ആംബുലന്‍സിലെ പീഡനം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

 

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ കൃത്യസ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. ഈമാസം 20 വരെയുള്ള കാലയളവിലേക്ക് ഇന്നലെയാണ് പോലീസ് കസ്റ്റഡിയില്‍ പ്രതിയെ വിട്ടുനല്‍കി കോടതി ഉത്തരവായത്. പ്രതിക്ക് കോവിഡ് ടെസ്റ്റുകള്‍ ചെയ്തു റിസള്‍ട്ട് വന്നശേഷമാണ് പോലീസിന് കൂടുതല്‍ തെളിവെടുപ്പിനും മറ്റുമായി വിട്ടുകിട്ടിയത്. സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയതായും ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ കൃത്യസ്ഥലത്തും മറ്റും എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന്, സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞു. അന്വേഷണം തുടരുന്നതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. കേസില്‍ പഴുതടച്ച അന്വേഷണം നടത്തി നിശ്ചിതസമയത്തിനകം പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയതായി ജില്ലാപോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.

error: Content is protected !!