വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കല്‍ കോളേജില്‍ പിരിച്ചുവിടല്‍

പത്തനംതിട്ട.വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജില്‍ നേഴ്സുമാര്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാമെന്ന് രേഖാമൂലം എഴുതി നല്‍കാന്‍ മാനേജ്മെന്റ് നിര്‍ബന്ധിക്കുന്നതായി പരാതി.ഒരു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ള 18 നേഴ്സുമാരാണ് ഇവിടെ ഉള്ളത്.അവര്‍ക്ക് പതിനായിരം രൂപയായിരുന്നു പ്രതിമാസ ശമ്പളം.സെപ്റ്റംബര്‍ ഒന്നുമുതല്‍ അയ്യായിരം രൂപയ്ക്കു ജോലി ചെയ്തു കൊള്ളാമെന്നും ,ഏതെങ്കിലും സംഘടനയില്‍ അംഗമാകില്ലെന്നും എഴുതി നല്‍കുന്നവര്‍ മാത്രം പിറ്റേന്ന് മുതല്‍ ഹാജരായാല്‍ മതിയെന്ന് ആഗസ്റ്റ്31 ന് ആശുപത്രി പി ആര്‍ ഒ, നേഴ്സിംഗ് ജീവനക്കാരെ വിളിച്ചുകൂട്ടി അറിയിച്ചു.പെട്ടെന്ന് മറ്റൊരു ജോലി സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഉള്ളതിനാല്‍ അഞ്ച് പേര്‍ ഒഴികെ ഉള്ളവര്‍ നാല് ദിവസത്തിനുള്ളില്‍ മാനേജുമെന്റ് നിര്‍ദേശം പാലിച്ചു ജോലിക്ക് കയറി.ഒരാഴ്ച ലിവ് എടുത്തതിനു ശേഷം കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ തയ്യാറായി എത്തിയ പെരുനാട് സ്വദേശിനി എസ്‌.സവിത,ആറന്മുള സ്വദേശി കെ.ജി.ശ്രീജിത്ത്‌ എന്നവരോട് ഇനി ഇവിടെ ഒഴിവില്ല എന്ന് പറഞ്ഞു തിരിച്ചയച്ചു.നേഴ്സിംഗ് സൂപ്രണ്ട് എന്ന തസ്തിക തന്നെ ഇല്ലെന്ന് അറിയിച്ച ശേഷം ആ ജോലി ചെയ്തിരുന്ന ആളെയും പിരിച്ചു വിട്ടു.

സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളത്തിന്റെ പകുതി പോലും നല്‍കാതെ തൊഴിലാളികളെ പീഡിപ്പിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ടു ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍സെക്രട്ടറി ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക്‌ പരാതി നല്‍കി.ഓണത്തിന് ഒരു രൂപാ പോലും ബോണസ്‌ നല്‍കിയില്ലെന്ന് മാത്രമല്ല ,മൂന്നു മാസത്തെ ശമ്പളം തന്നെ കുടിശിക വരുത്തുകയാണ് ഉണ്ടായതെന്നും ജ്യോതിഷ്കുമാര്‍ പറഞ്ഞു.പുതിയതായി നിയമിച്ച മതിയായ യോഗ്യതയുള്ള 27 പേര്‍ക്ക് പ്രതിമാസം വെറും 3000 രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. ശബരിമലയുടെ പേരില്‍ കൊട്ടിഘോഷിച്ച് മെഡിക്കല്‍ കോളെജ് തുടങ്ങി അതിന്‍റെ പേരില്‍ പരമാവധി ആനുകൂല്യങ്ങള്‍ നേടുകയും പിന്നീട് തൊഴിലാളികളെ പീഡിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായിരിക്കുന്നത്.ജീവനക്കാരുടെ അവകാശങ്ങള്‍ക്കായുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഐ എന്‍ ടി യു സി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു