കൊക്കാത്തോട്ടിലെ അക്കൂട്ടുമൂഴി പാലം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: എംഎല്‍എ

 

കോന്നി വാര്‍ത്ത : കൊക്കാത്തോട്- അക്കൂട്ടുമൂഴി-കുടപ്പാറ പാലത്തിന്റെ നിര്‍മാണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അക്കൂട്ടുമൂഴിയില്‍ നടന്ന പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് അനുവദിച്ച 18 ലക്ഷം രൂപ ചെലവഴിച്ചാണു പാലം നിര്‍മിക്കുന്നത്. അരുവാപ്പുലം പഞ്ചായത്തിലെ അക്കൂട്ടുമൂഴി, കുടപ്പാറ പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു അക്കൂട്ടുമൂഴി പാലം. പാലം നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിനു പരിഹാരമാകും.

അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്തംഗം പ്രവീണ്‍ പ്ലാവിളയില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ രഘു വി.കെ, ജോജു വര്‍ഗീസ്, മെനര്‍ ഇറിഗേഷന്‍ വകുപ്പ് എക്‌സി. എന്‍ജിനീയര്‍ പി.എസ് കോശി, അസിസ്റ്റന്റ് എക്‌സി. എന്‍ജിനീയര്‍ എം.പി.ഹരികുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.എസ്.ബാബു, പിആര്‍ ശിവന്‍കുട്ടി, എംജി പ്രഭാകരന്‍, രാജു പിസി, സോമന്‍ മണ്ണാരേത്ത്, സുഭാഷ് എന്നിവര്‍ സംസാരിച്ചു.