വികസിത രാജ്യത്തിന് അനുയോജ്യമായ വരുമാനം ഓരോ പൗരന്റെയും അവകാശം – കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

 

2047 ൽ ഇന്ത്യ വികസിത രാജ്യമാകണമെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക ശക്തി ജനങ്ങളിലേക്കും എത്തണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. തിരുവനന്തപുരത്ത് കഴക്കൂട്ടം നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമണിൽ (ആർ ഡി എസ് ഡി ഇ കേരള & ലക്ഷദ്വീപ്) പി എം വിശ്വകർമ്മ പദ്ധതി നടപ്പിലാക്കിയതിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ വരുമാനം വർധിപ്പിച്ചാൽ രാജ്യം മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും. വരുമാനം വർധിപ്പിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു .പദ്ധതികൾ ഔദാര്യമല്ലെന്നും പതിറ്റാണ്ടുകളായി തടയപ്പെട്ട അവകാശമാണെന്നുമുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ വാക്കുകൾ അദ്ദേഹം ആവർത്തിച്ചു. വികസിത രാജ്യത്തിന് അനുയോജ്യമായ വരുമാനം ഉണ്ടാവുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്.അതിന് വേണ്ടിയാണ് പി എം വിശ്വകർമ്മ പോലെയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.

രാജ്യത്ത് 20 ലക്ഷം പേർ ഈ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 13000 കോടി രൂപയാണ് അഞ്ച് വർഷത്തേക്ക് ഈ പദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്നത്.ഈ പണം ബോധപൂർവം ഉപയോഗിച്ച് ഉത്പാദനം കൂട്ടണം എന്നതാണ്.ഗുണഭോക്താകളോട് രാജ്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റും, വായ്പയും ശ്രീ ജോർജ്ജ് കുര്യൻ വിതരണം ചെയ്തു. പ

 

രിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്ന പ്രദർശനവും കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്തു. കരകൗശല വിദഗ്ധരുമായി അദ്ദേഹം ആശയ വിനിമയം നടത്തി. മഹാരാഷ്ട്രയിലെ വാർധയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്ത ദേശീയ പി.എം വിശ്വകർമ്മ പരിപാടിയുടെ തത്സമയ പ്രദർശവും വേദിയിൽ നടന്നു. പി എം വിശ്വകർമ്മ പദ്ധതിയിലൂടെ കേരളത്തിലുണ്ടായ നേട്ടങ്ങളും ഫലങ്ങളും സംബന്ധിച്ച റിപ്പോർട്ട് ആർ ഡി എസ് ഡി ഇ കേരള റീജയണൽ ഡയറക്ടർ  യുവരാജ് സി അവതരിപ്പിച്ചു .

 

കേരളത്തിൽ 18,696 പേരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1610 പേർക്ക് പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിച്ചു. 523 ലോണുകൾ അനുവദിച്ചത്തിലൂടെ 5.07 കോടി രൂപ ഗുണഭോക്താകൾക്ക് വിതരണം ചെയ്തിട്ടുണ്ട്.

നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട് ഫോർ വിമൺ പ്രിൻസിപ്പൽഎം. ശരവണ, ആർ ഡി എസ് ഡി ഇ കേരള &ലക്ഷദ്വീപ് ഡെപ്യൂട്ടി ഡയറക്ടർ പി.ജി രാജേന്ദ്രൻ, സംസ്ഥാനതല ബാങ്കിങ് സമിതി കണ്‍വീനര്‍ കെ.എസ്.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.