കല്ലേലികാവില്‍ കർക്കടക വാവ് ബലി തർപ്പണം : ആഗസ്റ്റ് മൂന്നിന്

konnivartha.com:999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) കർക്കടക വാവ് ബലി, പിതൃ തർപ്പണം, 1001 കരിക്ക് പടേനി ,1001 മുറുക്കാൻ സമർപ്പണം , പര്‍ണ്ണശാല പൂജ, വാവൂട്ട് എന്നിവ 2024 ആഗസ്റ്റ് മൂന്നാം തീയതി ശനിയാഴ്ച വെളുപ്പിനെ 4. 30 മുതൽ നടക്കും.

കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും പൂര്‍ത്തിയായി.പ്രകൃതി സംരക്ഷണ പൂജയോടെ പര്‍ണ്ണയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും.

രാവിലെ നാല് മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം .4.30 മുതല്‍ ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ ,5 മണി മുതല്‍ കര്‍ക്കടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച് കളരി ആശാന്‍മാര്‍ക്കും ഗുരുക്കന്‍മാര്‍ക്കും പിതൃക്കള്‍ക്കും , 999 മല വില്ലന്മാര്‍ക്കും ,പാണ്ടി ഊരാളിയ്ക്കും ,999 മലക്കൊടിയ്ക്കും മല വില്ലിനും വിശേഷാല്‍ പൂജകള്‍ നടക്കും .തുടര്‍ന്ന് കര്‍ക്കടക വാവ് ബലി തര്‍പ്പണ കര്‍മ്മവും പിതൃ തർപ്പണവും തുടര്‍ന്ന് സൂര്യ കിരണങ്ങളെ സാക്ഷി നിര്‍ത്തി അച്ചന്‍കോവില്‍ നദിയില്‍ സ്നാനവും നടക്കും.

രാവിലെ 8.30 ന് ഉപ സ്വരൂപ പൂജകള്‍ ,വാനരഊട്ട് ,മീനൂട്ട് ,9 ന് കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും പ്രഭാത വന്ദനം,തുടര്‍ന്ന് നിത്യ അന്നദാനം .രാവിലെ പത്തു മണിമുതല്‍ ദ്രാവിഡ ജനതയുടെ ആത്മ സമര്‍പ്പണമായി 1001 കരിക്കിന്‍റെ മലയ്ക്ക് പടേനി,1001 മുറുക്കാൻ സമർപ്പണം, പൊങ്കാല,ആനയൂട്ട്, നാഗയൂട്ട്,നാഗപ്പാട്ട്,ആദ്യ ഉരു മണിയൻ പൂജ,പിതൃ പൂജ,ആശാൻ പൂജ,പര്‍ണ്ണശാല പൂജ,ദീപാരാധന, ദീപകാഴ്ച്ച,ചെണ്ടമേളം എന്നിവ നടക്കും .

രാത്രി 9 മണി മുതല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ച് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും പിതൃക്കളുടെ അനുഗ്രഹത്തിന് വേണ്ടിയും നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന വാവൂട്ട് കര്‍മ്മവും നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കേന്ദ്ര കേരള സര്‍ക്കാരുകളുടെ കീഴില്‍ ഉള്ള ദുരന്ത നിവാരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ആരോഗ്യം ,റവന്യൂ ,വനം ,പോലീസ് ,എക്സൈസ് ,ഫയര്‍ ഫോഴ്സ് തുടങ്ങി വിഭാഗങ്ങളുടെ സേവനം കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും ഏകോപിപ്പിക്കും എന്ന് കാവ് ഭരണ സമിതി അറിയിച്ചു