
konnivartha.com: കോന്നി ആസ്ഥാനമായി താലൂക്ക് രൂപീകൃതമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലേബര്‍ ഓഫീസ് തുടങ്ങിയില്ല . ജില്ലയിലെ മറ്റു താലൂക്ക് ആസ്ഥാനങ്ങളില്‍ ഓഫീസ് ഉണ്ട് എങ്കിലും ഏറ്റവും കൂടുതല്‍ ചുമട്ടു തൊഴിലാളികള്‍ ഉള്ള കോന്നിയില്‍ ലേബര്‍ ഓഫീസ് തുടങ്ങുവാന്‍ വൈകുന്നു . ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാറ /ക്രഷര്‍, തോട്ടം ,ചുമട്ടു വിഭാഗം ജോലിക്കാര്‍ ഉള്ളത് കോന്നി മേഖലയില്‍ ആണ് .
പത്തനംതിട്ട ,കൊല്ലം ജില്ലകളില്‍ ഉള്ള കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ ഉള്‍ക്കൊള്ളുന്ന പാടം ,വെള്ളം തെറ്റി മേഖലയില്‍ ഉള്ളവര്‍ അടൂര്‍ ലേബര്‍ ഓഫീസിനു കീഴില്‍ ആണ് ഇപ്പോള്‍ ഉള്ളത് . തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ കാലതാമസം നേരിടുന്നു .
കോന്നി ആസ്ഥാനമായി ലേബര്‍ ഓഫീസ് തുടങ്ങുവാന്‍ ഉള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടില്ല . കോന്നി താലൂക്ക് ആസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആവശ്യമായ കെട്ടിടങ്ങള്‍ ഇല്ല എന്നത് പോരാഴ്മയാണ് .
കോന്നിയില്‍ പുതിയ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . റവന്യൂ വകുപ്പിന്‍റെയും കൃഷി വകുപ്പിന്‍റെയും കൈവശം ഉപയോഗിക്കാത്ത ഏക്കര്‍ കണക്കിന് വസ്തു പല ഭാഗത്തും ഉണ്ട് . ഇവ ഏറ്റെടുത്തു ആവശ്യമായ നിലയില്‍ കെട്ടിടം നിര്‍മ്മിച്ചാല്‍ താലൂക്കില്‍ ഇനിയും വേണ്ടുന്ന എല്ലാ ഓഫീസുകള്‍ക്കും മുറി ലഭിക്കും .
കോന്നി കേന്ദ്രമാക്കി അസിസ്റ്റന്റ് ലേബർ ഓഫീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി പ്രക്ഷോഭം തുടങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു.