കുമ്പഴ മത്സ്യമാര്‍ക്കറ്റില്‍ പഴകിയ 200 കിലോഗ്രാം മത്സ്യം കണ്ടെത്തി

 

konnivartha.com: ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി ശനിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ട കുമ്പഴ മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 200 കിലോഗ്രാം പഴകിയ മത്സ്യം കണ്ടെത്തി. മതിയായ അളവില്‍ ഐസ് ഇടാതെയാണ് കേര ചൂര മത്സ്യം സൂക്ഷിച്ചിരുന്നത്. ഇവ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

ഒരു കിലോഗ്രാം മത്സ്യത്തിന് ഒരു കിലോഗ്രാം ഐസ് എന്ന അനുപാദത്തില്‍ ഐസ് ഇട്ടാണ് സൂക്ഷിക്കേണ്ടത്. പുലര്‍ച്ചെ രണ്ടിന് തുടങ്ങിയ പരിശോധനയില്‍ ഐസ്, മത്സ്യം എന്നിവ ഉള്‍പ്പെടെ ആകെ 24 സാമ്പിളുകള്‍ ശേഖരിച്ച് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ പരിശോധന നടത്തി. രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം പരിശോധന നടത്തിയ സാമ്പിളുകളില്‍ കണ്ടെത്തിയിട്ടില്ല.

ആറന്മുള ഭക്ഷ്യസുരക്ഷാ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍, ഫിഷറീസ് വകുപ്പിലെ ജീവനക്കാര്‍, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.