Trending Now

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം:12 പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്

konnivartha.com:സ്വകാര്യ യൂണിവേഴ്സിറ്റിയുടെ വിവാദപരസ്യം വായനക്കാരെയും വരിക്കാരെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രസിദ്ധീകരിച്ചതിന് 12 പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങള്‍ക്കാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. ‘നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’ എന്ന് ഫ്രണ്ട് പേജിൽ വാർത്തയെന്നവിധം പ്രസിദ്ധീകരിച്ച പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടാണ് നടപടി.

 

സംഭവത്തില്‍ 14 ദിവസത്തിനുള്ളില്‍ പത്രങ്ങള്‍ രേഖാമൂലം മറുപടി നല്‍കണം. 1978ലെ പ്രസ് കൗൺസിൽ നിയമത്തിന്റെ 14ാം ഉപവകുപ്പ് പ്രകാരമാണ്‌ നോട്ടീസ്‌. നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നോട്ടീസ് ലഭിച്ച് രണ്ടാഴ്‌ചയ്‌ക്കകം രേഖാമൂലം നൽകണമെന്നും പറയുന്നു.

2025 ജനുവരി 24 വെള്ളിയാഴ്ച പുറത്തിറങ്ങിയ ഈ പത്രങ്ങളിൽ കൊച്ചി സ്വകാര്യ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന പരിപാടിയുടെ  പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു ഉണ്ടായിരുന്നത്. 2050ല്‍ പത്രങ്ങളുടെ മുന്‍ പേജ് എങ്ങനെ ആയിരിക്കും എന്ന ഭാവനയാണ് പേജില്‍ നിറഞ്ഞുനിന്നത്. ദേശാഭിമാനി ഒഴികെ എല്ലാ മലയാള പത്രങ്ങളും ജാക്കറ്റ് പേജില്‍ പരസ്യം വിന്യസിച്ചിരുന്നു. ‘നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’ എന്ന ലീഡ് വാര്‍ത്തയിൽ ‘ഫെബ്രുവരി ഒന്നു മുതല്‍ രാജ്യത്തെ പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ കറന്‍സിയിലൂടെ മാത്രമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ’ അറിയിച്ചതെന്നതുൾപ്പടെയുള്ള വാര്‍ത്ത വളരെയധികം തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്കയിലാക്കുകയും ചെയ്‌ത ഉള്ളടക്കം പ്രസിദ്ധീകരിച്ചത്‌ മാധ്യമ ധാർമികതയുടെ ലംഘനമാണെന്ന്‌ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നോട്ടീസിൽ വ്യക്തമാക്കി.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കടിഞ്ഞാണിടാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുതിയ മാർഗരേഖ പുറത്തിറക്കിയിരുന്നു . എല്ലാ മാധ്യമങ്ങളിലൂടെയുമുള്ള പരസ്യങ്ങള്‍ക്ക് മാര്‍ഗ്ഗ രേഖ ബാധകം ആണെന്ന് ഉള്ള ന്യൂസ്‌ 2022 ല്‍ പ്രസിദ്ധീകരിച്ച ഇതേ മാധ്യമങ്ങള്‍ തന്നെ ലക്ഷങ്ങള്‍ പരസ്യ വരുമാനം നേടി ചട്ടം ലംഘിച്ചു . മാധ്യമങ്ങളില്‍ വരുന്ന പരസ്യം സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വം ഇല്ലെന്നു ചെറിയ കോളത്തില്‍ പലരും പരസ്യം നല്‍കി തടിതപ്പുന്ന രീതി ആണ് ഉള്ളത് . അച്ചടി മാധ്യമങ്ങള്‍ ആണ് വായനക്കാരെ തെറ്റിദ്ധരിപ്പിച്ചത് .

error: Content is protected !!