പത്തനംതിട്ട ജില്ലയില്‍ 374 മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയമിച്ചു

 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കും മൈക്രോ ഒബ്സര്‍വര്‍മാരെ നിയമിച്ചു. വോട്ടെടുപ്പ് സുതാര്യവും നിഷ്പക്ഷമായും കൃത്യമായും സുഗമമായും നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സര്‍വരുടെ പ്രധാന ചുമതല.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര പൊതുമേഖല ജീവനക്കാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരെയാണ് മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയോഗിച്ചിട്ടുളളത്. ജില്ലയില്‍ 374 മൈക്രോ ഒബ്സര്‍വര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്.

വോട്ടെടുപ്പ് ദിനം പ്രശ്നബാധിത, പ്രശ്ന സാധ്യത ബൂത്തുകള്‍ ഉള്‍പ്പെടെ 153 ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാര്‍ നിരീക്ഷണം നടത്തും. ഇതുകൂടാതെ പി.ഡബ്ല്യൂ.ഡി(ഭിന്നശേഷിക്കാര്‍), കോവിഡ് ബാധിതര്‍, 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കായുള്ള സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് ടീമില്‍ ഓരോ ടീമിനൊപ്പവും ഒരു മൈക്രോ ഒബ്സര്‍വര്‍കൂടി ഉള്‍പ്പെടും. ഇതിനായി 221 മൈക്രോ ഒബ്സര്‍വര്‍മാരാണുള്ളത്. വോട്ടെടുപ്പിന് ശേഷം മൈക്രോ ഒബ്സര്‍വര്‍മാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് നിശ്ചിത ഫോമില്‍ ഒബ്സര്‍വര്‍ക്ക് കൈമാറും.