
തിരുവനന്തപുരം എ.കെ.ജി സെന്ററിന് നേരെ ബോംബേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. ബോംബെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാത്രി 11 30 ഓടെയാണ് സംഭവം.
സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്ന് സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബെറിയുന്ന രംഗമാണ് സി.സി.ടി.വിയില്‍ കാണാനാകുന്നത്.വിവരത്തെത്തുടര്‍ന്ന് മുതിര്‍ന്ന സി.പി.എം നേതാക്കള്‍ സ്ഥലത്തെത്തി. എ.കെ.ജി സ്മാരക ഹാളിലേക്ക് പ്രവേശിക്കുന്ന ഗേറ്റിന് സമീപത്തേക്കാണ് ബോംബെറിഞ്ഞത്.ഈ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
എകെജി സെൻ്ററിൽ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്തെ കലാപഭൂമിയാക്കി തീർക്കാനുള്ള ബോധപൂർവ്വമായ പരിശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൻ്റെ തുടർച്ചയാണ് എകെജി സെൻ്ററിന് നേരെയുണ്ടായ ആക്രമണമെന്നും കോടിയേരി ആരോപിച്ചു.പാർട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. പാർട്ടി ഓഫീസുകളെ ആക്രമിക്കുക, പാർട്ടി പതാക പരസ്യമായി കത്തിക്കുക, ദേശാഭിമാനി പോലെയുള്ള മാധ്യമ സ്ഥാപനങ്ങളെ ആക്രമിക്കുക തുടങ്ങിയ സംഭവങ്ങൾ വലതുപക്ഷ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നു. സംഭവത്തിന് പിന്നിലെ ഗുഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകർ ശ്രദ്ധിക്കണം.