മീസില്‍സ്-റുബെല്ല വാക്‌സിനേഷന്‍ മൂന്നു മുതല്‍

പത്തനംതിട്ട : മീസില്‍സ്-റുബെല്ല എന്നീ മാരക രോഗങ്ങള്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് ഒക്ടോബര്‍ മൂന്നു മുതല്‍ സൗജന്യ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. ഒന്‍പത് മാസം മുതല്‍ 15 വയസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഇതുവരെ നല്‍കിയിട്ടുള്ള പ്രതിരോധ വാക്‌സിനു പുറമേ എം.ആര്‍ വാക്‌സിന്റെ ഒരു ഡോസ് കൂടി നല്‍കുകയാണ് ലക്ഷ്യം. ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, സബ് സെന്ററുകള്‍, ഗവ. ആശുപത്രികള്‍, തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്‌സിന്‍ വിതരണം നടക്കും.
കുഞ്ഞിന്റെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണ് മീസില്‍സ് അഥവാ അഞ്ചാംപനി. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മല്‍ എന്നിവയിലൂടെ വളരെ പെട്ടെന്ന് പകരുന്ന അസുഖമാണിത്. കുഞ്ഞിന്റെ ജീവന് ഹാനികരമായേക്കാവുന്ന ന്യുമോണിയ, വയറിളക്കം, തലച്ചോറിലെ അണുബാധ എന്നിവയ്ക്ക് മീസില്‍സ് കാരണമാകാം. ശക്തമായ പനിയോടുകൂടി ശരീരം ചുവന്നു തടിക്കുക, കണ്ണ് ചുവക്കുക, ചുമ, മൂക്കൊലിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍.
ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന റുബെല്ല സി.ആര്‍.എസിന് കാരണമാകും. ഗര്‍ഭസ്ഥ-നവജാത ശിശുവിനെയും ഇത് ഗുരുതരമായി ബാധിക്കാം. റുബെല്ല ബാധിതരായ ഗര്‍ഭിണികളുടെ കുട്ടികള്‍ക്ക് ജന്മനാ ഉള്ള കാഴ്ച തകരാറുകള്‍ (തിമിരം, ഗ്ലൂക്കോമ), കേള്‍വി ഇല്ലായ്മ, ബധിരത, ഹൃദ്രോഗങ്ങള്‍ എന്നിവ ഉണ്ടാകാം.
ഒന്‍പത് മാസം മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കണം. നേരത്തെ എം.ആര്‍ പ്രതിരോധ മരുന്ന് ലഭിച്ചിട്ടുണ്ടെങ്കിലും കുട്ടിക്ക് പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായുള്ള കുത്തിവയ്പ് നിര്‍ബന്ധമായും നല്‍കണം. മീസില്‍സ്-റുബെല്ല എന്നിവ മൂലമുണ്ടാകുന്ന മരണകാരണമായ പ്രത്യാഘാതങ്ങള്‍ (ന്യുമോണിയ, വയറിളക്കം, മസ്തിഷ്‌ക ജ്വരം) എന്നിവയ്‌ക്കെതിരെയുള്ള ഏക പ്രതിരോധ മാര്‍ഗമാണ് പ്രതിരോധ കുത്തിവയ്പ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എം.ആര്‍ പ്രതിരോധ കുത്തിവയ്പ് സൗജന്യമായി ലഭിക്കും. കുട്ടിയെ പ്രതിരോധ കുത്തിവയ്പിനായി കൊണ്ടുപോകുമ്പോള്‍ ഇമ്മ്യൂണൈസേഷന്‍/മതര്‍ ആന്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡ് ഒപ്പം കരുതണം. പ്രതിരോധ കുത്തിവയ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരില്‍ നിന്ന് ലഭിക്കും.
മീസില്‍സ്-റുബെല്ല പ്രതിരോധ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി. യോഗത്തില്‍ ഡെപ്യുട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, ആരോഗ്യ, സാമൂഹ്യനീതി, പോലീസ്, വൈദ്യുതി, തദ്ദേശഭരണ വകുപ്പുകളിലെയും മെഡിക്കല്‍ കോളേജുകളിലെയും ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രീഷ്യന്‍സ്, ജെ.സി.ഐ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!