Trending Now

സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 01/04/2025 )

Spread the love

സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി
:അഭിമാനമായി തിരുവനന്തപുരം ആർസിസി

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. ആർസിസിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗമാണ് നേപ്പാൾ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സർജറി നടത്തിയത്. ഇടത് അഡ്രീനൽ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീർണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സർജറി വിജയകരമായി നടത്തിയ ആർസിസിയിലെ മുഴുവൻ ടീം അംഗങ്ങളെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ആർസിസിയിലെ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയെ പീഡിയാട്രിക് ഓങ്കോസർജറിയുമായി സംയോജിപ്പിച്ചത് കേരളത്തിലെ സർക്കാർ മേഖലയിലും ഒരുപക്ഷേ, രാജ്യത്തെ വളരെ ചുരുക്കം ആശുപത്രികളിലും ഒഴിച്ചാൽ പീഡിയാട്രിക് കാൻസർ സർജറിക്കുള്ള ആദ്യ സംരംഭമാണ്. റോബോട്ടിക് സർജറിയുടെ ഈ വിജയം പീഡിയാട്രിക് ഓങ്കോളജി ഉൾപ്പെടെയുള്ള സങ്കീർണമായ ശസ്ത്രക്രിയകൾ നടത്താനുള്ള സ്ഥാപനത്തിന്റെ ശേഷി വർധിപ്പിക്കുന്നു. ഈ ചികിത്സ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് പോലും സഹായകരമാകും.

സംസ്ഥാനത്ത് ഈ സർക്കാരിന്റെ കാലത്താണ് സർക്കാർ മേഖലയിൽ ആദ്യമായി ആർസിസിയിൽ കാൻസറിന് റോബോട്ടിക് സർജറി ആരംഭിച്ചത്. തുടർന്ന് മലബാർ കാൻസർ സെന്ററിലും റോബോട്ടിക് സർജറി ആരംഭിച്ചു. ഇത് സംസ്ഥാനത്തിനകത്ത് പൊതുമേഖലാ ആരോഗ്യ സംരക്ഷണത്തിൽ ഒരു സുപ്രധാന നാഴികക്കലായി അടയാളപ്പെടുത്തി. 30 കോടി രൂപ വീതം ചെലവിൽ റോബോട്ടിക് സംവിധാനം സ്ഥാപിച്ചതോടെ നൂതന റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനങ്ങളുള്ള ഇന്ത്യയിലെ തിരഞ്ഞെടുത്ത സർക്കാർ സ്ഥാപനങ്ങളിൽ ആർസിസിയും എംസിസിയും സ്ഥാനം പിടിച്ചു.

കൃത്യതയ്ക്കും മികച്ച ഫലത്തിനും പേരുകേട്ട റോബോട്ടിക് സർജറിയ്ക്ക് രോഗിയുടെ വേദന കുറയ്ക്കുക, രക്തസ്രാവം കുറയ്ക്കുക, വേഗത്തിലുള്ള രോഗമുക്തി എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങളുണ്ട്.

ഡോ. ഷാജി തോമസിന്റെ നേതൃത്വത്തിലുള്ള സർജിക്കൽ ടീമിൽ ഡോ. ശിവ രഞ്ജിത്ത്, ഡോ. അശ്വിൻ, ഡോ. ദിനേശ്, ഡോ. മേരി തോമസിന്റെ നേതൃത്വത്തിലുള്ള അനസ്‌തേഷ്യ ടീം, ഹെഡ് നഴ്സ് ഇന്ദുവിന്റെ നേതൃത്വത്തിലുള്ള റോബോട്ടിക് തിയേറ്റർ നഴ്‌സിംഗ് വിഭാഗം അഞ്ജലി, അനില, രമ്യ, എൻജിനീയർ പൂജ, ജീന, വകുപ്പ് മേധാവി ഡോ. പ്രിയയുടെ നേതൃത്വത്തിലുള്ള പീഡിയാട്രിക് ഓങ്കോളജി ടീം എന്നിവരുടേയും ഡിപ്പാർട്ട്മെന്റിന്റെയും പൂർണ പിന്തുണയോടും പരിചരണത്തോടും കൂടിയാണ് കീമോതെറാപ്പിയും ശസ്ത്രക്രിയയും ഉൾപ്പെടെയുള്ള മുഴുവൻ ചികിത്സയും നടത്തിയത്.

ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഏപ്രിൽ 1 ന്

 

കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഏപ്രിൽ 1 ന് വൈകിട്ട് 5 മണിക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ അഡ്വ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. ചലച്ചിത്ര താരവും കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ മുഖ്യാതിഥിയായിരിക്കും. സാസ്കാരിക കാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, സാസ്കാരിക കാര്യ വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ കളക്ടർ അനുകുമാരി സാംസ്കകാരിക കാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി രജനി എം എന്നിവർ പങ്കെടുക്കും.

മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബി.എം ശ്രീലത, കെ ജയപാൽ, എം.എസ് സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിക്കും. ബാലഭവൻ അധ്യാപകരുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.

രണ്ടു മാസക്കാലത്തെ ക്ലാസുകളിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ, എം.പി ജോൺ ബ്രിട്ടാസ്, മുൻ എം.പി എ സമ്പത്ത്, ഡോ ദിവ്യ എസ് അയ്യർ, കവിയും എഴുത്തുകാരനുമായ വിനോദ് വൈശാഖി, ചലച്ചിത്ര നടി വിന്ദുജ മേനോൻ, സൈക്യാട്രിസ്റ്റ് അരുൺ ബി.നായർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു എന്നിവർ കുട്ടികളുമായുള്ള മുഖാമുഖം പരിപാടിയിൽ വിവിധ വിഷയങ്ങളിൽ സംവദിക്കും. വയോജന സദസ്, പാരന്റ്സ് ഡേ, ഫുഡ് ഫെസ്റ്റ്, ടോയ് ഫെസ്റ്റ്, ബാലസാഹിത്യ പുസ്തകമേള എന്നീ പരിപാടികളും ഉണ്ടായിരിക്കും.

യുവജനങ്ങൾക്കിടയിലെ ലഹരി ഉപയോഗവും വർദ്ധിച്ചുവരുന്ന അക്രമ വാസനയും നിരീക്ഷിക്കാൻ ‘ തിങ്ക് ടാങ്ക് ’

 

ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമ വാസനയും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഒരു ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരി വസ്തുക്കളുടെ വിൽപ്പന, ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് സുരക്ഷിതമായി സർക്കാരിനെ അറിയിക്കാൻ സഹായിക്കുന്ന വെബ് പോർട്ടൽ സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവതലമുറയിൽ രാസലഹരി ഉൾപ്പടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം, അക്രമണോത്സുകത തുടങ്ങിയ വിപത്തുകളെ ചെറുക്കാൻ വിദ്യാർത്ഥി യുവജന സംഘടനകളുടെയും സിനിമാ സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അദ്ധ്യാപക-രക്ഷാകർതൃ സംഘടനകളുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും അഭിപ്രായം സ്വരൂപിച്ച് കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തെയാകെ ഉത്കണ്ഠപ്പെടുത്തുന്ന ഗൗരവതരമായ രണ്ടു വിഷയങ്ങളാണ് കുട്ടികളിലെ വർദ്ധിച്ചുവരുന്ന അക്രമണോത്സുകതയും മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗവും. ഇതിനെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ, അതുകൊണ്ടുമാത്രം കാര്യമായില്ല. ഭൗതിക കാരണങ്ങൾ മാത്രമല്ല, സാമൂഹിക – മാനസിക കാരണങ്ങൾ കൂടിയുണ്ട് ഇവയ്ക്കു പിന്നിൽ. അതുകൊണ്ടുതന്നെ ഇവയെ വേരോടെ അറുത്തുനീക്കാൻ ഭരണനടപടികൾക്കൊപ്പം സാമൂഹികമായ ഇടപെടലുകളും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിമാനങ്ങളിലൂടെയും കപ്പലുകളിലൂടെയും കൊണ്ടിറക്കുന്ന മയക്കുമരുന്നുകൾ നമ്മുടെ സംസ്ഥാനത്തിന്റെ അതിർത്തി കടന്ന് ഇവിടേക്കു വരുന്നതു തടയാൻ കഴിയണം. അതിനാവശ്യമായ ഭരണനടപടികൾ ഉണ്ടാവും. അവ ഉണ്ടാകുന്നുണ്ട് എന്നത് കണക്കുകളിൽ നിന്നുതന്നെ വ്യക്തമാണ്. കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ 2025 ഫെബ്രുവരി 10ന് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2024 ൽ 25,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇത് 2023ൽ 16,100 കോടിയായിരുന്നു. ദേശീയ തലത്തിൽ ഒരു വർഷക്കാലയളവിൽ 55 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കേരളത്തിൽ ഇതു ഇത്ര വലിയ തോതിലില്ല. ഇവിടെ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 10 കോടിക്കു താഴെയാണ്. മയക്കുമരുന്നിന്റെ ഇവിടേക്കുള്ള വരവിന്റെ തോത് കുറവായതു തന്നെയാണ് ഇതിനു പിന്നിലെ ഘടകം. ഇത് ഇങ്ങനെ നിൽക്കുന്നത്, ഇവിടെ കർക്കശമായ നടപടികളാണ് ഉണ്ടാവുന്നത് എന്നതു മയക്കുമരുന്നു ലോബിക്ക് കൃത്യമായി അറിയാവുന്നതു കൊണ്ടുതന്നെയാണ്. കർക്കശ നടപടികളുടെ മറ്റൊരു തെളിവാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാ നിരക്ക് കേരളത്തിലാണ് എന്ന വസ്തുത. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ ശിക്ഷാനിരക്ക് 98.19 ശതമാനമാണ്. ദേശീയ ശരാശരി 78.1 ശതമാനമാണ്. ഇതുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാന സർക്കാർ ശക്തമായി തന്നെ തുടരും.

ഇതേപോലെയാണ് അക്രമണോത്സുകതയുടെ കാര്യവും. കുട്ടികളിൽ മയക്കുമരുന്നുകളിലേക്കും ആയുധങ്ങളിലേക്കും തിരിയുന്ന മാനസികാവസ്ഥ രൂപപ്പെടുന്നതിന്റെ സാമൂഹികവും മാനസികവുമായ കാരണങ്ങൾ കണ്ടെത്താൻ കഴിയണം. കൂട്ടുകുടുംബങ്ങൾ തകർന്ന് ന്യൂക്ലിയർ കുടുംബങ്ങളുണ്ടായപ്പോൾ തലമുറകളിലൂടെ അതുവരെ പകർന്നുകിട്ടിയിരുന്ന സൽക്കഥകളും അവയിലെ മൂല്യസത്തകളും കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ടു. വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടിയെ സമപ്രായക്കാർ പോലുമല്ലാത്ത മയക്കുമരുന്ന് ഏജന്റുമാർ തങ്ങളുടെ സ്വാധീനത്തിലാക്കുന്നത്. അക്രമവാസന പ്രോത്സാഹിപ്പിക്കുന്ന റീലുകളും സിനിമകളും സഭ്യേതരമായ ദൃശ്യങ്ങളും അവർക്ക് അപ്രാപ്യമാവണം. അറിവു പകർന്നുകിട്ടുന്ന സൈറ്റുകളിലേക്കേ അവർ കടന്നുചെല്ലുന്നുള്ളൂ എന്നുറപ്പുവരുത്തണം.

നിയമം കർശനമായി നടപ്പാക്കുമ്പോൾ തന്നെ ഫസ്റ്റ് ടൈം ഒഫെൻഡേഴ്‌സ് ആയിട്ടുള്ള കുട്ടികളോട് നിയമപരമായിരിക്കെത്തന്നെ മനുഷ്യത്വപരം കൂടിയായ സമീപനം സ്വീകരിക്കാൻ കഴിയണം. മയക്കുമരുന്നുകളുടെയും മറ്റും ഉപയോഗഫലമായി ലൈംഗിക അക്രമങ്ങൾക്ക് വിധേയരായിട്ടുള്ള കുട്ടികൾ ഇക്കാര്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്. അത്തരം അക്രമങ്ങൾ ജീവിതത്തിന്റെ അവസാനമല്ല എന്നും ഏത് പ്രതികൂല സാഹചര്യത്തെയും നമുക്ക് അതിജീവിക്കാൻ കഴിയും എന്നുമുള്ള വിശ്വാസം അവരിൽ വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ മുന്നോട്ടു വച്ച നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കണം. ഏപ്രിൽ-മെയ് മാസങ്ങളിൽ ആവശ്യമായ പ്രവർത്തനങ്ങളൊക്കെ നടത്തി ജൂണിൽ അക്കാദമിക വർഷം ആരംഭിക്കുമ്പോൾ വിപുലമായ തോതിൽ അക്കാദമിക് സ്ഥാപനങ്ങളിലും നമ്മുടെ എല്ലാ വിദ്യാലയങ്ങളിലും ഈ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയേണ്ടതായിട്ടുണ്ട്.

ലഹരിവസ്തുക്കളുടെ വിൽപ്പന, ഉപയോഗം തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് രഹസ്യമായി കൈമാറാൻ സഹായിക്കുന്ന ഒരു വെബ് പോർട്ടൽ സജ്ജീകരിക്കും. വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ ഐഡന്റിറ്റി ഒരുതരത്തിലും വെളിപ്പെടുത്തേണ്ടതില്ല. നിലവിൽ ഇതിനായുള്ള വാട്‌സ്ആപ്പ് നമ്പർ ഉണ്ട് (9497979794, 9497927797). ഏപ്രിൽ മധ്യത്തോട് കൂടി ഇതിന്റെ വിപുലമായ ആക്ഷൻ പ്ലാൻ തയ്യാറാക്കി നാടിന് മുന്നിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

യോഗത്തിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ ഉന്നയിച്ച നിർദേശങ്ങൾ:

 

Ø അധ്യാപക-വിദ്യാർത്ഥി ജാഗ്രതാ സമിതി എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണം. കോളേജുകളിലും വിദ്യാലയങ്ങളിലും സ്റ്റുഡന്റ് ഗൈഡൻസ് സപ്പോർട്ട് പ്രോഗ്രാം വേണമെന്ന നിർദേശവുമുയർന്നു.

Ø വിദ്യാർഥികളിൽ കായികക്ഷമത വികസിപ്പിക്കിന്നത്തിനുള്ള പദ്ധതികൾ രൂപീകരിക്കണം.

Ø വീടും വിദ്യാലയവും ചേർന്ന് കുട്ടികയുടെ വ്യക്തിത്വം വികസിപ്പിക്കുന്ന സംയുക്ത ചുമതലയായി ഹോം ചാർട്ടർ രൂപപ്പെടുത്തണം.

Ø എൻ.എസ്.എസ്, സ്‌കൗട്ട്, എസ്.പി.സി തുടങ്ങിയ വോളണ്ടിയർമാരെ ഉൾപ്പെടുത്തി മെന്ററിംഗ് ശൃംഖല ഉണ്ടാക്കുക.

Ø ട്യൂഷൻ സെന്ററുകളും കോച്ചിംഗ് സെന്ററുകളും നിരീക്ഷണത്തിൽ കൊണ്ടുവരണം.

Ø റാഗിങ്, സമ്മർദം തുടങ്ങിയ പ്രശ്നങ്ങൾ മറികടക്കാൻ എസ്.പി.സി ഗ്രൂപ്പുകൾ, ഹെൽത്ത് ക്ലബ്ബുകൾ, ലൈഫ് സ്‌കിൽ പരിശീലനം എന്നിവ ഏകോപിച്ച് സ്ഥിരം സഹായസംവിധാനം ഓരോ സ്‌കൂളിലും ഉറപ്പാക്കണം

Ø വിദ്യാർഥികളിൽ നിന്നു വരുന്ന പരാതികൾ പരിശോധിക്കാൻ സ്പെഷ്യൽ മോണിറ്ററിംഗ് ടീം എല്ലാ കലാലയങ്ങളിലും ഉണ്ടാവണം.

Ø അധ്യാപകരും അലുമിനിയും യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്ന സുഹൃത് സമിതികൾ രൂപീകരിച്ച് വിദ്യാർഥികൾക്ക് മാനസിക, അക്കാദമിക പിന്തുണ നൽകുന്ന സംവിധാനം സ്‌കൂളുകളിൽ ഉണ്ടാവണം.

Ø പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയുക്തമായി ബ്രിഡ്ജ് കോഴ്സുകളും ഇൻഡക്ഷൻ പ്രോഗ്രാമുകളും സംഘടിപ്പിക്കണം.

Ø വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ ലഹരിവിരുദ്ധ ക്യാമ്പെയിൻ ക്യാമ്പസുകളിലും പൊതു ഇടങ്ങളിലും നടത്തണം.

Ø ആറുമാസത്തിലൊരിക്കൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള മെഡിക്കൽ ചെക്കപ്പ് നടത്തണം.

Ø കുട്ടികൾ കൂടുതൽ സമയം മൊബൈൽഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമൂലമുള്ള സ്‌ക്രീൻ അഡിക്ഷൻ ഒഴിവാക്കാൻ വേണ്ട പരിപാടികൾ ആവിഷ്‌കരിക്കണം.

Ø ലഹരിയ്ക്ക് അടിമയായവരെ റീഹാബിലിറ്റേറ്റ് ചെയ്ത ശേഷം അവരെ പൊതുസമൂഹത്തോടൊപ്പം ഇണക്കിച്ചേർക്കുന്നതിന് വേണ്ട പിന്തുണാ സംവിധാനം ഒരുക്കണം.

Ø 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെയാണ് കൂടുതലും ലഹരിമരുന്ന് കച്ചവടക്കാർ ക്യാരിയേഴ്സ് ആക്കി മാറ്റുന്നത്. അവരുടെ കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ ചെലുത്തണം. അവർക്ക് കൗൺസിലിങ്ങും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മറ്റു സംവിധാനങ്ങളും ഉറപ്പുവരുത്തണം.

Ø ടൂറിസം മേഖലയിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, മോണിറ്ററിങ് ശക്തിപ്പെടുത്തണം.

 

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, എം ബി രാജേഷ്, വി ശിവൻകുട്ടി, വീണാ ജോർജ്, ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുൻ ചീഫ് സെക്രട്ടറി വി വേണു, വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിദ്യാർത്ഥി-യുവജന സംഘടനകളുടെയും സിനിമാ സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നു : മന്ത്രി കെ എൻ ബാലഗോപാൽ

2024-25 സാമ്പത്തിക വർഷത്തെ മൊത്തം സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ട്രഷറിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം മാർച്ച് 29ന് സംസ്ഥാന, തദ്ദേശ സ്വയംഭരണ പദ്ധതി ചെലവുകൾ 28,039 കോടി കടന്നു. സംസ്ഥാന പദ്ധതി ചെലവ് 18,705.68 കോടി രൂപയും (85.66 ശതമാനം), തദ്ദേശസ്ഥാപന പദ്ധതി ചെലവ് 9333.03 കോടി (110 ശതമാനം) രൂപയും കടന്നു.

രണ്ടു ട്രില്യൺ ബജറ്റിലേക്ക് കേരളം എത്തുന്നുവെന്നതിനെ സാധൂകരിക്കുന്നതാണ് ഈ സാമ്പത്തിക വർഷത്തെ കണക്കുകൾ. സംസ്ഥാനത്തെ പദ്ധതി ചെലവിൽ ഒരു വെട്ടികുറയ്ക്കലും ഉണ്ടായിട്ടില്ലെന്ന് വർഷാന്ത്യ കണക്കുകൾ വ്യക്തമാക്കുന്നു. അതുപോലെ ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണ പദ്ധതി ചെലവാണ് ഇത്തവണ നടപ്പിലായത്. പദ്ധതികൾ ചുരുക്കുന്നു എന്ന ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ പ്രവർത്തനമെന്ന് മന്ത്രി പറഞ്ഞു.

2023 – 24ൽ സംസ്ഥാന പദ്ധതി ചെലവ് 80.52 ശതമാനമായിരുന്നു. തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 84.7 ശതമാനവും. 2022 – 23ൽ സംസ്ഥാന പദ്ധതി ചെലവ് 81.8 ശതമാനവും തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 101.41 ശതമാനവുമായിരുന്നു. 2024-25 വർഷത്തെ വാർഷിക ചെലവ് ഏകദേശം 1.75 ലക്ഷം കോടി രൂപ കവിഞ്ഞു. മാർച്ചിൽ മാത്രം 26,000 കോടി രൂപയിൽ അധികമാണ് ചെലവിട്ടതെന്ന് മന്ത്രി വിശദമാക്കി.

പ്രാഥമിക കണക്കുകൾ പ്രകാരം തനത് വരുമാനം ഒരുലക്ഷം കോടിയിലേക്ക് എത്തുന്നു. തനത് നികുതി വരുമാനം 84,000 കടക്കുമെന്നാണ് സൂചന. പുതുക്കിയ അടങ്കലിൽ 81,627 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. നികുതിയേതര വരുമാനം മാർച്ച് 27 വരെയുള്ള അനുമാനകണക്കിൽ 15,632 കോടി രൂപയായെന്ന് മന്ത്രി പറഞ്ഞു..

വിവിധ ഇനങ്ങൾക്ക് ഈവർഷം നൽകിയ തുക

Ø ക്ഷേമ പെൻഷൻ 13,082 കോടി (ബജറ്റിനെക്കാൾ 2053 കോടി അധികം)

Ø കാസ്പിന് 979 കോടി (ബജറ്റിനെക്കാൾ 300 കോടി അധികം)

Ø സർക്കാർ ആശുപത്രികൾക്ക് അവശ്യ മരുന്നുകൾ വാങ്ങി നൽകിയതിന് മെഡിക്കൽ സർവീസസ് കോർപറേഷന് 607 കോടി. (ബജറ്റിനേക്കാൾ 251 കോടി അധികം)

Ø റേഷൻ സബ്സിഡിക്ക് 1,012 കോടി (ബജറ്റിനെക്കാൾ 74 കോടി അധികം)

Ø കെഎസ്ആർടിസിക്ക് 1,612 കോടി. (ബജറ്റിനെക്കാൾ 676 കോടി അധികം)

Ø ജലജീവൻ മിഷന് 952 കോടി. (ബജറ്റിനെക്കാൾ 401 കോടി അധികം)

Ø ലൈഫ് മിഷന് 749 കോടി. പുറമെ പിഎഎവൈ അർബൻ പദ്ധതിക്ക് 61 കോടി നൽകി.

Ø ഉച്ച ഭക്ഷണ പദ്ധതിക്ക് 759 കോടി.

Ø നെല്ല് സംഭരണത്തിന് 558 കോടി. (ബജറ്റിലെ മുഴുവൻ തുകയും അനുവദിച്ചു)

Ø വിപണി ഇടപെടലിന് 489 കോടി. (ബജറ്റിനെക്കാൾ 284 കോടി അധികം)

Ø എസ് സി/ എസ് ടി/ഒ ബി സി/ ഒ ഇ സി/ മൈനോറിറ്റി സ്‌കോളർഷിപ്പുകൾക്കായി 1429 കോടി രൂപ. (മുൻകാല കുടിശികകളെല്ലാം തീർത്തു. ആവശ്യപ്പെട്ട തുക ലഭ്യമാക്കി)

Ø ആശ വർക്കേഴ്സിന് സംസ്ഥാന സഹായമായി 211 കോടി. (ബജറ്റിനെക്കാൾ 23 കോടി രൂപ അധികം)

Ø ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പ്രതിഫലമായി 240 കോടി

Ø എൻഎച്ച്എമ്മിന് സംസ്ഥാന വിഹിതമായി 425 കോടി. (ബജറ്റിനെക്കാൾ 60 കോടി അധികം)

Ø അയ്യൻകാളി തൊഴിലുറപ്പിൽ വേതനമായി 160 കോടി.

Ø സ്‌കൂൾ പാചക തൊഴിലാളി വേതനത്തിന് 379 കോടി.

Ø പുഞ്ച സബ്സിഡി 44 കോടി. (ബജറ്റിനെക്കാൾ 29 കോടി അധികം)

Ø സ്‌കൂൾ യുണിഫോം പദ്ധതിക്ക് 144 കോടി.

Ø ഇൻകം സപ്പോർട്ട് സ്‌കീമുകൾക്ക് 68 കോടി.

Ø ഗ്രാമീണ തൊഴിലുറപ്പിന്റെ സാധന സാമഗ്രി ചെലവിനായി 614 കോടി.

Ø കൊച്ചി മെട്രോയ്ക്ക് 439 കോടി നൽകി. (ബജറ്റിൽ വകയിരുത്തൽ ഉണ്ടായിരുന്നില്ല)

Ø കെഎസ്ഇബിക്ക് 495 കോടി. (ബജറ്റിൽ വകയിരുത്തൽ ഉണ്ടായിരുന്നില്ല)

എല്ലാ മേഖലയിലും ബജറ്റിനേക്കാൾ അധികം തുക ലഭ്യമാക്കാനും വകയിരുത്തൽ ഇല്ലാത്ത ചെലവുകളും അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞു. ജീവനക്കാരുടെയും അധ്യാപകരുടെയും ഡി എ കുടിശിക 3 ശതമാനം അനുവദിച്ചു. സർവീസ് പെൻഷൻകാരുടെ ഒരു ഗഡു ക്ഷാമാശ്വാസവും അനുവദിച്ചു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡുവായ 600 കോടി രൂപ വിതരണം ചെയ്തു. ജീവനക്കാരുടെ ഡി എ കുടിശികയുടെ രണ്ടു ഗഡുക്കളുടെ ലോക്ക് ഇൻ പീരിയഡ് ഒഴിവാക്കി. സംസ്ഥാനത്തെ ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം ഉയർത്തി. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശിക 50 ശതമാനം പി എഫിൽ ലയിപ്പിച്ചു. ക്ഷേമ പെൻഷൻ കുടിശിക രണ്ടു ഗഡു വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡു ഈ സാമ്പത്തിക വർഷം നൽകുമെന്നും മന്ത്രി പറഞ്ഞു.

 

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം ചേർന്നു

2026-ലെ പൊതുതിരഞ്ഞെട്ടപ്പിന് മുന്നോടിയായി വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനും നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 1 അടിസ്ഥാനമാക്കി സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം നടത്തുന്നതിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുമായി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ യോഗം ചേർന്നു.

മാർച്ച് 6 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയ്ക്ക് ശേഷം ഫോം 6, 6എ, 7, 8 എന്നിവയിലായി 2 ലക്ഷത്തിലധികം ഫോമുകൾ ലഭ്യമായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മാർച്ച് 28 ലെ കണക്കനുസരിച്ച് കേരളത്തിൽ 2,78,08,252 വോട്ടർമാരാണുള്ളത്.

2026-ലെ നിയമസഭാ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശാനുസരണം സംസ്ഥാനമൊട്ടാകെ പ്രത്യേക ശുദ്ധീകരണ യജ്ഞം തുടങ്ങി. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ 25,409 പോളിംഗ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടക്കുന്നത്.

അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായി ജില്ലാ നിയമസഭാ മണ്ഡല തലത്തിൽ യോഗം നടത്തി. രാഷ്ട്രീയ പാർട്ടികളുമായി ജില്ലാ തലത്തിൽ 26 യോഗങ്ങളും നിയമസഭാ തലത്തിൽ 167 യോഗങ്ങളും കൂടുകയുണ്ടായി. ഓരോ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫീസറും അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നിയമിക്കുന്ന ബി.എൽ.എ. മാരും യോഗം ചേർന്ന് വോട്ടർ പട്ടിക സൂക്ഷ്മ പരിശോധന നടത്തി വരുന്നു. 21,001 പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേർന്നു കഴിഞ്ഞു.

പോളിംഗ് സ്റ്റേഷൻ തലത്തിൽ ബി.എൽ.ഒ. – ബി.എൽ.എ. മീറ്റിംഗ് കൂടുന്നതിന്റെ അവസാന

തീയതി ഏപ്രിൽ 15 വരെ ദീർഘിപ്പിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരണം ഏപ്രിൽ 4 ന് നടക്കും. കരട് പട്ടിക ഏപ്രിൽ 8 ന് പ്രസിദ്ധീകരിക്കും. വാദങ്ങൾക്കും ആക്ഷേപങ്ങൾക്കുമുള്ള സമയ പരിധി ഏപ്രിൽ 8 മുതൽ 24 വരെയാണ്. അന്തിമ പട്ടിക മേയ് 5 ന് പ്രസിദ്ധീകരിക്കും.

 

ഏപ്രില്‍ 4,5 തീയതികളില്‍ ഇ-ചെലാന്‍ അദാലത്ത്

 

പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ -ചെലാന്‍ പിഴ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കായി ഏപ്രില്‍ 4,5 തീയതികളില്‍ ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നു.

വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലീസ് വകുപ്പും മോട്ടോര്‍വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ -ചലാന്‍ പിഴകളില്‍ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തതും നിലവില്‍ ബഹു. കോടതി മുന്‍പാകെ അയച്ചിട്ടുള്ളതുമായ ചെല്ലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ളവ പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിലേക്കുമായി തിരുവനന്തപുരം സിറ്റി പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്റ് വിഭാഗം) സംയുക്തമായി ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം പട്ടത്തുള്ള ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ വച്ച് 2025 ഏപ്രില്‍ 4, 5 തീയതികളില്‍ സംഘടിപ്പിച്ചിരിക്കുന്ന അദാലത്തില്‍ രാവിലെ 10.00 മണി മുതല്‍ വെകിട്ട് 5.00 മണി വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ അപേക്ഷ നല്‍കി പിഴ ഒടുക്കാവുന്നതാണ്.
അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9497930014 ( പോലീസ്) 9567370036 ( മോട്ടോര്‍ വാഹന വകുപ്പ്) എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!