സനയുടെ ഹൃദയം എവിടെ…? കേസ് തെളിയാതിരിക്കാന്‍ ഫോറന്‍സിക് ലാബില്‍ നിന്നും ഹൃദയം മാറ്റി

യുവതിയുടെ മരണത്തിന്റെ ദുരൂഹത പുറത്തു വരാതിരിക്കാന്‍ ഫോറന്‍സിക് ലാബില്‍നിന്നു ഹൃദയം മാറ്റിയെന്ന് സൂചന. രണ്ടു ലാബുകളിലെ പരിശോധനാഫലത്തിലും വിചിത്രമായ കണ്ടെത്തലുകളാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യത്തേ പരിശോധനയില്‍ ലഭിച്ച വിവരം അനുസരിച്ച് ഹൃദയം ഒരു പുരുഷന്റേതാണെങ്കില്‍ രണ്ടാമത്തേതില്‍ വൃദ്ധയുടെ ഹൃദയമെന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. യുവതിയുടെ ഹൃദയത്തിനെന്തു സംഭവിച്ചെന്ന് ഉത്തരമില്ലാത്ത ചോദ്യമായി മാറിയിരിക്കുന്നു. അഞ്ചു വര്‍ഷം മുമ്പു നടന്ന സനം ഹസന്റെ മരണത്തെക്കുറിച്ചുള്ള സി.ബി.ഐ. അന്വേഷണം വഴിമുട്ടിയ സാഹചര്യമാണ് ഇപ്പോള്‍.അന്ധേരി സ്വദേശിനിയായ സനം ഹസ(19) പുനെ സിംബോസിസ് കോളജില്‍ ഫാഷന്‍ ഡിെസെനിങ് ആന്‍ഡ് കമ്യുണിക്കേഷന്‍സ് കോഴ്‌സില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. സനം ഹസയുടെ ഹൃദയം മാറ്റിയാണു കേസ് അട്ടിമറിച്ചിരിക്കുന്നത്. കലീന ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനയില്‍ ഹൃദയം പുരുഷന്റേതെന്നു കണ്ടെത്തിയിരുന്നു. ശേഷം ഹൈദരാബാദ് ലാബില്‍ നടന്ന പരിശോധനയിലാണു സ്ത്രീയുടേതാണെന്ന തെളിവു ലഭിക്കുന്നത്. പെണ്‍കുട്ടിയുടെ ഹൃദയം കിട്ടാത്തതിനാല്‍ മറ്റു ശാസ്തീയ പരിശോധനയ്‌ക്കോ മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം തേടാനോ സി.ബി.ഐയ്ക്കു സാധിക്കുന്നില്ല. 2012 ഒക്ടോബര്‍ മൂന്നിനാണ് സനം ഹസ മരിക്കുന്നത്. പഠനത്തോടൊപ്പം തന്നെ ഒരു വസ്ത്രശാലയില്‍ പാര്‍ടൈം ആയി ജോലിയും ചെയ്താണ് സനം തന്റെ പഠന ചിലവുകള്‍ നടത്തിയിരുന്നത് . ഹോസ്റ്റലില്‍ താമസിച്ചിരുന്ന യുവതി സഹപാഠികള്‍ക്കൊപ്പം തന്റെ പത്തൊന്‍പതാം പിറന്നാള്‍ വിമാന്‍നഗറിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ ആഘോഷിച്ചിരുന്നു. പിറ്റേദിവസം രാവിലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാരങ്ങ ജ്യൂസു കഴിച്ചു ഛര്‍ദിച്ചാണ് മരിച്ചതെന്നായിരുന്നു കൂട്ടുകാരുടെ മൊഴി. എന്നാല്‍, യുവതി മദ്യപിച്ചിരുന്നെന്നും ഹൃദയത്തില്‍ 70 ശതമാനം രക്ത തടസമുണ്ടായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കൂടാതെ ലൈംഗിക ബന്ധത്തിനിരയായെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, മാതാപിതാക്കളായ ലെയ്ഖ് സിയ ഹസനും നജീനയും തങ്ങളുടെ കുട്ടി മദ്യപിക്കില്ലെന്നും ഹൃദയത്തിനു തകരാറില്ലെന്നും അറിയിച്ചു. സംഭവത്തിനു തൊട്ടു മുമ്പു കോളജില്‍ സംഘടിപ്പിച്ച 12 ദിവസം നീണ്ട ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സനം പങ്കാളിയായിരുന്നു. തലേദിവസം ജിമ്മില്‍ കാര്‍ഡിയോ എക്െസെസും നടത്തി. ഈ കണ്ടെത്തല്‍ തള്ളിയ അവര്‍ ഹൃദയത്തിന്റെ ഡി.എന്‍.എ പരിശോധന ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കലീന ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. ഇതിന്റെ ഫലം വന്നതോടെ പോലീസ് കേസ് അട്ടിമറിക്കുന്നതായി ബോധ്യപ്പെട്ടു. ഇതു വന്‍ വിവാദമയുര്‍ത്തിയതോടെ അന്വേഷണം സി.ബി.ഐക്കു കൈമാറി.കേസിന് പുതിയ വഴിത്തിരിവായി ഇത് മാറി. വെര്‍സോവ കബര്‍സ്ഥാനില്‍നിന്നു ശരീരാവയവങ്ങള്‍ മാന്തിയെടുക്കാനുള്ള നീക്കത്തെ പള്ളിയുടെ ഭാരവാഹികള്‍ എതിര്‍ത്തെങ്കിലും 2016 ഓഗസ്റ്റില്‍ കോടതിയുടെ അനുമതിയോടെ മൃതശരീരം പുറത്തെടുത്തു. പല്ലുകളും അസ്ഥികളും മറ്റു ശരീരാവശിഷ്ടങ്ങളും പെണ്‍കുട്ടിയുടേതാണെന്നു കഴിഞ്ഞ ജനുവരിയില്‍ നടന്ന ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കൂടുതല്‍ തെളിവിനായി ആന്തരികാവയവങ്ങള്‍ ഹൈദരബാദിലെ ലാബിലേക്ക് അയയ്ക്കുകയായിരുന്നു. വൃക്കയും പ്ലീഹയും കരളും സനത്തിന്റേതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെങ്കിലും ഹൃദയം ഒരു വൃദ്ധയുടേതാണെന്ന് മനസിലായി. മകളുടെ മരണത്തില്‍ തകര്‍ന്നുപോയ മാതാപിതാക്കള്‍ക്ക് പുതിയ വെളിപ്പെടുത്തല്‍ അത്ഭുതമുണ്ടാക്കുന്നവയായിരുന്നു. പ്രബലരുടെ കൈകള്‍ കൊലപാതകത്തിനു പിന്നിലുണ്ടെന്ന സംശയം ബലപെടുത്തുന്ന രീതിയിലുള്ളതാണ് പുതിയ കണ്ടെത്തല്‍ . സനയുടെ ഹൃദയം എവിടെ എന്ന ചോദ്യത്തിനു മുന്നില്‍ കുഴയുകയാണ് അന്വേഷണ ഏജന്‍സി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു