
ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജിൽ പുതുതായി രണ്ട് പിജി സീറ്റുകൾക്ക് കേന്ദ്രം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രണ്ട് എംഡി സൈക്യാട്രി വിഭാഗത്തിലാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ രണ്ട് സീറ്റുകൾക്ക് അനുമതി നൽകിയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഈ സർക്കാർ ആരംഭിച്ച എംഡി സൈക്യാട്രി കോഴ്സിന് നേരത്തെ ഒരു സീറ്റ് ലഭിച്ചിരുന്നു. ഇതോടെ എംഡി സൈക്യാട്രിയിൽ മൂന്നു സീറ്റുകളായി.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആകെ 80 മെഡിക്കൽ പിജി സീറ്റുകൾക്കാണ് അനുമതി ലഭിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മാത്രം 43 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി ലഭിച്ചു. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യ വികസനത്തെ തുടർന്നാണ് ഇത്രയേറെ സീറ്റുകൾ വർധിപ്പിക്കാനായത്.