നൈപുണ്യ വികസന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം കോന്നിയില്‍ നടന്നു

 

ഓരോ പൗരനും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ ഒരുക്കും: മന്ത്രി വി. ശിവന്‍കുട്ടി

konnivartha.com: നഗരത്തിലായാലും ഗ്രാമത്തിലായാലും, ഓരോ പൗരനും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ നല്‍കാനുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ് പത്തനംതിട്ട ജില്ലയില്‍ ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രമെന്ന് വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന് (കെ.എ.എസ്.ഇ) കീഴില്‍ കോന്നി എലിറയ്ക്കലില്‍ ആരംഭിച്ച സംസ്ഥാനത്തെ ആറാമത്തേയും ജില്ലയില്‍ ആദ്യത്തേതുമായ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തൊട്ടാകെയുള്ള നൈപുണ്യ വികസനത്തിലെ വിടവ് നികത്താന്‍ നൈപുണ്യ വകുപ്പ് അക്ഷീണം പ്രയത്‌നിക്കുകയാണ്. ഈ വെല്ലുവിളി നേരിടാന്‍ ജില്ലാ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന ഒരു വികേന്ദ്രീകൃത മാതൃക സ്വീകരിച്ചു. നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭ്യമായ വിവിധ പദ്ധതികളെക്കുറിച്ചും സമഗ്രമായ വിവരങ്ങള്‍ നല്‍കുന്നതിനാണ് ഈ കേന്ദ്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇത്തരത്തിലുള്ള അഞ്ച് കേന്ദ്രങ്ങള്‍ ഇതിനകം വിവിധ ജില്ലകളിലായി പ്രവര്‍ത്തനക്ഷമമാണ്. ഈ വളരുന്ന ശൃംഖലയിലേക്ക് നമ്മള്‍ ആറാമത്തേത് അഭിമാനത്തോടെ ചേര്‍ക്കുന്നു. നെപുണ്യ വികസന കേന്ദ്രങ്ങള്‍ കേവലം ഭൗതിക ഘടനകള്‍ മാത്രമല്ല മറിച്ച് നമ്മുടെ പൗരന്മാര്‍ക്ക് അവസരങ്ങളുടെയും ശാക്തീകരണത്തിന്റെയും വളര്‍ച്ചയുടെയും കേന്ദ്രങ്ങളാണ്.

നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള ദൗത്യത്തില്‍, പൊതുസ്വകാര്യ മേഖലയിലെ പരിശീലന സ്ഥാപനങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പുതിയ പരിശീലന കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതിനുപകരം, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സമീപനം നമ്മുടെ നിക്ഷേപങ്ങള്‍ ക്രിയാത്മകവും ഫലപ്രദവുമാണെന്ന് ഉറപ്പാക്കുന്നു. ഇത് സുഗമമാക്കുന്നതിന്, പൊതുസ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ സംയോജിപ്പിച്ച് എല്ലാ ജില്ലകളിലും പരിശീലന സേവന ദാതാക്കളുടെ ഉച്ചകോടി സംഘടിപ്പിക്കുന്നു. ആദ്യ ഉച്ചകോടി ജൂണ്‍ 22ന് തിരുവനന്തപുരത്ത് വിജയകരമായി നടന്നു. ഓഗസ്റ്റ് 31നകം എല്ലാ ജില്ലകളിലും ഈ സംരംഭം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ വര്‍ഷം മുതല്‍ യുവജനങ്ങളുടെയും കായികമേളകളുടെയും മാതൃകയില്‍ നൈപുണ്യോത്സവം ആരംഭിക്കും. 15നും 22നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളിലും യുവ വിദ്യാഭ്യാസ വിദഗ്ധരിലും തൊഴില്‍ നൈപുണ്യം വളര്‍ത്തുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശിക, ജില്ല, സംസ്ഥാന തലങ്ങളിലെ മത്സരങ്ങളിലൂടെ വിവരസാങ്കേതികവിദ്യ ഉള്‍പ്പെടെ ദേശീയ അന്തര്‍ദേശീയ പ്രാധാന്യമുള്ള മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കും. മികച്ച മത്സരാര്‍ത്ഥികള്‍ക്ക് ‘ഇന്ത്യ സ്‌കില്‍’ മത്സരത്തിലും ‘വേള്‍ഡ് സ്‌കില്‍’ മത്സരത്തിലും നമ്മുടെ സംസ്ഥാനത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പ്, വ്യാവസായിക പരിശീലന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംരംഭം. വികസിത വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തയ്യാറുള്ള ഉയര്‍ന്ന വൈദഗ്ധ്യവും കഴിവുള്ളവരുമായ വ്യക്തികളായി നമ്മുടെ യുവ പൗരന്മാരെ മാറ്റാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്. മഹത്തായ പരിപാടികളുമായി സംസ്ഥാന നൈപുണ്യ വികസന മിഷന്‍ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. നമ്മുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ കോന്നി എലിയറയ്ക്കലില്‍ ആരംഭിക്കുന്ന കേന്ദ്രം നിര്‍ണായക പങ്ക് വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് വൈവിദ്ധ്യമാര്‍ന്നതും വ്യാവസായിക മേഖലയ്ക്ക് അനുയോജ്യമായതുമായ പരിശീലനങ്ങളാണ് ജില്ലയില്‍ ആരംഭിക്കുന്ന നെപുണ്യ വികസന കേന്ദ്രം വഴി നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

കെ.എ.എസ്.ഇ മാനേജിങ് ഡയറക്ടര്‍ ഡോ.വീണ എന്‍ മാധവന്‍, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ , കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്,സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രമോദ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌റ് എന്‍ നവനീത് , കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, മലയാലപ്പുഴ ഗ്രാമപപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, കെ.എ.എസ്.ഇ സ്‌കില്‍ ഡെവലപ്‌മെന്റ് മാനേജര്‍ ആര്‍. അനൂപ്, നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കുന്നതിനായി കെട്ടിടം വാടകയ്ക്ക് നല്‍കിയ റിട്ട. ജോയിന്റ് ഇന്‍ഷ്വറന്‍സ് കമ്മീഷണര്‍ കെ.വി രാജപ്പന്‍ നായര്‍, വിവിധ രാഷ്ട്രീയ സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.