
ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് കേരളത്തില്‍ തുടക്കം .സി.പി. ഐ (എം) സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ ചെങ്കൊടി ഉയർന്നു.
കയ്യൂരിൽനിന്ന് ആരംഭിച്ച പതാകാജാഥയും വയലാറിൽനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും ശൂരനാട്ടുനിന്നുള്ള കൊടിമരജാഥയും കൊല്ലത്തെ 23 രക്തസാക്ഷി മണ്ഡപങ്ങളിൽനിന്നുള്ള ദീപശിഖാ പ്രയാണവും സംഗമിച്ചു .മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മേളനപതാക ഉയർത്തി.പ്രതിനിധി സമ്മേളനം ഇന്ന് മുതല്‍ തുടങ്ങും.
നവ കേരള രേഖ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.പ്രതിനിധി സമ്മേളന നഗരിയായ കൊല്ലം ടൗൺ ഹാളിൽ കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പതാക ഉയർത്തും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന. സി പി ഐ എം കോ ഓർഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏഴിന് പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ചയും എട്ടിന് നവ കേരള രേഖയിലുള്ള ചർച്ചയും നടക്കും.
പ്രവർത്തന റിപ്പോർട്ടിനു മേലുള്ള ചർച്ചയ്ക്ക് 8 ന് പാർട്ടി സെക്രട്ടറി മറുപടി പറയും. നവ കേരള രേഖയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയും. പ്രതിനിധി സമ്മേളനത്തിന്റെ പ്രസീഡിയം നിയന്ത്രിക്കുന്നത് കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലനാണ്.