ഫെബ്രുവരി 14 ന് പ്രധാനമന്ത്രി തമിഴ്‌നാടും കേരളവും സന്ദർശിക്കും

 

പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ഫെബ്രുവരി 14 ന് തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും.

ചെന്നൈയിൽ രാവിലെ 11: 15 ന് പ്രധാനമന്ത്രി നിരവധി പ്രധാന പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കും. അർജുൻ മെയിൻ ബാറ്റിൽ ടാങ്ക് (എംകെ 1 എ) സൈന്യത്തിന് കൈമാറുകയും ചെയ്യും.

ഉച്ചകഴിഞ്ഞ് മൂന്നരയോടെ പ്രധാനമന്ത്രി കൊച്ചിയിൽ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും മറ്റു ചിലവ രാജ്യത്തിനായി സമർപ്പിക്കുകയും ചെയ്യും. ഈ പദ്ധതികൾ ഈ സംസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് നിർണായക ആക്കം കൂട്ടുകയും പൂർണ്ണ വികസന സാധ്യതകൾ കൈവരിയ്ക്കു ന്നതിനുള്ള വേഗത വർദ്ധിപ്പിക്കുകയും ചെയ്യും.

പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ

 

3770 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച ചെന്നൈ മെട്രോ റെയിൽ ഘട്ടം -1 വിപുലീകരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വാഷർമെൻപേട്ടിൽ നിന്ന് വിംകോ നഗറിലേക്കുള്ള യാത്രാ സർവീസുകളും കമ്മീഷൻ ചെയ്യും. 9.05 കിലോമീറ്റർ നീളമുള്ള ഈ വിപുലീകരണം നോർത്ത് ചെന്നൈയെ വിമാനത്താവളവും സെൻട്രൽ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കും.

ചെന്നൈ ബീച്ചിനും അത്തിപ്പട്ടിനും ഇടയിലുള്ള നാലാമത്തെ റെയിൽ പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 293.40 കോടി രൂപ ചെലവിൽ നിർമ്മിച്ച 22.1 കിലോമീറ്റർ ദൈർഘ്യമുള്ള ഈ സെക്ഷൻ ചെന്നൈ, തിരുവള്ളൂർ ജില്ലകളിലൂടെ സഞ്ചരിച്ച് ചെന്നൈ തുറമുഖത്തു നിന്നുള്ള ഗതാഗതം സുഗമമാക്കും. ഈ പാത ചെന്നൈ തുറമുഖത്തെയും എൻ‌നോർ തുറമുഖത്തെയും ബന്ധിപ്പിച്ച് പ്രധാന യാർഡുകളിലൂടെ കടന്നുപോകുന്നു, ഇത് ട്രെയിനുകളുടെ ചലനത്തിന് പ്രവർത്തനക്ഷമത നൽകുന്നു.

വില്ലുപുരം – കടലൂർ – മയിലാടുതുറൈ – തഞ്ചാവൂർ, മയിലാടുതുറൈ -തിരുവാരൂർ എന്നിവിടങ്ങളിൽ . 423 കോടി രൂപ ചിലവിട്ടു നടപ്പാക്കിയ സിംഗിൾ ലൈൻ പാതയുടെ വൈദ്യുതീകരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 228 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ വൈദ്യുതീകരണം ചെന്നൈ എഗ്മോറിനും കന്യാകുമാരിയ്ക്കും ഇടയിൽ ട്രാക്ഷൻ മാറ്റാതെ തന്നെ ഗതാഗതം സാധ്യമാക്കുകയും ഇന്ധനച്ചെലവിൽ പ്രതിദിനം 14.61 ലക്ഷം രൂപ ലാഭിക്കുകയും ചെയ്യും.

ചടങ്ങിൽ പ്രധാനമന്ത്രി അത്യാധുനിക അർജുൻ മെയിൻ ബാറ്റിൽ ടാങ്ക് (എംകെ -1 എ) ഇന്ത്യൻ സൈന്യത്തിന് കൈമാറും. സി‌വി‌ആർ‌ഡി‌ഇ, ഡി‌ആർ‌ഡി‌ഒ എന്നിവയും 15 അക്കാദമിക് സ്ഥാപനങ്ങളും 8 ലാബുകളും നിരവധി എം‌എസ്‌എം‌ഇകളും ചേർന്നാണ് ഈ യുദ്ധ ടാങ്കിന്റെ രൂപകൽപ്പന, വികസനം , നിർമ്മാണം എന്നിവ തദ്ദേശീയമായി നിർവ്വഹിച്ചത്. .

ഗ്രാൻഡ് അണൈകട്ട് കനാൽ സംവിധാനത്തിന്റെ വിപുലീകരണത്തിനും നവീകരണത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. ഡെൽറ്റ ജില്ലകളിലെ ജലസേചനത്തിന് കനാൽ പ്രധാനമാണ്. 2,640 കോടി രൂപ ചെലവിൽ ഈ കനാലിന്റെ നവീകരണം ഏറ്റെടുക്കും, ഇത് കനാലുകളുടെ വെള്ളം വഹിക്കാനുള്ള ശേഷി വർദ്ധിപ്പിക്കും.

ഐഐടി മദ്രാസിലെ ഡിസ്കവറി കാമ്പസിനും പ്രധാനമന്ത്രി തറക്കല്ലിടും. 2 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ആദ്യ ഘട്ടത്തിൽ 1000 കോടി രൂപ ചെലവിൽ ചെന്നൈയ്ക്കടുത്തുള്ള തൈയൂരിലാണ് കാമ്പസ് നിർമിക്കുക.

തമിഴ് നാട് ഗവർണറും തമിഴ്‌നാട് മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

പ്രധാനമന്ത്രി കേരളത്തിൽ

ബിപിസിഎല്ലിന്റെ പ്രൊപിലീൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്റ്റ് (പിഡിപിപി) പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. നിലവിൽ ഇറക്കുമതി ചെയ്യുന്ന അക്രിലേറ്റുകൾ, അക്രിലിക് ആസിഡ്, ഓക്സോ-ആൽക്കഹോൾ എന്നിവ ഈ സമുച്ചയം ഉത്പാദിപ്പിക്കും, ഇത് പ്രതിവർഷം 3700 മുതൽ 4000 കോടി വരെ വിദേശനാണ്യത്തിൽ ലാഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 6000 കോടി രൂപയുടെ മൂലധന ചെലവിൽ നിർമ്മിച്ച പിഡിപിപി കോംപ്ലക്സ് റിഫൈനറിയോട് ചേർന്ന് ഫീഡ്സ്റ്റോക്‌ വിതരണം, യൂട്ടിലിറ്റികൾ, ഓഫ്-സൈറ്റുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുടെ സംയോജനം കൈവരിക്കുന്നതിനായി സ്ഥാപിച്ചു.

കൊച്ചിയിലെ വില്ലിംഗ്ഡൺ ദ്വീപുകളിലെ റോ-റോ വെസ്സലുകൾ പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. ഇന്റർനാഷണൽ വാട്ടർവേ അതോറിറ്റി ഓഫ് ഇന്ത്യ ബോൾഗട്ടിക്കും വില്ലിംഗ്ഡൺ ദ്വീപിനുമിടയിൽ രണ്ട് പുതിയ റോൾ-ഓൺ / റോൾ-ഓഫ് കപ്പലുകൾ ദേശീയ ജലപാത -3 ൽ വിന്യസിക്കും. റോ-റോ കപ്പലുകളായ എംവി ആദി ശങ്കര, എംവി സിവി രാമൻ എന്നിവയ്ക്ക് ആറ് 20 അടി ട്രക്കുകൾ, മൂന്ന് 20 അടി ട്രെയിലർ ട്രക്കുകൾ, മൂന്ന് 40 അടി ട്രെയിലർ ട്രക്കുകൾ, 30 യാത്രക്കാർ വീതം വഹിക്കാനുള്ള ശേഷിയുണ്ടാകും. ഗതാഗതച്ചെലവും ഗതാഗത സമയവും കുറയുമെന്നതിനാൽ ഈ സേവനം വ്യാപാരത്തിന് ഗുണം ചെയ്യുമെന്നു മാത്രമല്ല കൊച്ചിയിലെ റോഡുകളിലെ തിരക്ക് കുറയുകയും ചെയ്യും.

കൊച്ചി തുറമുഖത്ത് അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ “സാഗരിക” പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വില്ലിംഗ്ഡൺ ദ്വീപിലെ എറണാകുളം വാർഫിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലാണ് ഇത്. അത്യാധുനിക സൗകര്യങ്ങളുള്ള ഈ ടെർമിനൽ 25.72 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ്. ഇത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും വികസനത്തിന് ഒരു ഉത്തേജനം നൽകുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വരുമാനം നേടുന്നതിനും വിദേശനാണ്യം നേടുന്നതിനും ഫലപ്രദമായ ഉപകരണമായി പ്രവർത്തിക്കും.

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ മറൈൻ എഞ്ചിനീയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് ഒരു പ്രധാന സമുദ്രയാന പഠന കേന്ദ്രമാണ്. കൂടാതെ ഒരു കപ്പൽശാലയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടാണ്. നിർമ്മാണത്തിലിരിക്കുന്ന വിവിധ കപ്പലുകളിൽ ട്രെയിനികൾക്ക് വിപുലമായ പരിശീലന സൗകര്യങ്ങളുണ്ട്. 27.5 കോടി രൂപയുടെ മൂലധന ചെലവിൽ നിർമ്മിച്ച ഇൻസ്റ്റിറ്റ്യൂട്ടിന് 114 പുതിയ ബിരുദധാരികളുടെ പ്രവേശന ശേഷിയുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും മാരിടൈം വ്യവസായത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനായി മറൈൻ എഞ്ചിനീയർമാരുടെയും ഉദ്യോഗസ്ഥരുടെയും ഒരു ടാലന്റ് പൂൾ ഇത് സൃഷ്ടിക്കും.

കൊച്ചി തുറമുഖത്ത് ദക്ഷിണ കൽക്കരി ബെർത്തിന്റെ പുനർനിർമാണത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നടത്തും. സാഗർമല പദ്ധതി പ്രകാരം 19.19 കോടി രൂപ ചെലവിൽ ഇത് പുനർനിർമിക്കുകയാണ്. പൂർത്തിയാകുമ്പോൾ, കൊച്ചി തുറമുഖത്ത് കെമിക്കൽ കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക ബെർത്തിംഗ് സൗകര്യം ലഭ്യമാകും. ബെർത്തിന്റെ പുനർനിർമ്മാണം ചരക്ക് കൈകാര്യം ചെയ്യലിന്റെ വേഗതയും , കാര്യക്ഷമതയും വര്ധിപ്പിക്കുന്നതോടൊപ്പം ചിലവും കുറയ്ക്കും.

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി , കേരള ഗവർണർ , മുഖ്യമന്ത്രി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.