സര്‍ജിക്കല്‍ ബ്ലേഡ് വില്‍പന:സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചത്

 

പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തുന്നതിന് പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം കേസ്സെടുത്തു .

തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡ് വില്‍പന നടത്തിയ ബ്രദേഴ്സ് സര്‍ജിക്കല്‍സ് എന്ന സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് ഇത്ര നാളും പ്രവര്‍ത്തിച്ചത് . ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ആണ് ഈ കണ്ടെത്തല്‍ .ഇതിനെ തുടര്‍ന്നാണ്‌ കേസ്സെടുത്തത് .

പ്രതി മലയം ചൂഴാറ്റുകോട്ട സ്വദേശി സജീകുമാര്‍ എന്ന ചൂഴാറ്റുകോട്ട അമ്പിളിക്ക് സര്‍ജിക്കല്‍ ബ്ലേഡ് നല്‍കിയ സ്ഥാപന ഉടമ സുനില്‍കുമാര്‍ ഒളിവിലാണ്.സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.പാറശാലയ്ക്ക് പുറമെ നെയ്യാറ്റിന്‍കരയിലും ഇവരുടെ സ്ഥാപനം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. ഇരു സ്ഥാപനങ്ങള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ അനധികൃതമായി വില്‍പന നടത്തിയതിനാണ് കേസ്.