ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസര്‍ ചികിത്സയിലിരിക്കെ മരിച്ചു; ആശുപത്രിക്കെതിരേ കേസ്

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസര്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ അടൂര്‍ പോലീസ് കേസെടുത്തു.അടൂര്‍ വില്ലേജ് ഓഫീസര്‍ കലയപുരം വാഴോട്ടുവീട്ടില്‍ എസ്. കല(49)യാണ് മരിച്ചത്

ബന്ധുക്കള്‍ ചികിത്സാ പിഴവ് ആരോപിച്ച് അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് ആശുപത്രിക്കെതിരെ കേസെടുത്തത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ കല ശസ്ത്രക്രിയക്ക് വിധേയയായത്.തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഇതിനു ശേഷം വൈകിട്ട് കലയുടെ ഭര്‍ത്താവ് ജയകുമാറിനെ ഒരു തവണ മാത്രം കാണിച്ചു. അപ്പോള്‍ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച രാത്രിയില്‍ കലയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതായി ആശുപത്രി അധികൃതര്‍ ശനിയാഴ്ച പുലര്‍ച്ചെ ജയകുമാറിനോട് പറഞ്ഞു. ഡോക്ടര്‍ പരിശോധന നടത്തിയെന്നും ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും അറിയിച്ചു. എന്നാല്‍ 5.30-ന് കലയ്ക്ക് ഹൃദയസ്തംഭനമുണ്ടായെന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വിവരം അറിയിച്ചുവെന്നും അവിടെ നിന്നും മെഡിക്കല്‍ സംഘം ഉള്‍പ്പെടുന്ന ഐ.സി.യു ആംംബുലന്‍സ് വരുമെന്നും അവിടേക്ക് മാറ്റണമെന്നും അറിയിച്ചു.

എന്നാല്‍ രണ്ടു മണിക്കൂറിനു ശേഷവും വാഹനം എത്താതായതോടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരുമായി വീണ്ടും ബന്ധപ്പെട്ടു.തുടര്‍ന്ന് സമീപത്തുള്ള സാധാരണ ആംബുലന്‍സാണ് എത്തിയത്. ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം അശുപത്രിയില്‍ നിന്നും ഒരു ഡോക്ടറും നഴ്‌സും കൂടി കൊല്ലത്തെ ആശുപത്രിയിലേക്ക് കലയ്‌ക്കൊപ്പം പോയി. ശനിയാഴ്ച രാവിലെ 10.30-ന് വില്ലേജ് ഓഫീസര്‍ മരണപ്പെട്ടതായി കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞതായി ബന്ധു പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ ശസ്ത്രക്രിയയിലെ പിഴവല്ല മരണകാരണമെന്നാണ് അടൂരിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നത്.ഇടയ്ക്കുവെച്ചുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് ഇടയാക്കിയതെന്നും വില്ലേജ് ഓഫീസറെ വിദഗ്ദ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള സഹായം ചെയ്‌തെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

error: Content is protected !!