Trending Now

കപ്പലിൽ നിന്ന് 33 കോടിയുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു

 

konnivartha.com: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ), ഇന്ത്യൻ തീരസംരക്ഷണസേന(ഐസിജി) എന്നിവ സംയുക്തമായി നടത്തിയ ദൗത്യത്തിൽ മാലദ്വീപിലേക്ക് പോയ ഒരു ടഗ്-ബാർജ് കപ്പലിൽ നിന്ന് 33 കോടി രൂപ വിലമതിക്കുന്ന 29.954 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.

ഡിആർഐ ഉദ്യോഗസ്ഥർ രൂപീകരിച്ച പ്രത്യേക ഇന്റലിജൻസ് സംവിധാനമാണ് ഈ പിടിച്ചെടുക്കലിലേക്ക് നയിച്ചത്. തൂത്തുക്കുടി പഴയ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഒരു ടഗ് കപ്പൽ പാറക്കല്ലുകൾ നിറച്ച ഒരു ബാർജ് ബന്ധിപ്പിച്ച് മാലദ്വീപിലേക്ക് നീങ്ങുകയായിരുന്നു. തൂത്തുക്കുടി ആസ്ഥാനമായുള്ള ഒരു സംഘം കപ്പലിലെ ഒരു ജീവനക്കാരന്റെ സഹായത്തോടെ യാത്രയ്ക്കിടെ നടുക്കടലിൽ രഹസ്യമായി വലിയ അളവിൽ ഹാഷിഷ് ഓയിൽ ബാർജിലേക്ക് കയറ്റിയതായി വെളിപ്പെടുത്തി.ഡിആർഐയുടെ നിർദ്ദേശപ്രകാരം, ഇന്ത്യൻ തീര സംരക്ഷണ സേന കന്യാകുമാരി തീരത്ത് കടലിന്റെ നടുവിൽ കപ്പൽ തടയുകയും തൂത്തുക്കുടി പുതിയ തുറമുഖത്തേക്ക് തിരികെ എത്തിക്കുകയും ആയിരുന്നു.

കപ്പലിൽ മയക്കുമരുന്ന് കയറ്റിയതിന് ഉത്തരവാദിയായ വ്യക്തിയെയും അയാളുടെ കൂട്ടാളിയെയും പിടികൂടി. കൂടാതെ, കപ്പലിന്റെ സ്ഥാനം മയക്കുമരുന്ന് സംഘവുമായി പങ്കിട്ട ജീവനക്കാരനെയും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തു.

ബാർജ് കപ്പലിൽ നടത്തിയ പരിശോധനയിൽ ഭക്ഷണ ലേബൽ പതിപ്പിച്ച 29 പ്ലാസ്റ്റിക് പാക്കറ്റുകൾ അടങ്ങിയ രണ്ട് ബാഗുകൾ കണ്ടെടുത്തു. പാക്കറ്റുകൾ പരിശോധിച്ചപ്പോൾ ‘കറുത്ത നിറത്തിലുള്ള ദ്രാവക കുഴമ്പ് പോലുള്ള പദാർത്ഥം’ അടങ്ങിയതായി കണ്ടെത്തി. ഫീൽഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഇത് ‘ഹാഷിഷ് ഓയിൽ’ ആണെന്ന് സ്ഥിരീകരിച്ചു.

മൊത്തം, 29.954 കിലോഗ്രാം ഭാരമുള്ള 29 പാക്കറ്റുകൾ പിടിച്ചെടുത്തു, അന്താരാഷ്ട്ര വിപണിയിൽ 32.94 കോടി രൂപ വിലമതിക്കുന്ന ഇവ 1985 ലെ എൻ ഡി പി എസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് പിടിച്ചെടുത്തിട്ടുള്ളത്. കുറ്റാരോപിതരായ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

error: Content is protected !!