ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണം

 

 

konnivartha.com: മനുഷ്യാവകാശ-തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ സര്‍ക്കാര്‍ മോചിപ്പിക്കണം . നിരുപാധികം വിട്ടയക്കണം.

2016ല്‍ നിലമ്പൂരിലെ കരുളായിയില്‍ നടന്ന പോലിസ് വെടിവയ്പില്‍ രണ്ട് മാവോവാദി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവരുടെ മൃതദേഹം ബന്ധുക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കാണാനുള്ള അവകാശം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോലിസ് നിഷേധിച്ചതിനെ സമാധാനപരമായി ചോദ്യം ചെയ്തതിന് പ്രതികാരമായി പോലിസ് ചാര്‍ജ് ചെയ്ത കേസില്‍ ഏഴു വര്‍ഷത്തിനു ശേഷം മനുഷ്യാവകാശ-തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകനായ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്.

അനീതിയെ ചോദ്യം ചെയ്യുകയെന്നത് ജനാധിപത്യ അവകാശമാണെന്നും ഒരു കുറ്റവും ചെയ്യാത്തയാള്‍ എന്തിനാണ് പിഴയൊടുക്കേണ്ടത് എന്നുമുള്ള ചോദ്യമാണ് ഗ്രോ വാസു കഴിഞ്ഞ ദിവസം കോടതിയുടെ മുന്നില്‍ ഉന്നയിച്ചത്.

നിയമപരിപാലനത്തിന്‍റെ സാങ്കേതികയില്‍ മാത്രം അഭിരമിക്കുന്നവര്‍ക്ക് ആ ചോദ്യം മുന്നോട്ടു വയ്ക്കുന്ന നൈതികവും ധാര്‍മികവുമായ രാഷ്ട്രീയം ഒരു പക്ഷെ മനസ്സിലാവണമെന്നില്ല. കേരളത്തില്‍ 2016 മുതല്‍ നടന്ന എട്ടു കൊലപാതകങ്ങളെ മുന്‍ നിര്‍ത്തി കുറ്റവും നിരപരാധിത്വവുമെന്ന വിഷയത്തെ തന്‍റെ ചോദ്യത്തിലൂടെ 94 വയസ്സുകാരനായ ഗ്രോ വാസു രാഷ്ട്രീയവല്‍ക്കരിക്കുന്നു. നിരപരാധിത്വം എന്നാല്‍ നിഷ്‌ക്രിയത അല്ലെന്നും അപരാധങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധവുമാണെന്നുമുള്ള രാഷ്ട്രീയം അതുവഴി അദ്ദേഹം ഉയര്‍ത്തുന്നു.

അനീതികള്‍ക്കും അപരാധങ്ങള്‍ക്കുമെതിരെ ഉയരുന്ന പ്രതിഷേധങ്ങളിലൂടെ തെളിയുന്ന ജനാധിപത്യഭാവനകളുടെ മറുവശത്തായിരുന്നു എല്ലാക്കാലത്തും ഭരണകൂടം. അതിന്റെ മറ്റൊരു ഉദാഹരണമാണ് ഗ്രോ വാസുവിന് എതിരായ കേസ്സും നിയമനടപടികളും.
അദ്ദേഹത്തിന് എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും, കൈക്കൊണ്ട നടപടികള്‍ റദ്ദു ചെയ്യണമെന്നും അദ്ദേഹത്തെ നിരുപാധികം തടവില്‍ നിന്നും മോചിപ്പിക്കണമെന്നും മനുക്ഷ്യമനസാക്ഷി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

 

error: Content is protected !!