Trending Now

മലന്തേനീച്ചകള്‍ /കടന്നലുകൾ ആക്രമിച്ചാല്‍ മരണം ഉറപ്പ്: വന മേഖലയിലൂടെ ഉള്ള യാത്ര ശ്രദ്ധിക്കുക

Spread the love

konnivartha.com: ആനയും പുലിയും കടുവയുമൊക്കെ സർവ്വ സാധാരണമായി മനുഷ്യരെ കൊല്ലുന്ന നാട്ടിൽ, കടന്നൽ ആക്രമണത്തിൽ മനുഷ്യർ മരണപ്പെടുന്ന വാർത്തകൾ നമുക്കത്ര പരിചിതമല്ല. പക്ഷെ, അറിഞ്ഞിടത്തോളം ഇത്തരം മരണങ്ങളും അതിദാരുണമാണ്. ഇന്നലെ ഊട്ടി ഗൂഡല്ലൂർ ഭാഗത്ത് ട്രിപ്പ് പോയി കൊല്ലപ്പെട്ട സാബിറിന്റെ കൈയ്യാണ് ചിത്രത്തിൽ. കടന്നലുകൾ / തേനീച്ചകൾ കുത്താത്ത ഒരുഭാഗം പോലുമില്ല ശരീരത്തിൽ എന്നാണ് അറിയാൻ കഴിഞ്ഞത്.

ചില ആളുകൾക്കൊക്കെ അത്ഭുതമാണ്, കടന്നാൽ കുത്തിയാൽ / തേനീച്ചകൾ കുത്തിയാൽ ആളുകൾ മരിക്കുമോ എന്നൊക്കെ ശങ്കയുണ്ട്. സാധാരണ ഇത്തരം ചെറുജീവികളെ നമ്മൾ വിലവെക്കില്ല, പക്ഷെ അവരുടെ ആക്രമണ, പ്രതിരോധ രീതി അറിഞ്ഞു കഴിഞ്ഞാൽ അത്ഭുതപ്പെടും. കേരളത്തിൽ കണ്ടുവരുന്നത് നാല് തരം തേനീച്ചകളെയാണ്. അതിൽ മലന്തേനീച്ചകളാണ് ഏറ്റവും അപകടകാരികൾ. ഇവയാണ് സാബിറിനെ ആക്രമിച്ചതെന്ന് പറയുന്നു.

കടന്നലുകളും വിവിധതരത്തിലുണ്ട്, ഒരുവിധമെല്ലാം ആക്രമണ സ്വഭാവം കാണിക്കുന്നതാണ്. ഏതെങ്കിലും തരത്തിൽ ഇവയുടെ കൂടിളക്കിയാൽ ചുറ്റിനും മൂവ് ചെയ്യുന്ന ജീവികളെ മുഴുവൻ ഇവ കടന്നാക്രമിക്കും. തീകൊണ്ട് മാത്രമേ പ്രതിരോധിക്കാൻ കഴിയൂ, അല്ലാത്തപക്ഷം മരണത്തിന് കീഴടങ്ങേണ്ടിവരും. കടന്നലിന്റെയും തേനീച്ചയുടെയും ആക്രമണം വ്യത്യാസമുണ്ട്. തേനീച്ചകൾ കുത്തുമ്പോൾ അവയുടെ സ്റ്റിങ് അതായത് കൊമ്പ് നമ്മുടെ ശരീരത്തിൽ ഒടിഞ്ഞിട്ടാണ് കയറുക, കൊമ്പിനോടൊപ്പം അവയുടെ വയറിന്റെ കുറച്ചുഭാഗവും നമ്മുടെ അകത്താകും.

ഇരയെ കൊല്ലുക എന്ന ലക്ഷ്യത്തിൽ അവയുടെ വിഷസഞ്ചിയും നമ്മുടെ ശരീരത്തിനകത്ത് കയറും. അതുകൊണ്ട് തന്നെ ഒരിക്കൽ നമ്മളെ കുത്തിയ തേനീച്ച പിന്നെ ജീവിക്കില്ല. അതോടെ ചത്ത് വീഴും. മാത്രമല്ല, തേനീച്ച കുത്തിവെച്ച കൊമ്പിന് എതിർഭാഗത്തേക്ക് ഒരു ചെറിയ മുള്ള് ഉണ്ടാകും, അതുകൊണ്ട് കുത്തിയ കൊമ്പ് വലിച്ചെടുക്കുമ്പം അത് അവിടെ മുറുക്കം അനുഭവപ്പെടുകയും നമുക്ക് അതീവ വേദനയും ഉണ്ടാകും. അതേസമയം കടന്നലുകൾ ഇരയെ ആക്രമിക്കുമ്പോൾ കൊമ്പ് തറച്ചിരിക്കാത്തതുകൊണ്ട്, അവക്ക് എത്ര തവണ വേണേലും നമ്മളെ കുത്താം. ഇവിടെ, സാബിറിന്റെ ശരീരം കാണുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് സബീറിനെ തേനീച്ചകളാണ് ആക്രമിച്ചതും അയാൾ കൊല്ലപ്പെട്ടതുമെന്നാണ്.

 

മനപ്പൂർവ്വം നമ്മൾ കൂടിളക്കിയാലും, അറിയാതെ സംഭവിച്ചതാണെങ്കിലും ”കൂടിളകിയാൽ” അവ കരുതുന്നത് അവ ആക്രമിക്കപ്പെടുന്നു എന്നതാണ്. പിന്നെ ഇടം വലം നോക്കാതെ, ചലിക്കുന്ന എല്ലാ ജീവികളേയും അവ പൊതിഞ്ഞു കളയും, ഓടിച്ചിട്ട് കുത്തി നശിപ്പിക്കും. കടന്നലും തേനീച്ചകളുമൊക്കെ വെക്കുന്ന കൂട്ടിൽ ലാർവകളെ ഭക്ഷിക്കാനായി പരുന്ത് വരും, ഒറ്റ കൊത്തുകൊത്തി പരുന്ത് മുകളിലേക്ക് പറക്കും. അപ്പോഴും പക്ഷെ കടന്നലിന്റെ/തേനീച്ചയുടെ ആക്രമണം അടുത്തുള്ളവർക്കാണ് ഏൽക്കുക.

ഇവിടെ സാബിർ മലയുടെ താഴ്ഭാഗത്തു ചെന്നപ്പോൾ ആദ്യം കുറച്ചു തേനീച്ചകളെ കണ്ടു, അയാൾ കാര്യമാക്കിയില്ല. കുറച്ചു കൂടി കഴിഞ്ഞപ്പോൾ അവയുടെ എണ്ണം കൂടി, ഉടനെ സാബിർ ഷർട്ട് അഴിച്ചു വീശി. ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്. അത് അവയെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. വളഞ്ഞിട്ട് കുത്തി, കൂടെയുള്ള കൂട്ടുകാർക്കും കുത്ത് കിട്ടി, അവർ ഓടി, പക്ഷെ സാബിർ വീണു. എല്ലാം കൂടി സാബിറിനെ ആക്രമിച്ചു. ഇവ കുത്തിവെക്കുന്ന വിഷത്തോട് നമ്മുടെ ശരീരം ഉടനടി പ്രതികരിക്കും.

ഒന്നിലധികം കുത്ത് കിട്ടുമ്പോൾ പ്രതിരോധശേഷി താളം തെറ്റും. തലകറക്കം, ബോധക്ഷയം, ഛർദ്ദി ഇവ ആദ്യ ലക്ഷണം. ഇമ്മ്യൂണിറ്റി നഷ്ട്ടപ്പെടുന്നതിനനുസരിച്ച് രക്തസമ്മർദ്ദം കൂടുക, ശ്വാസ തടസ്സം നേരിടുക, കോമ തുടങ്ങിയ അവസ്ഥയിൽ എത്തും. ആയിരകണക്കിന് എണ്ണം വന്ന് പൊതിഞ്ഞു കുത്താൻ തുടങ്ങിയാൽ പിന്നെ ഒന്നും ചെയ്യാനില്ല. മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും. ഇവിടെ സംഭവിച്ചതും അതാണ്.
യാത്രകളിൽ സൂക്ഷ്മത പാലിക്കുക. പ്രസൻസ് ഓഫ് മൈൻഡ് കീപ് ചെയ്യുക. ചുറ്റുപാടുകളെ കുറിച്ച് മിനിമം ഒരു ബോധമുണ്ടായിരിക്കുക.

എഴുത്ത് :  ശിബിലാല്‍ നിലബൂര്‍

error: Content is protected !!