
konnivartha.com:പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 8 ജീവപര്യന്തവും 3,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ സെഷൻസ് 1 കോടതി.
2021 നവംബർ 5 ന് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റേതാണ് വിധി. 2021 മാർച്ച് ഒന്നുമുതൽ പല ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിൽ വച്ച് പ്രതി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും രജിസ്റ്റർ ചെയ്ത കേസിൽ കോന്നി മുതുപേഴുങ്കൽ സ്വദേശി സന്തോഷി(48)നെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ . ജെയ്സൺ മാത്യുവും പിന്നീട് സ്മിത പി ജോണും കോടതിയിൽ ഹാജരായി.
എ എസ് ഐ ആൻസി കോടതി നടപടികളിൽ പങ്കാളിയായി. കേസ് രജിസ്റ്റർ ചെയ്തത് എസ് ഐ വി എസ് കിരണും, അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കോന്നി പോലീസ് ഇൻസ്‌പെക്ടർ ജി അരുണുമായിരുന്നു.