മൂഴിയാര്‍ ഡാം തുറക്കും : ജാഗ്രതാ നിര്‍ദേശം

 

 

കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിന്റെ ജനറേറ്ററിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാല്‍ ജനുവരി 25 മുതല്‍ ഫെബ്രുവരി 25 വരെ വീണ്ടും വൈദ്യുതോത്പാദനം നിര്‍ത്തി വച്ചതിനാല്‍ മൂഴിയാര്‍ ഡാമിന്റെ ജല നിരപ്പ് ഏതു സമയത്തും പരമാവധി ജലനിരപ്പായ 192.63 മീറ്ററായി ഉയരുന്നതിനുള്ള സാഹചര്യമുണ്ട്.

 

ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 30 സെന്റി മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 50 കുമെക്‌സ് എന്ന നിരക്കില്‍ ഏതുസമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്. ഓറഞ്ച് ബുക്കിലെ നിര്‍ദേശം അനുസരിച്ച് രാത്രികാലങ്ങളിലും തുറക്കാവുന്ന ഡാമുകളുടെ പരിധിയില്‍ വരുന്നതാണ് മൂഴിയാര്‍ ഡാം.

ഇപ്രകാരം തുറന്നു വിടുന്ന ജലം മൂഴിയാര്‍ ഡാമില്‍ നിന്നും കക്കാട് പവര്‍ ഹൗസ് വരെ എത്താന്‍ ഏകദേശം രണ്ടു മണിക്കൂര്‍ സമയം എടുക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം നദികളില്‍ 15 സെ.മീ. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും, പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

Related posts