പുതമണ്ണില്‍ പുതിയ പാലം നിര്‍മിക്കണം: വിദഗ്ധ സംഘം

konnivartha.com : കോഴഞ്ചേരി – റാന്നി റോഡില്‍ പുതമണ്ണില്‍ പുതിയ പാലം നിര്‍മ്മിക്കണമെന്ന് വിദഗ്ധ സംഘം വിലയിരുത്തിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.

 

കഴിഞ്ഞ ദിവസം പുതമണ്‍ പാലത്തിന്റെ ബീമിലും അബട്ട്‌മെന്റിലും വിള്ളല്‍ വീണതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദേശ പ്രകാരമാണ് പിഡബ്ലുഡി ബ്രിഡ്ജ്‌സ് വിഭാഗം ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തിയത്.

 

തുടര്‍ന്ന് നടന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതു വഴിയുള്ള വാഹന ക്രമീകരണവും സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ചും തീരുമാനിച്ചു. പാലത്തിന്റെ സുരക്ഷ പരിശോധിച്ച ശേഷം ഒരു ഭാഗത്തുകൂടി ഇരുചക്ര വാഹനങ്ങള്‍ മാത്രം കടത്തിവിടാന്‍ യോഗം തീരുമാനിച്ചു. മറ്റു വാഹനങ്ങള്‍ പാലത്തില്‍ കൂടി കടന്നു പോകുന്നതിലെ അപകട സാധ്യത കണക്കിലെടുത്ത് പാലത്തില്‍ ബാരികേഡ് നിര്‍മ്മിക്കും. അതിന് ശേഷം ഇരുചക്രവാഹനങ്ങളെ മാത്രം പാലത്തിലൂടെ കടത്തിവിടും.

 

പാലം നില്‍ക്കുന്നയിടത്ത് പ്രത്യേക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാല്‍ പോലീസിന്റെ അധിക പെട്രോളിംഗിനായി റാന്നി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. വാഹനങ്ങള്‍ ഏറെ കടന്നുപോകുന്ന പാലമായതിനാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തതായി എംഎല്‍എ അറിയിച്ചു.

 

ബസുകള്‍ അന്ത്യാളന്‍കാവ് വഴി തിരിച്ച് വിടും. വാഹനങ്ങള്‍ പേരൂച്ചാല്‍ പാലം വഴി ചെറുകോല്‍പ്പുഴയില്‍ എത്തണം. ഈ രണ്ട് സ്ഥലങ്ങളിലും രാത്രിയിലുള്‍പ്പെടെ കാണത്തക്കവിധത്തില്‍ ആവശ്യമായ ദിശാസൂചികകള്‍ സ്ഥാപിക്കാന്‍ പിഡബ്ലുഡി റോഡ്‌സ് വിഭാഗത്തിന് എംഎല്‍എ നിര്‍ദേശം നല്‍കി. ഉള്‍പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെയും യുവജന സംഘടനകളുടെയും സഹകരണത്തോടെ ആവശ്യമായ ദിശാസൂചികകള്‍ സ്ഥാപിക്കും. സ്‌കൂള്‍, കോളജ്, ഓഫീസ് എന്നിവയുടെ സമയക്രമമനുസരിച്ച് രാവിലെയും വൈകിട്ടും ബസ് ഗതാഗതം ഉറപ്പാക്കാന്‍ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയനുമായി മോട്ടോര്‍ വാഹന വകുപ്പ് ചര്‍ച്ച നടത്തും.

ടോറസുകള്‍ ഉള്‍പ്പെടെ അമിതഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ മാമൂക്ക് വഴി തിരിച്ച് വിടും. ടിപ്പര്‍, ടോറസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നിലവിലുള്ള സമയക്രമം വര്‍ധിപ്പിച്ച് രാവിലെ എട്ട് മുതല്‍ 10 വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ അഞ്ച് വരെയും കടന്നു പോകുന്നതിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.
ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ സന്തോഷ്, തഹസില്‍ദാര്‍ കെ. മഞ്ജുഷ, ഡിവൈഎസ്പി ജി.സന്തോഷ് കുമാര്‍, ചീഫ് എന്‍ജിനീയര്‍ പാലം വിഭാഗം എം.അശോക് കുമാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നസീം, റോഡ്സ് എക്സി എന്‍ജിനീയര്‍ അംബിക, അസി. എന്‍ജിനീയര്‍ റീന തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!