‍റ് തട്ടയില്‍ ഹരികുമാര്‍, ബി.കെ.എം.യു  ജില്ലാ വൈസ് പ്രസിഡന്‍റ്  ഷാജി തോമസ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഓഫീസില്‍ നിന്ന് 860 പേര്‍ക്ക്  അമ്പത് ലക്ഷത്തിലധികം രൂപയുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിതരണം ചെയ്തതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു .

ദര്‍ഘാസ്

തിരുവല്ല താലൂക്ക്  ആശുപത്രിയിലെ 36 എയര്‍ കണ്ടീഷനര്‍ യൂണിറ്റുകളുടെ അറ്റകുറ്റ ജോലികള്‍, സര്‍വീസിംഗ് എന്നിവ നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 16ന് ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ : 0469 2602494.

അധ്യാപക നിയമനം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്കൂള്‍ അധ്യാപക തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 24ന് പകല്‍ മൂന്നിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ബിഎഡ്/ഡിഎഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍ / ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍/ ഡിപ്ലോമ ഇന്‍ കമ്മ്യൂണിറ്റി ബേസഡ് റീഹാബിലിറ്റേഷന്‍/ ഡിപ്ലോമ ഇന്‍ വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍/ ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഇവയില്‍ ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം.  ഫോണ്‍ : 04734 228498.

അലങ്കാരമത്സ്യ വിതരണം

കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ്  കോംപ്ലക്സില്‍ അലങ്കാര മത്സ്യങ്ങള്‍  മാര്‍ച്ച് 22ന്  രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും.  ഫോണ്‍ : 9846604473.

പാരാ ലീഗല്‍ വോളന്‍റിയര്‍ നിയമനം

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്കും കോഴഞ്ചേരി, തിരുവല്ല, അടൂര്‍, റാന്നി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലേക്കും ഒരു വര്‍ഷത്തേയ്ക്ക് പാരാ ലീഗല്‍ വോളന്‍റിയര്‍മാരെ തിരഞ്ഞെടുക്കുന്നു. ഓണറേറിയം ലഭിക്കും. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍, ട്രാന്‍സ്ജെന്‍ഡര്‍മാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, സര്‍വീസസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ചിത്രം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം  അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന് അപേക്ഷ സമര്‍പ്പിക്കണം.
അവസാന തീയതി മാര്‍ച്ച് 29. ഫോണ്‍ – 0468 2220141.

പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന് അപേക്ഷിക്കാം

സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസവകുപ്പിന്‍റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയര്‍ സെക്കന്‍ഡറി  തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഏഴാം തരം തുല്യത / ഏഴാം ക്ലാസ് പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും, 2019 വരെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാം.  പത്താം ക്ലാസ് പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്കും പ്ലസ് ടു / പ്രീഡിഗ്രി തോറ്റവര്‍ക്കും ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍ സെക്കണ്ടറി കോഴ്സിന് (ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലേക്ക് ) അപേക്ഷിക്കാം.പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്സ് ഫീസുമുള്‍പ്പെടെ 1950 രൂപയും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്ട്രേഷന്‍ ഫീസും കോഴ്സ് ഫീസുമുള്‍പ്പെടെ 2600 രൂപയുമാണ്.എസ് സി /എസ് ടി വിഭാഗം, ഭിന്നശേഷി, ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്ക് ഫീസ് ഇല്ല. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന പ്രേരക്മാര്‍ മുഖേനയോ ംംം.ഹശലേൃമര്യാശശൈീിസലൃമഹമ.ീൃഴ വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായോ അപേക്ഷിക്കാം. ഏപ്രില്‍ 30 വരെ പിഴയില്ലാതെ അപേക്ഷ സ്വീകരിക്കും.ഫോണ്‍-0468 2220799.

അദാലത്ത് തീയതി നീട്ടി

അനധികൃത ഖനന കുടിശിക നിവാരണ അദാലത്ത് തീയതി മാര്‍ച്ച് 31 വരെ നീട്ടി. മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പില്‍ നിന്ന് ഖനനാനുമതി നല്‍കിയ സ്ഥലങ്ങളില്‍ അധിക/അനധികൃത ഖനനത്തിനുളള കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ടാണ് അദാലത്ത് നടത്തുന്നത്. കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടത്തിലെ  ഭേദഗതികള്‍ മൂലം  ഫീസുകളിലും പിഴകളിലും വര്‍ധനവ് ഉണ്ടായിരുന്നു. അപേക്ഷകള്‍ മാര്‍ച്ച് 31ന് മുമ്പ് ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കണം.

കുടുംബശ്രീ സാഹിത്യ ശില്‍പശാലയ്ക്ക് തുടക്കം

സ്ത്രീകളിലെ എഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനുമായി കുടുംബശ്രീ ജില്ലാമിഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് ‘വിത’ സംഘടിപ്പിച്ചു.

30നും 60 നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കായി കുളനട പ്രീമിയം കഫേ ഹാളില്‍  സംഘടിപ്പിച്ച റസിഡന്‍ഷ്യല്‍ സാഹിത്യ ക്യാമ്പ് 21 വരെ നടക്കും. സര്‍ഗശേഷി വളര്‍ത്തുന്നതിനും സാഹിത്യ മേഖലയില്‍ നൂതന ആശയങ്ങളും അറിവും നല്‍കാനാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. രചനകളുടെ വായനയും വിലയിരുത്തലും, സാഹിത്യം എന്ത് എങ്ങനെ എന്തിന്, പെണ്ണ് എഴുതുമ്പോള്‍, കഥ ഇന്നലെ ഇന്ന്, വര്‍ത്തമാനകാല സാഹിത്യം, സാഹിത്യം ജീവിതം, കാവ്യവിചാരം, മലയാള നോവലുകള്‍ ഇന്ന് എന്നീ വിഭാഗങ്ങളിലായി ക്ലാസുകള്‍ നടക്കും.

error: Content is protected !!