ബ്രിട്ടനില്‍ തൊഴില്‍ അന്വേഷിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും സന്തോഷവാര്‍ത്ത

നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത; ഒഇടി പരീക്ഷയില്‍ ബ്രിട്ടനില്‍ വീണ്ടും ഇളവ് വരുത്തി

ലണ്ടന്‍ : ബ്രിട്ടനില്‍ തൊഴില്‍ അന്വേഷിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും സന്തോഷവാര്‍ത്ത. നഴ്‌സുമാരുടെ കടുത്ത ക്ഷാമം അനുഭവിക്കുന്ന ബ്രിട്ടനില്‍ കൂടുതല്‍ വിദേശ നഴ്‌സുമാരെ ലഭ്യമാക്കാന്‍ യോഗ്യാതാ മാനദണ്ഡങ്ങളില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടനിലെ നഴ്‌സിങ്ങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ (എം.എം.സി.)

ബ്രിട്ടനിലെ ജോലിക്ക് നഴ്‌സിങ് ഡിഗ്രിക്കൊപ്പം മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള ഒക്യുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റില്‍ (ഒഇടി) റൈറ്റിങ് മൊഡ്യൂളിനു വേണ്ട മിനിമം യോഗ്യതയായ ബിഗ്രേഡ് സിപ്ലസ് ആക്കി കുറച്ചാണ് ഇന്നലെ എംഎംസി ഉത്തരവിറക്കിയത്. ഇതോടെ റൈറ്റിങ് മൊഡ്യൂളില്‍ സ്ഥിരമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് യുകെ ജോലി സ്വപ്നം എളുപ്പമാകും. ഇന്നലെ നടന്ന എന്‍എംസി യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം ഉണ്ടായത്.

2017 മുതലാണ് ഐഇഎല്‍ടിഎസിനൊപ്പം ഒഇടിയും പ്രവേശന മാനദണ്ഡമായി എന്‍എംസി അംഗീകരിച്ചത്. റീഡിങ്, റൈറ്റിങ്, സ്പീക്കിങ്, ലിസനിങ് എന്നീ നാലു മൊഡ്യൂളുകളിലും കുറഞ്ഞത് ബി ഗ്രേഡ് നേടുന്നവര്‍ക്കായിരുന്നു പ്രവേശന യോഗ്യത ലഭ്യമായിരുന്നത്. എന്നാല്‍ പുതിയ നിയമമ പ്രകാരം റൈറ്റിങ് മൊഡ്യൂളിന് ബി ഗ്രേഡിനു പകരം തൊട്ടു താഴെയുള്ള സിപ്ലസ് നേടിയാലും അത് യോഗ്യതായി പരിഗണിക്കും. 2020 ജനുവരി 28 മുതല്‍ പുതിയ ഇളവ് പ്രാബല്യത്തില്‍ വരും.

ഒഇടി പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികളില്‍ ഏറെ പേരും പരാജയപ്പെട്ടിരുന്നത് റൈറ്റിംങ് മൊഡ്യൂളിലായിരുന്നു. ഇത് സമര്‍ഥരായ ഒട്ടറെപ്പേരുടെ വിദേശ ജോലി സാധ്യതകള്‍ ഇല്ലാതാക്കി. ഒപ്പം ആശുപത്രികളുടെ സുഗമമായ വിദേശ റിക്രൂട്ട്‌മെന്റിനും തടസമായി. ഈ സാഹചര്യത്തിലാണ് റിക്രൂട്ടിങ് ഏജന്‍സികളുടെയും നഴ്‌സിംങ് സംഘടനകളുടെയും എന്‍എച്ച്എസിന്റെയും എല്ലാം സമ്മതത്തോടെ യോഗ്യതയില്‍ ഇളവ് അനുവദിച്ചത്.
കഴിഞ്ഞവര്‍ഷം ഐഇഎല്‍ടി.എസിനും ഇത്തരത്തില്‍ സമാനമായ ഇളവ് എന്‍.എം.സി. അനുവദിച്ചിരുന്നു. ഓവറോള്‍ സ്‌കോര്‍ ഏഴാക്കി നിശ്ചയിച്ചപ്പോള്‍ റൈറ്റിംങ്ങിനു മാത്രം അത് 6.5 ആക്കി കുറച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ഒ.ഇ.ടി.യിലെയും മാറ്റം.

ഉദ്യോഗാര്‍ഥിയുടെ ഇംഗ്ലീഷ് പരിജ്ഞാനം അളക്കാനുള്ള ഈ രണ്ടു പരീക്ഷകളില്‍ കൂടുതല്‍ എളുപ്പം ഒഇടി.ആണ്. മെഡിക്കല്‍ സംബന്ധമായ വിഷയങ്ങളില്‍ ഊന്നിയാണ് ചോദ്യങ്ങള്‍ എന്നതാണ് ഈ പരീക്ഷ നഴ്‌സുമാര്‍ക്ക് കൂടുതല്‍ എളുപ്പമാക്കുന്നത്.ബ്രിട്ടനില്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തുന്ന ഫെബിന്‍ സിറിയക് ആണ് 2016ല്‍ ഐഇഎല്‍ടി.എസ് റൈറ്റിങ് സ്‌കോര്‍ 6.5 ആക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎംസിക്ക് ആദ്യം നിവേദനം നല്‍കിയത്. 20,000 പേരുടെ പിന്തുണ ലഭിച്ച ഈ നിവേദനം 2018ല്‍ എന്‍എംസി അംഗീകരിച്ചു. ഒഇടി. സ്‌കോര്‍ കുറയ്ക്കാനും ഫെബിന്‍ സിറിയക് എന്‍എംസിക്ക് നിവേദനം നല്‍കിയിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു